WORLD

ടെല്‍ അവീവിലേക്ക് വന്‍ റോക്കറ്റ് വര്‍ഷം; ഇസ്രയേലിനെതിരേ വീണ്ടും മിന്നലാക്രമണവുമായി ഹമാസ്

വെബ് ഡെസ്ക്

ഇസ്രയേലിനെതിരേ വീണ്ടും മിന്നലാക്രമണവുമായി ഹമാസ്. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫായില്‍ നിന്ന് കുറഞ്ഞത് എട്ടോളം മിസൈലുകളാണ് ഹമാസ് തുടരെ തൊടുത്തത്. ഇതില്‍ പലതും ആകാശത്തുവച്ചു തന്നെ ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയുടെ റിപ്പോർട്ടില്‍ പറയുന്നു. അതേസമയം ടെല്‍ അവീവില്‍ വലിയ മിസൈല്‍ ആക്രണം നടത്തിയതായാണ് ഹമാസിന്റെ മിലിട്ടറി വിങ്ങായ ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്‍സ് ടെലഗ്രാം ചനലില്‍ പങ്കുവെച്ചിരിക്കുന്ന സന്ദേശം.

ആക്രമണത്തില്‍ ആള്‍നാശം ഉണ്ടായത് സംബന്ധിച്ച് സ്ഥിരീകരണമില്ല. എന്നാല്‍ വ്യാപാര സമുച്ചയങ്ങള്‍ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹെർസ്‌ലിയ, പേറ്റാ ടിക്വ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് റോക്കറ്റ് സൈറണുകള്‍ മുഴങ്ങി. നിലവില്‍ റഫായില്‍ ഇസ്രയേല്‍ സൈനികനടപടികള്‍ സ്വീകരിക്കുകയാണ്.

ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്ന ഗാസ ക്ഷാമം നേരിടുന്നതായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ജെനീവ ഇന്റർനാഷണല്‍ സെന്റർ ഫോർ ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 70 സംഘടനകള്‍ ആവശ്യപ്പെട്ടു. ജനീവ ആസ്ഥാനമായുള്ള യൂറൊ മെഡ് ഹ്യൂമന്‍ റൈറ്റ്‍‍സ് മോണിറ്ററിന്റെ റിപ്പോർട്ട് പ്രകാരം ഗാസയില്‍ ക്ഷാമം പടരുകയാണ്.

റഫായില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഭക്ഷ്യ സുരക്ഷാ നിലവാരം ഇടിഞ്ഞതായും റിപ്പോർട്ടില്‍ പറയുന്നു. മേയ് ഏഴ് മുതലാണ് റഫായില്‍ ഇസ്രയേല്‍ സൈനിക നടപടി ആരംഭിച്ചത്. റഫാ അതിർത്തി അടച്ചതോടെ മാനുഷിക സഹായവും നിലച്ചിരിക്കുകയാണ്. ഇതുവരെ മുപ്പതോളം പേരാണ് പട്ടിണി മൂലം മേഖലയില്‍ മരിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

തെക്കന്‍ ഗാസയിലെ നഗരമായ റഫായില്‍ സൈനിക നടപടി അവസാനിപ്പിക്കാനും മേഖലയില്‍ നിന്ന് പിന്മാറാനും ഇസ്രയേലിനോട് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതി നിർദേശിച്ചിരുന്നു. പലസ്തീന്‍ ജനത അപകടത്തിലാണെന്നും ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലായിരുന്നു നടപടി. എന്നാല്‍ കോടതിയുടെ ഉത്തരവ് ഇസ്രയേല്‍ തള്ളി. ഒക്ടോബർ ഏഴിന് ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 35,984 പലസ്തീനികളാണ് മരിച്ചത്. 80,643 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും