WORLD

സ്വവർഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി ഇറാഖ്, 15 വർഷം വരെ തടവ്; ട്രാന്‍സ് വ്യക്തികള്‍ക്കും ശിക്ഷ

വെബ് ഡെസ്ക്

സ്വവർഗ ബന്ധങ്ങളിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കി ഇറാഖ്. ഇത് സംബന്ധിച്ചുള്ള ബില്‍ പാർലമെന്റില്‍ പാസാക്കി. പിടിക്കപ്പെട്ടാല്‍ 15 വർഷം വരെ ജയില്‍ശിക്ഷ ലഭിക്കാം. ശനിയാഴ്ച പാർലമെന്റില്‍ നടന്ന ബില്ല് ചർച്ചയിൽ 329 അംഗങ്ങളിൽ 170 പേരുടെ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. 1988ലെ വേശ്യാവൃത്തി വിരുദ്ധ നിയമത്തിലെ ഭേദഗതികൾ വരുത്തി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷയും പുതിയ ബിൽ പ്രകാരം ലഭിക്കും.

ബില്ലിന്റെ ആദ്യ ഡ്രാഫ്റ്റ് പ്രകാരം സ്വവർഗബന്ധങ്ങൾക്ക് വധശിക്ഷ നൽകാനായിരുന്നു തീരുമാനം. നിലവിൽ സ്വവർഗാനുരാഗികളെയും ട്രാൻസ്ജെൻഡറുകളും രാജ്യത്ത് പലവിധത്തിലുള്ള ആക്രമണങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരാവാറുണ്ട്.

സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞത് ഏഴ് വർഷത്തെ തടവും സ്ത്രീകളെ പോലെ 'മനപ്പൂർവ്വം' പെരുമാറുന്ന പുരുഷന്മാർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കും.

ഭേദഗതി വരുത്തിയ നിയമ പ്രകാരം 'വ്യക്തിപരമായ ആഗ്രഹവും ലൈംഗിക ചായ്വുകളും അടിസ്ഥാനമാക്കിയുള്ള ലിംഗമാറ്റം' കുറ്റകൃത്യമാക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ട്രാൻസ് വ്യക്തികളെയും ഡോക്ടർമാരെയും മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുകയും ചെയ്യുന്നു. ഇറാഖിലെ യാഥാസ്ഥിതിക സമൂഹത്തിൽ സ്വവർഗരതി നിഷിദ്ധമാണ്. എന്നാൽ ആദ്യമായിട്ടാണ് സ്വവർഗബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കി നിശ്ചയിച്ച് നിയമവും ശിക്ഷയും വിധിക്കുന്നത്.

നേരത്തെ ഇറാഖിലെ എൽജിബിടിക്വ്യൂഐ+ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ സ്വവർഗരതിയുടെ പേരിൽ വേശ്യാവൃത്തി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് വിചാരണയ്ക്ക് വിധേയരായിട്ടുണ്ട്. പുതിയ ബിൽ മൗലിക മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ദിവസേന വേട്ടയാടപ്പെടുന്ന ഇറാഖികളെ കൂടുതൽ അപകടത്തിൽ ആക്കുകയും ചെയ്യുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇറാഖ് ഗവേഷകനായ റസാവ് സാലിഹി മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പുറമെ പുതിയ ഭേദഗതി പ്രകാരം സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുകയും ''ഭാര്യയെ കൈമാറ്റം'' ചെയ്യുന്നവർക്ക് 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ നൽകുകയും ചെയ്യുന്നു.

''ഇത്തരം പ്രവൃത്തികളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയായി നിയമം പ്രവർത്തിക്കുന്നു,'' എന്നാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച റെയ്ദ് അൽ-മാലികി വാർത്ത എജൻസിയോട് പറഞ്ഞത്. അതേസമയം, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയുടെ യുഎസ് സന്ദർശനം വരെ പുതിയ ഭേദഗതി പാസാക്കുന്നത് മാറ്റിവച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യുഎസും യുറോപ്പും നിയമത്തെ എതിർക്കുന്നു, സന്ദർശനത്തെ ബാധിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ലെന്നും റെയ്ദ് അൽ-മാലികി പറഞ്ഞു. ഇത് ഒരു ആഭ്യന്തര കാര്യമാണ്, ഇറാഖിന്റെ കാര്യങ്ങളിൽ ഒരു ഇടപെടലും ഞങ്ങൾ അംഗീകരിക്കുന്നില്ലെന്നും റെയ്ദ് അൽ-മാലികി പറഞ്ഞു.

അതേസമയം, ഇറാഖ് പാസാക്കിയ പുതിയ നിയമം മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയാണെന്നും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനുമുള്ള ഇറാഖിന്റെ ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

ഇറാഖിലെ നിരവധി എൽജിബിടിക്വ്യൂഐ+ വ്യക്തികൾ ആക്രമണങ്ങൾക്കും തട്ടികൊണ്ടുപോകലുകൾ, ബലാത്സംഗം, പീഡനങ്ങൾ, കൊലപാതകം എന്നിവയ്ക്ക് വിധേയരാവാറുണ്ടെന്നും എന്നാൽ ഇതിന് ഉത്തരവാദികൾ ആയവർ ശിക്ഷിക്കപ്പെടാതെ പോകുന്നുണ്ടെന്നും 2022ലെ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും ഇറാക്വീർ എന്ന എൻജിഒയുടെയും റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

പുതിയ നിയമ മാറ്റം മനുഷ്യാവകാശങ്ങൾക്കെതിരായ ആക്രമണമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഇറാഖ് ഗവേഷകയായ സാറ സാൻബർ പറഞ്ഞു. കരട് ഗാർഹിക പീഡന നിയമം അല്ലെങ്കിൽ കരട് ശിശു സംരക്ഷണ നിയമം പോലെ ഇറാഖികൾക്ക് ഗുണം ചെയ്യുന്ന നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം എൽജിബിടിക്വ്യൂഐ+ ആളുകൾക്കെതിരായ വിവേചനം ക്രോഡീകരിക്കാനാണ് ഇറഖിന്റെ തീരുമാനമെന്നും അവർ പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും