WORLD

വെടിനിർത്തൽ: ചർച്ചയ്ക്കായി ഹമാസ് സംഘം കെയ്റോയിൽ, ഗാസയ്ക്കും വെടിനിർത്തലിനും ഇടയിൽ ഹമാസ് മാത്രമെന്ന് ബ്ലിങ്കൻ

വെബ് ഡെസ്ക്

ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ചർച്ചകളിൽ പങ്കെടുക്കാൻ ഹമാസ് പ്രതിനിധി സംഘം ഈജിപ്തിലെ കെയ്‌റോയിൽ. അമേരിക്കാൻ രഹസ്യാന്വേഷണ ഏജൻസിസായ സിഐഎയുടെ ഡയറക്ടർ വില്യം ബേൺസ് ഈജിപ്ഷ്യൻ തലസ്ഥാനത്തെ എത്തി മണിക്കൂറുകൾക്കുശേഷം ഹമാസ് പ്രതിനിധി സംഘം എത്തിയിരിക്കുന്നത്.

'പോസിറ്റീവ് മനോഭാവത്തോടെ ഒരു കരാറിലെത്താൻ തീരുമാനിച്ചിരിക്കുന്നു' എന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചർച്ചകളിൽ പങ്കെടുക്കാൻ ഖത്തർ പ്രതിനിധി സംഘവും ഇന്ന് പുറപ്പെടുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങൾക്കു ഖത്തറിനും അമേരിക്കയ്ക്കുമൊപ്പം ഈജിപ്തും നേതൃത്വം നൽകുന്നുണ്ട്.

സന്ധി ഉറപ്പാക്കാൻ നയതന്ത്ര ശ്രമങ്ങൾ ശക്തമാണ്. ഹമാസും സിഐഎ ഉദ്യോഗസ്ഥരും ശനിയാഴ്ച ഈജിപ്ഷ്യൻ മധ്യസ്ഥരെ കാണുമെന്ന് ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. വെടിനിർത്തലും തടവുകാരുമായുള്ള കൈമാറ്റ കരാറും അംഗീകരിക്കാൻ ഇസ്രായേൽ ഹമാസിന് ഒരാഴ്ച സമയം അനുവദിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അല്ലെങ്കിൽ റഫയിൽ തങ്ങളുടെ കരയാക്രമണം ആരംഭിക്കുമെന്നാണ് ഭീഷണി.

ഇസ്രയേൽ സൈന്യം ഗാസയിൽ മാരക വ്യോമാക്രമണങ്ങൾ നടത്തുന്നതിനിടെയാണ് ഈജിപ്തിൽ ചർച്ചകൾക്കു കളമൊരുങ്ങുന്നത്. ഗാസ സിറ്റി, റഫ, നുസൈറാത്ത് അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിലെ വീടുകൾക്കു നേരെ നടത്തിയ ആക്രമണങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴ് മാസത്തെ യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട 15 ലക്ഷം പലസ്തീനികളുടെ അവസാന അഭയകേന്ദ്രമായ റഫയിൽ ഇസ്രയേൽ ആക്രമണവുമായി മുന്നോട്ടുപോകുന്നത് തടയാൻ നയതന്ത്ര ശ്രമങ്ങൾ ശക്തമാകുന്നതിനിടെ കൂടിയാണ് ചർച്ചകൾ നടക്കുന്നത്.

അതേസമയം റഫാ നഗരത്തിനുനേരെ ആക്രമണം അഴിച്ചുവിടരുതെന്ന് ഇസ്രയേലിനോട് യുഎസ് വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിലെ ജനങ്ങൾക്കും വെടിനിർത്തലിനും ഇടയിൽ നിൽക്കുന്ന ഒരേയൊരു കാര്യം ഹമാസ് മാത്രമാണെന്നും കരാറിൽ തീരുമാനമെടുക്കുകയെന്നത് ഹമാസിനു വളരെ എളുപ്പമുള്ള കാര്യമാണെന്നും ബ്ലിങ്കൻ വ്യക്തമാക്കി.

“ഫലത്തിൽ, വെടിനിർത്തലിനെക്കുറിച്ചും ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ചും അവർക്ക് ഉത്തരം നൽകാനാകുമോയെന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. ചിലപ്പോൾ ഹമാസിനുള്ളിൽ മറ്റെന്തിങ്കിലും നടക്കുന്നുണ്ടാകും. വരും ദിവസങ്ങളിൽ അതിൻ്റെ മികച്ച ചിത്രം ഞങ്ങൾക്ക് ലഭിക്കും,” ബ്ലിങ്കെൻ വെള്ളിയാഴ്ച പറഞ്ഞു.

ആത്യന്തിക തീരുമാനമെടുക്കുന്നവർ ഹമാസ് അംഗങ്ങളായതിനാൽ ചർച്ചകൾ സങ്കീർണമാണെന്നും അവരുമായി മധ്യസ്ഥർക്കു നേരിട്ട് ബന്ധമില്ലെന്നും ബ്ലിങ്കെൻ കൂട്ടിച്ചേർത്തു. ഒക്ടോബർ ഏഴിന് ഇസ്രായേൽ സൈനിക ആക്രമണം ആരംഭിച്ചശേഷം 34,500 പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും