WORLD

ഖാന്‍ യൂനിസിലെ ആശുപത്രികള്‍ ദുരിതപൂർണം; ഗാസ പൂർണമായും മരണമുനമ്പായെന്ന് ലോകാരോഗ്യ സംഘടന

വെബ് ഡെസ്ക്

ഇസ്രയേൽ ആക്രമണങ്ങളിൽ തകർന്ന ഗാസ മുനമ്പ് മരണ മേഖലയായി കഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. മനുഷ്യത്വരഹിതമായ ആരോഗ്യ-മാനുഷിക സാഹചര്യങ്ങൾ മുനമ്പിലെ നില കൂടുതൽ വഷളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഖാൻ യൂനിസിലെ അൽ-അമൽ ഹോസ്പിറ്റലിൽ സ്ഥിതിഗതികൾ മോശമാണെന്ന് പലസ്തീൻ റെഡ് ക്രസൻ്റ് സൊസൈറ്റി മുന്നറിയിപ്പ് നൽകി.

ഇസ്രയേലിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്കു കീഴിലാണ് ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ആരോഗ്യപ്രവർത്തകർ ദൂരിതപൂർണമായ ജോലി സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. രോഗികളെ തുടർന്നും സഹായിക്കുന്നതിനായി ആശുപത്രികളുടെ പ്രവർത്തനം പൂർണമായും പുനഃസ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

അതേസമയം, ഒക്ടോബറിനു ശേഷം അധിനിവേശ വെസ്റ്റ് ബാങ്ക്, അധിനിവേശ കിഴക്കൻ ജറുസലേം, ഇസ്രയേൽ എന്നിവിടങ്ങളിൽ പരുക്കേറ്റ 4,528 പലസ്തീനികളില്‍ 702 കുട്ടികളും ഉൾപ്പെടുന്നുവെന്ന് യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (യുഎന്‍ഒസിഎച്ച്എ) റിപ്പോർട്ട് ചെയ്യുന്നു. പലസ്തീൻ ജനതയ്ക്കും അവരുടെ സ്വത്തിനുമെതിരെ ഇസ്രയേൽ കുടിയേറ്റക്കാർ ഇതേ കാലയളവിൽ 573 ആക്രമണങ്ങൾ നടത്തിയതായും ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഏറ്റവും ഒടുവിലായി ജെനിൻ അഭയാർത്ഥി ക്യാമ്പിലെ ഒരു വീട് ഉപരോധിച്ചശേഷം രഹസ്യ ഇസ്രായേൽ സൈന്യം ഒരു പലസ്തീനിയെ കൊലപ്പെടുത്തിയിരുന്നു.യുഎന്‍ഒസിഎച്ച്എയുടെ കണക്കനുസരിച്ച് അധിനിവേശ പ്രദേശങ്ങളിലെ പലസ്തീനികളുടെ ഉടമസ്ഥതയിലുള്ള വീടുകൾ ഇസ്രേലികൾ പൊളിച്ചുനീക്കുന്നതിനാല്‍ 337 കുട്ടികൾ ഉൾപ്പെടെ 830 പേർക്ക് മാറിത്താമസിക്കേണ്ടിയതായി വന്നു. ഒക്ടോബർ ഏഴ് മുതൽ ഏകദേശം ഇതുപ്രകാരം 131 വീടുകൾ തകർത്തു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ, നൂർ ഷംസ്, തുൽക്കറെം എന്നീ അഭയാർത്ഥി ക്യാമ്പുകളിലാണ് 95 ശതമാനം പൊളിച്ചുമാറ്റലും റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തെക്കൻ നഗരമായ റഫയിൽ ഇസ്രായേൽ ബോംബാക്രമണങ്ങൾ വർധിപ്പിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ റഫയുടെ വടക്കുഭാഗത്തുള്ള ഖാൻ യൂനിസിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഒക്‌ടോബർ ഏഴിന് യുദ്ധം ആരംഭിച്ചശേഷം ഗാസയിൽ 29,313 കൊല്ലപ്പെട്ടതായും 69,333 പേർക്ക് പരുക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും