WORLD

'അറസ്റ്റ് തെറ്റിദ്ധാരണയിൽനിന്നുണ്ടായതും അതിശയിപ്പിക്കുന്നതും'; ഫ്രഞ്ച് പോലീസ് നടപടിയെ വിമർശിച്ച് പാവെല്‍ ദുറോവ്

വെബ് ഡെസ്ക്

പാരീസിലെ ബുര്‍ഗ്വെ വിമാനത്താവളത്തില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്ത ഫ്രഞ്ച് പോലീസ് നടപടിയെ വിമർശിച്ച് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ്. അറസ്റ്റ് നടപടി തെറ്റിദ്ധാരണയെ തുടർന്നുണ്ടായതാണെന്നായിരുന്നു ദുറോവിന്റെ പ്രതികരണം. തൻ്റെ സോഷ്യൽ മീഡിയ, മെസേജിങ് പ്ലാറ്റ്‌ഫോമിൽ മറ്റുള്ളവർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു താൻ വ്യക്തിപരമായി ഉത്തരവാദിയാകുമെന്ന് അറിയുന്നത് അതിശയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറസ്റ്റിനുശേഷമുള്ള പാവൽ ദുറോവിന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.

ടെലഗ്രാമിൽ പങ്കുവെച്ച നീണ്ട പോസ്റ്റിലൂടെയാണു ദുറോവിന്റെ പ്രതികരണം. തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം ഫ്രഞ്ച് അധികാരികൾ അവരുടെ പരാതികളുമായി തൻ്റെ കമ്പനിയെ സമീപിക്കേണ്ടതായിരുന്നുവെന്ന് കുറിപ്പിൽ ദുറോവ് വ്യക്തമാക്കി.

"ഒരു രാജ്യത്തിന് ഇൻ്റർനെറ്റ് സേവനത്തിൽ അതൃപ്തിയുണ്ടെങ്കിൽ, സേവനത്തിനെതിരെ തന്നെ നിയമനടപടി ആരംഭിക്കുകയെന്നതാണ് സ്ഥാപിത സമ്പ്രദായം. സിഇഒ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമിൽ മൂന്നാം കക്ഷികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ സ്‌മാർട്ട്‌ഫോണിന് മുമ്പുള്ള കാലഘട്ടത്തിലെ നിയമങ്ങൾ ഉപയോഗിക്കുന്നത് തെറ്റായ സമീപനമാണ്," റഷ്യൻ വംശജനായ ടെക് സംരംഭകൻ കുറിച്ചു.

യൂറോപ്യൻ യൂണിയനിൽ ടെലിഗ്രാമിന് ഔദ്യോഗിക പ്രതിനിധിയുണ്ടെന്നും അവർ പൊതുവായി ലഭ്യമായ ഇമെയിൽ വിലാസം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹത്തെ വ്യക്തിപരമായി ബന്ധപ്പെടാൻ ഫ്രഞ്ച് അധികാരികൾക്കു നിരവധി വഴികളുണ്ടായിരുന്നുവെന്നും ദുറോവ് കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഫ്രാൻസ് കേസ് കൈകാര്യം ചെയ്യുന്നത് സാങ്കേതികവിദ്യയിലെ നവീകരണത്തെ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

"പുതിയ സാങ്കേതികവിദ്യ ആവിഷ്കരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ദുരുപയോഗത്തിന് വ്യക്തിപരമായി ഉത്തരവാദിത്തം വഹിക്കേണ്ടി വരുമെന്ന് അറിയാമായിരുന്നുവെങ്കിൽ ഒരാളും പുതിയ ടൂളുകൾ നിർമിക്കില്ല," പാവെൽ ദുറോവ് ടെലഗ്രാമിൽ കുറിച്ചു.

ടെലഗ്രാം ഒരു 'അരാജകസ്വർഗം' ആണെന്ന ആരോപണങ്ങൾ തികച്ചും അസത്യമാണെന്ന് അദ്ദേഹം പറഞ്ഞു. “വിനാശകരമായ ദശലക്ഷക്കണക്കിനു പോസ്റ്റുകളും ചാനലുകളും ഞങ്ങൾ ദിവസവും നീക്കംചെയ്യുന്നു. എന്നിട്ടും, ടെലിഗ്രാമിൻ്റെ ശ്രമങ്ങൾ പര്യാപ്തമല്ലെന്ന് വാദിക്കുന്ന ശബ്ദങ്ങളുണ്ട്,” അദ്ദേഹം എഴുതി. ടെലഗ്രാമിന്റെ ഉപയോക്താക്കളുടെ എണ്ണം ലോകത്തെമ്പാടും 95 കോടിയായി ഉയർന്നെന്നും ഇത് കുറ്റവാളികൾക്ക് പ്ലാറ്റഫോമിനെ ദുരുപയോഗം ചെയ്യാൻ സൗകര്യപ്രദമാക്കിയെന്നും ദുറോവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഫ്രാൻസിന്റെ ആവശ്യങ്ങൾക്ക് ടെലഗ്രാമിൽനിന്ന് പിന്തുണ ലഭിച്ചിട്ടില്ലെന്ന് ആരോപണം ദുറോവ് തള്ളി. ഫ്രാൻസിലെ തീവ്രവാദ ഭീഷണിയെ നേരിടാൻ ടെലിഗ്രാമുമായി ഒരു ഹോട്ട്‌ലൈൻ സ്ഥാപിക്കാൻ ഫ്രഞ്ച് അധികൃതരെ വ്യക്തിപരമായി സഹായിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. "ഓഗസ്റ്റിലെ സംഭവങ്ങൾ ടെലിഗ്രാമും സോഷ്യൽ നെറ്റ്‌വർക്കിങ് വ്യവസായവും മൊത്തത്തിൽ സുരക്ഷിതവും ശക്തവുമാക്കുന്നതിന് കാരണമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം