WORLD

'രക്ഷിതാക്കളിൽനിന്ന് തട്ടിയെടുത്ത കുട്ടികളെ കൂട്ടിയിട്ട് വെടിവച്ചു;' സുഡാനിൽ നടുക്കുന്ന വംശഹത്യയുടെ വിവരങ്ങൾ പുറത്ത്

വെബ് ഡെസ്ക്

സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) നടത്തിയ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പടിഞ്ഞാറൻ ഡാർഫറിൽ നടത്തിയ ക്രൂരത സംബന്ധിച്ച റിപ്പോർട്ട് അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറബ് ഇതര മസാലിത്ത് ഗോത്രത്തിനെതിരെ അറബ് നേതൃത്വത്തിലുള്ള ആർഎസ്എഫ് 12 മാസത്തെ വംശീയ ഉന്മൂലന കാമ്പയിനാണ് നടത്തിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വെസ്റ്റ് ഡാർഫറിൻ്റെ തലസ്ഥാനമായ എൽ-ജെനീനയിൽ നടന്ന ആക്രമണത്തിൽ, കുടിയൊഴിപ്പിക്കപ്പെട്ട മസാലിത് വിഭാഗത്തിന്റെ വീടുകൾക്ക് നേരെ ഷെല്ലാക്രമണം നടത്തുകയും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. വംശീയ ഉന്മൂലനം ലക്ഷ്യം വച്ചുള്ള നടപടിയിൽ ലക്ഷകണക്കിന് പേരാണ് അഭയാർത്ഥികളായതെന്നും 186 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ജൂണിൽ കലാപത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആയിരക്കണക്കിനു പേർ ഉൾപ്പെട്ട ജനക്കൂട്ടത്തിനുനേരെ ആർഎസ്എഫ് വെടിവയ്ക്കുകയായിരുന്നു. കുട്ടികളെ ഉൾപ്പെടെ 'കൂട്ടിയിട്ട് വെടിവച്ചുകൊന്നു' സാക്ഷികൾ വിവരിക്കുന്നു. "ആർ എസ് എഫ് സേന കുട്ടികളെ തട്ടിയെടുത്തശേഷം മാതാപിതാക്കളെ വെടിവച്ചുകൊന്നു. കുട്ടികളെ കൂട്ടിയിട്ടശേഷം അവർക്കുനേരെയും വെടിയുതിർത്തു. ശേഷം അവരുടെ ശരീരം നദിയിലേക്ക് വലിച്ചെറിഞ്ഞു," സാക്ഷി വിവരിക്കുന്നു.

ചാഡ്, ഉഗാണ്ട, കെനിയ, സൗത്ത് സുഡാൻ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്ത 220 പേരുടെ സാക്ഷി മൊഴികൾ സമാഹരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. നൂറ്റിയിരുപതിലധികം ഫോട്ടോഗ്രാഫുകളും വിഡിയോകളും രേഖകളും റിപ്പോർട്ട് തയാറാക്കുന്നതിന് ഭാഗമായി പരിശോധിച്ചിരുന്നു. യുണൈറ്റഡ് നേഷൻസും ആഫ്രിക്കൻ യൂണിയനും സുഡാനെതിരെ അടിയന്തരമായി ആയുധ ഉപരോധം ഏർപ്പെടുത്തുകയും പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഡാർഫറിലേക്ക് ശക്തമായ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്യണമെന്നും റിപ്പോർട്ട് പറയുന്നു. 2023 ഏപ്രിലിൽ ആർഎസ്എഫും സുഡാൻ സൈന്യവും തമ്മിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം, 80 ലക്ഷത്തിലധികം ആളുകളാണ് പലായനം ചെയ്തത്.

ഡാർഫറിൽ പോഷകാഹാരക്കുറവ് മൂലം കുട്ടികൾ മരിച്ചുവീഴുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. എൽ ഫാഷർ പോലെയുള്ള മേഖലകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ വേണ്ടി അവിടേക്കുള്ള സഹായവിതരണങ്ങൾ ആർ എസ് എഫ് തടസപ്പെടുത്തുകയും ചെയ്തിരുന്നു. സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അർധ സൈനിക കമാൻഡറായ ഉപസൈനികമേധാവി മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിലുണ്ടായ തർക്കങ്ങളാണ് ഇരു സേനകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം