WORLD

യുക്രെയ്‌നില്‍ സമാധാനം പുലരാന്‍ ഇന്ത്യയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും, മോദിയുടെ മധ്യ യൂറോപ്യന്‍ സന്ദര്‍ശനത്തിന് പിന്നിലെന്ത്?

വെബ് ഡെസ്ക്

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവും യുക്രെയ്ന്‍ നടത്തിയ അപ്രതീക്ഷിത തിരിച്ചടിയും മേഖലയെ വീണ്ടും യുദ്ധ കലുഷികമാക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യ യൂറോപ്യന്‍ പര്യടനത്തിന് പ്രാധാന്യം വര്‍ധിക്കുന്നു. ഇന്ന് യുക്രെയ്‌നില്‍ എത്തിയ പ്രധാനമന്ത്രി മോദി യുക്രെയ്ന്‍ പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയും തുടര്‍ന്നുണ്ടായ പ്രതികരണവുമാണ് ഇപ്പോള്‍ ആഗോള മാധ്യമങ്ങളില്‍ തലക്കെട്ടാകുന്നത്. യുക്രെയ്‌നില്‍ സമാധാനം കൊണ്ടുവരാന്‍ ഒരു സുഹൃത്ത് എന്ന നിലയില്‍ താന്‍ ഇടപെടാമെന്നാണ് നരേന്ദ്ര മോദി സെലന്‍സ്‌കിയ്ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം. വലിയ പ്രാധാന്യത്തോടെയാണ് മോദിയുടെ വാഗ്ദാനം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയെ 'സൗഹാര്‍ദ്ദപരവും, ചരിത്രപരവും' എന്നാണ് മോദി വിശേഷിപ്പിച്ചിരിക്കുന്നത്. റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. ഇതിനായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് തയ്യാറാകണം. രാജ്യങ്ങളുടെ പരമാധികാരത്തെ ഇന്ത്യ എക്കാലവും ബഹുമാനിക്കാറുണ്ട്. ഇതേ വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ചര്‍ച്ചകളിലൂടെ മാത്രമേ നിലവിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയൂ, എന്നും മോദി ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ നടത്തിയ മോസ്‌കോ സന്ദര്‍ശത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി മോദി നടത്തിയ കൂടിക്കാഴ്ചയെ രൂക്ഷമായ ഭാഷയിലായിരുന്നു സെലന്‍സ്‌കി വിമര്‍ശിച്ചത്. 'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവന്‍ ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളിയെ ആലിംഗനം ചെയ്യുന്ന നിരാശ നിറഞ്ഞ കാഴ്ച' എന്നായിരുന്നു പുടിനെ ആലിംഗനം ചെയ്ത മോദിയുടെ നടപടിയെ സെലന്‍സ്‌കി വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ മോദി യുക്രെയ്‌നില്‍ എത്തുമ്പോള്‍ സെലന്‍സ്‌കിയും പാശ്ചാത്യ രാജ്യങ്ങളും ഏറെ കരുതലോടെയാണ് സന്ദര്‍ശനത്തെ കാണുന്നത്.

ഇവിടെയാണ്, മോദിയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. 'ഇന്ത്യ ഒരിക്കലും നിഷ്പക്ഷമായിരുന്നില്ല, ഞങ്ങള്‍ എപ്പോഴും സമാധാനത്തിന്റെ പക്ഷത്തായിരുന്നു...' എന്ന് യുക്രെയ്ന്‍ വിഷയത്തില്‍ നരേന്ദ്രമോദി സെലന്‍സ്‌കിയെ അറിയിക്കുമ്പോള്‍ കാലങ്ങളായി ഇന്ത്യ തുടരുന്ന നയങ്ങള്‍ തുടരുമെന്ന സൂചനകൂടിയാണ് നല്‍കുന്നത് എന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

മോദിയുടെ യുക്രെയ്ന്‍ യാത്ര ഇന്ത്യയുടെ തന്ത്രപരമായ നയതന്ത്ര നിലപാട് ഊട്ടിയുറപ്പിക്കുക കൂടിയാണ്. മോദിയുടെ യുക്രെയ്ന്‍ യാത്ര റഷ്യന്‍ ബന്ധത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള എതിര്‍പ്പിനെ മറികടക്കുക എന്നതില്‍ ഉപരിയായി ഇന്ത്യന്‍ താത്പര്യങ്ങള്‍ ഉറപ്പിക്കാന്‍ കൂടിയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. യാത്ര വേളയിലും റഷ്യന്‍ അധിവേശത്തെ നേരിട്ട് വിമര്‍ശിക്കാതെ സന്തുലിത നിലപാടില്‍ ഉറച്ചുനില്‍ക്കാനും നരേന്ദ്രമോദി തയ്യാറാകുന്നുണ്ട്.

നിലവില്‍ ഇന്ത്യ റഷ്യ ബന്ധം ഏറെ വിഷയങ്ങളില്‍ ശക്തമാണ്. ആയുധ ഇറക്കുമതിയലും, എണ്ണ ഇറക്കുമതിയിലും ഇന്ത്യ റഷ്യയെ ആണ് ആശ്രയിക്കുന്നത്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആഗോള ഉപരോധം നേരിട്ടപ്പോഴും ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി തുടര്‍ന്നു. റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് ഉള്‍പ്പെടെ സമ്മര്‍ദം ചെലുത്തിയെങ്കിലും കടുത്ത നടപടികളിലേക്ക് തിരിയാന്‍ തയ്യാറായിരുന്നില്ല. എഷ്യന്‍ മേഖലയില്‍ ചൈനയുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമാണെന്ന സാഹചര്യമായിരുന്നു ഇവിടെ പരിഗണിക്കപ്പെട്ടത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഇന്ത്യന്‍ വിപണിയും വിദേശ രാജ്യങ്ങള്‍ക്ക് പ്രധാനമാണ്. ഈ സാഹചര്യങ്ങള്‍ തന്നെയാണ് മോദിയെ സ്വീകരിക്കുന്നതില്‍ യുക്രയ്ന്‍ താത്പര്യം കാണിക്കുന്നതും. റഷ്യയുടെ ശക്തരായ പങ്കാളികള്‍ എന്ന നിലയില്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് സ്വാധീനം ചെലുത്താന്‍ ആകുമെന്നാണ് യുക്രെയ്ന്‍ പ്രതീക്ഷിക്കുന്നത്.

യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യന്‍ ഇടപെടല്‍ മധ്യ യൂറോപ്യന്‍ മേഖലയിലെ ഭൗമരാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളും ഇന്ത്യ അടുത്തിടെ ശക്തമാക്കിയിരുന്നു. ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനായ യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായും ഇന്ത്യ നിക്ഷേപ കരാറില്‍ ഒപ്പുവച്ചിരുന്നു. മോദിയുടെ മധ്യ യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ യുക്രെയ്ന്‍ വിഷയം ലോകം ശ്രദ്ധിക്കുമ്പോള്‍ മേഖലയിലെ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങള്‍ ബന്ധം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇന്ത്യന്‍ സംഘത്തിന്‍ പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചെപ്പോക്കില്‍ ചിതറി ബംഗ്ലാദേശ്; ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ കൂറ്റൻ ലീഡ്

തിരുപ്പതി ലഡു വിവാദം; ആന്ധ്ര സര്‍ക്കാരിനോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിനുശേഷം

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും