WORLD

പലസ്തീനെ കൈവിട്ട് ഇസ്രയേലിന്റെ ചങ്ങാതിയാകുന്ന ഇന്ത്യ; നെഹ്റുവിൽനിന്ന് മോദിയിലെത്തുമ്പോൾ

അശ്വിൻ രാജ്

''ഇസ്രയേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടിപ്പിക്കുന്നത്. നിരപരാധികളായ ഇരകളെയും അവരുടെ കുടുംബങ്ങളെയും കുറിച്ചാണ് ചിന്തകളും പ്രാർത്ഥനകളുമെല്ലാം പ്രതിസന്ധി നിറഞ്ഞ ഈ വേളയിൽ ഇസ്രായേലിനോട് ഐക്യദാർഢ്യപ്പെടുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്നു,'' ഇസ്രയേലിലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ച വാക്കുകളാണിത്.

ആക്രമണത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും ഇസ്രയേൽ - പലസ്തീൻ തർക്കത്തിൽ ഇന്ത്യ കാലങ്ങളായി എടുത്തിരുന്ന നിലപാടുകളിൽനിന്നുള്ള പ്രകടമായ തിരിച്ചുപോക്കായിട്ടാണ് ഈ വാക്കുകൾ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഇസ്രയേലുമായുള്ള ബന്ധം എക്കാലവും ചർച്ചയാവുന്ന ഒന്നാണ്. ഇസ്രയേലിനെ അംഗീകരിക്കുകയും നയതന്ത്ര ബന്ധമുണ്ടാക്കുകയും ചെയ്ത അവസാനത്തെ മുസ്‌ലിം ഇതര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ അംഗീകരിച്ച ആദ്യ മുസ്‌ലിം ഇതര രാഷ്ട്രം കൂടിയായിരുന്നു ഇന്ത്യ.

ഇംഗ്ലണ്ടിൽ ഇംഗ്ലീഷുകാർക്കും ഫ്രാൻസിൽ ഫ്രഞ്ചുകാർക്കുമുള്ള അതേ അവകാശമാണ് അറബികൾക്ക് പലസ്തീനിലുള്ളത് ജൂതരെ അറബികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണ്
മഹാത്മഗാന്ധി

ഗാന്ധിയും നെഹ്‌റുവും എതിർത്ത ഇസ്രയേൽ നയം

1939 ൽ മഹാത്മ ഗാന്ധി ഇസ്രയേൽ - പലസ്തീൻ തർക്കത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിൽ ഇംഗ്ലീഷുകാർക്കും ഫ്രാൻസിൽ ഫ്രഞ്ചുകാർക്കുമുള്ള അതേ അവകാശമാണ് അറബികൾക്ക് പലസ്തീനിനിലുള്ളളതെന്നും ജൂതരെ അറബികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണെന്നായിരുന്നു ഹരിജൻ പത്രത്തിൽ എഴുതിയ ലേഖനത്തിൽ ഗാന്ധി പറഞ്ഞത്.

ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായി മാറിയപ്പോഴും ഗാന്ധിയുടെ ഈ നിലപാട് തന്നെയായിരുന്നു അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനും. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രങ്ങളുടെ വിഭജനത്തിനെതിരായിരുന്നു ഇരുവരും. മതപരമായ പ്രത്യേകതയെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രത്തിനും ധാർമികവും രാഷ്ട്രീയവുമായ അടിസ്ഥാനത്തിൽ നിലനിൽക്കാൻ കഴിയില്ലെന്നായിരുന്നു ഇരുവരുടെയും കാഴ്ചപ്പാട്.

പലസ്തീനെ വിഭജിക്കാനുള്ള പദ്ധതി യു എന്നിൽ ചർച്ചയ്ക്കുവയ്ക്കുകയും വോട്ടിനിടുകയും ചെയ്തപ്പോൾ അറബ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും അതിനെ എതിർത്തു. ഇസ്രയേലിന്റെ യു എൻ പ്രവേശനത്തിനുള്ള അപേക്ഷയും ഇന്ത്യ എതിർത്തു. 1950 ലാണ് ഇന്ത്യ ഇസ്രയേലിനെ അംഗീകരിച്ചത്. മൂന്ന് വർഷം കഴിഞ്ഞ് 1953-ൽ മുംബൈയിൽ കോൺസുലേറ്റ് തുറക്കാൻ ഇസ്രായേലിന് അനുമതി നൽകിയെങ്കിലും ന്യൂഡൽഹിയിൽ നയതന്ത്ര സാന്നിധ്യം അനുവദിച്ചിരുന്നില്ല.

അതേസമയം തന്നെ 1960 മുതൽ 70 വരെയുള്ള കാലഘട്ടത്തിൽ ഉയർന്നുവന്ന യാസർ അറാഫത്തിന്റെ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനോടും (പി.എൽ.ഒ) അവരുടെ രാഷ്ട്രീയ പാർട്ടിയായ അൽ ഫത്താഹിനോടും അനുകൂല നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. 1960ൽ നെഹ്റു ഗാസ സന്ദർശിച്ചു. 1975 ൽ പലസ്തീന്റെ പ്രതിനിധിയായി പി എൽ ഒയെ അംഗീകരിക്കുകയും ഇന്ത്യയിൽ സ്വതന്ത്ര ഓഫീസ് ആരംഭിക്കാൻ അനുവാദം നൽകുകയും ചെയ്തു.

നെഹ്റു ഗാസ സന്ദർശിച്ചപ്പോൾ

നെഹ്‌റുവിനുശേഷം അധികാരത്തിലെത്തിയ ഇന്ദിരാ ഗാന്ധിയും സമാനമായ നിലപാടായിരുന്നു തുടർന്നത്. 1980 ൽ ഇന്ദിരാ ഗാന്ധി വീണ്ടും അധികാരത്തിലെത്തിയതോടെ പി എൽ ഒ ഓഫീസിനെ എല്ലാ നയതന്ത്ര പരിരക്ഷകളും പ്രത്യേകാവകാശങ്ങളും നൽകുന്ന എംബസിയാക്കി ഉയർത്തി. ഈ കാലയളവിൽ യാസർ അറാഫത്ത് ഇന്ത്യയിൽ സന്ദർശനം നടത്തി. 1984 ഏപ്രിലിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലിബിയ സന്ദർശനത്തിനുശേഷം ടുണിസിലെ അറഫാത്തിന്റെ ആസ്ഥാനം സന്ദർശിച്ചു. ഇന്ദിരഗാന്ധിയുടെ സംസ്കാരച്ചടങ്ങിൽ യാസർ അറാഫത്ത് പങ്കെടുക്കുകയും ചെയ്തിരുന്നു.

യസാര്‍ അറാഫത്തും ഇന്ദിരാഗാന്ധിയും

പലസ്തീനോടുള്ള ഇന്ദിരയുടെ നിലപാടായിരുന്നു രാജീവ് ഗാന്ധിയും തുടർന്നത്. 1987 ൽ ഇസ്രയേലിനെതിരെ പലസ്തീനിയൻ ഇൻതിഫാദ (പ്രക്ഷോഭം) പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചു. 1988ൽ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുകയും ചെയ്തു. പലസതീനെ അംഗീകരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. യു എൻ പൊതുസഭയുടെ 53-ാം സെഷനിൽ സ്വയംനിർണയാധികാരത്തിനുള്ള പലസ്തീന്റെ അവകാശത്തിനായുള്ള കരടുപ്രമേയം തയാറാക്കി അവതരിപ്പിച്ചത് ഇന്ത്യയായിരുന്നു.

അതേസമയം ഇന്ത്യയ്ക്ക് അകത്തുനിന്ന് പലസ്തീനിനെതിരെയും പി എൽ ഒയ്‌ക്കെതിരെയും വിമർശനങ്ങളുയർന്നിരുന്നു. 1962ലെ ഇന്ത്യ-ചൈന യുദ്ധസമയത്ത് അറബ് രാജ്യങ്ങൾ നിഷ്പക്ഷ നിലപാടെടുത്തതും 1965ലെയും 1971ലെയും യുദ്ധസമയത്ത് പാകിസ്ഥാന് പിന്തുണ നൽകിയതും ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനങ്ങൾ. 1962-ലെയും 1965-ലെയും യുദ്ധങ്ങളിൽ ആയുധങ്ങളും വെടിക്കോപ്പുകളുമായി ഇസ്രായേൽ ഇന്ത്യയെ സഹായിക്കുകയും ചെയ്തു.

നയങ്ങളിൽ മാറ്റം വരുന്നു

1990 കളിലാണ് ഇസ്രയേലിനോടും പലസ്തീനോടുമുള്ള നയങ്ങളിൽ ഇന്ത്യ മാറ്റം വരുത്തിത്തുടങ്ങിയത്. ഇറാഖ് - കുവൈത്ത് യുദ്ധത്തിൽ സദാംഹുസൈന് പി എൽ ഒ പിന്തു പ്രഖ്യാപിച്ചതോടെ അവർക്കുള്ള രാഷ്ട്രീയ സ്വാധീനം നഷ്ടമായിത്തുടങ്ങി.

1992 ജനുവരിയിൽ, ടെൽ അവീവുമായി ചൈന നയതന്ത്രബന്ധം സ്ഥാപിച്ചതിനുപിന്നാലെ നരസിംഹറാവു സർക്കാർ ഇസ്രായേലുമായി സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചു. 1992 ജനുവരി 19, 20 തീയതികളിൽ പലസ്തീൻ പ്രസിഡന്റ് അറാഫത്ത് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ഇസ്രയേലുമായി ഇന്ത്യ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് പലസ്തീൻ വിഷയം പരിഹരിക്കുന്നതിൽ സഹായകരമാകുമെന്ന് നരസിംഹറാവു അറാഫത്തിനോട് പറഞ്ഞു. ടെൽ അവീവിൽ അംബാസഡറുണ്ടെങ്കിൽ മാത്രമേ രാജ്യത്തിന് ഇസ്രായേലിൽ സ്വാധീനം ചെലുത്താൻ കഴിയൂവെന്നും നരസിംഹറാവു പറഞ്ഞു.

''പരസ്പരം അംബാസഡർമാരെ നിയമിക്കുന്നതും അംഗീകാരവും ഇന്ത്യയുടെ പരമാധികാരത്തിൽപ്പെട്ടതാണ്, അതിൽ എനിക്ക് ഇടപെടാൻ കഴിയില്ല...ഇന്ത്യൻ സർക്കാരിന്റെ ഏത് തിരഞ്ഞെടുപ്പിനെയും ഞാൻ മാനിക്കുന്നു,'' എന്നായിരുന്നു ഇതിനുപിന്നാലെ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറാഫത്ത് പറഞ്ഞത്.

ഇതോടെയാണ് ഇന്ത്യയുടെ പലസ്തീൻ അനുകൂല നിലപാടുകളിൽ മാറ്റമുണ്ടായി തുടങ്ങിയത്. അതേസമയം, 1996ൽ ഗാസയിൽ പ്രതിനിധികാര്യാലയവും ഇന്ത്യ തുറന്നിരുന്നു. 2003ൽ ഇത് റമള്ളയിലേക്ക് മാറ്റി.

ഇന്ത്യ- ഇസ്രയേൽ നയതന്ത്രബന്ധം സ്ഥാപിച്ചതോടെ ഇസ്രയേലുമായുള്ള സൈനിക- സാമ്പത്തിക കൈമാറ്റങ്ങൾ ആരംഭിച്ചു. 1999-ലെ കാർഗിൽ യുദ്ധസമയത്താണ് ഇസ്രയേലുമായി സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചത്. വാജ്പേയ് സർക്കാരിന്റെ കാലത്ത് രണ്ടായിരത്തിൽ എൽ കെ അദ്വാനി ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ മന്ത്രിയുമായി. വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങിനെ ആദ്യ ഉഭയകക്ഷി സന്ദർശനത്തിനായും ഇന്ത്യ അയച്ചു.

2003ൽ അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിന് പിന്നാലെ ഇസ്രയേലിനെ ഇന്ത്യയുടെ സ്വാഭാവിക സഖ്യരാജ്യമായി അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയ് പ്രഖ്യാപിച്ചു.

മോദിക്കാലത്തെ ഇസ്രയേൽ ബന്ധം

2014 ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ഇസ്രയേലുമായുള്ള ഇന്ത്യൻ ബന്ധം ശക്തമാക്കി. 2017 ൽ ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി. ഇസ്രയേൽ സന്ദർശനത്തിനിടെ പലസ്തീൻ സന്ദർശിക്കുകയും നേതാക്കളെ കാണുകയും ചെയ്യുന്ന പതിവ് മോദി പിന്തുടർന്നില്ല. എന്നാൽ 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി സൗദി അറേബ്യ, ഇറാൻ, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം മോദി സന്ദർശിച്ചിരുന്നു.

2017 ൽ തന്നെ പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു. പിന്നീട് 2018 ഫെബ്രുവരിയിൽ മോദി പലസ്തീൻ സന്ദർശിച്ചു. ഈ യാത്രയിൽ ഇസ്രായേൽ സന്ദർശിച്ചിരുന്നില്ല.

അതേസമയം ഇസ്രയേലുമായി ചില രഹസ്യ ഇടപാടുകൾ നടന്നതായി ആരോപണങ്ങളും ഇന്ത്യയ്‌ക്കെതിരെയുണ്ടായി. ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും നിരീക്ഷിക്കാൻ പെഗാസസ് സോഫ്റ്റ് വെയർ ഇസ്രയേലിൽനിന്ന് വാങ്ങിയെന്നായിരുന്നു ആരോപണം.

കഴിഞ്ഞ ഡിസംബറിൽ യുഎൻ പൊതുസഭയിൽ പലസ്തീന് അനുകൂലമായ ഒരു പ്രമേയത്തിൽ വോട്ട് ചെയ്യാതെ ഇന്ത്യ വിട്ടുനിന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും