WORLD

ടൈറ്റന് സംഭവിച്ചതെന്ത്? പരമാവധി അവശിഷ്ടങ്ങൾ പുറത്തെത്തിക്കും; ലക്ഷ്യം സ്ഫോടനകാരണം കണ്ടെത്തൽ

വെബ് ഡെസ്ക്

ടൈറ്റൻ സമുദ്ര പേടകത്തിലുണ്ടായ സ്ഫോടനം ഉയർന്ന മർദത്തില്‍ സംഭവിച്ചതാകാമെന്ന് യുഎസ് കോസ്റ്റ് ഗാർഡ്. ആഴക്കടലിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ മാരകമായ ഒരു സ്‌ഫോടനത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. പേടകത്തിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാനായി കഴിഞ്ഞ അഞ്ച് ദിവസമായി വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടത്തി വന്ന അതിവ്യാപകമായ തിരച്ചിൽ ഇതോടെ അവസാനിപ്പിക്കും.

ഇനിയുള്ള ദൗത്യം പ്രധാനമായും രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടൽ ആയിരിക്കും. സമുദ്രപേടകം ടൈറ്റന് എന്ത് സംഭവിച്ചു, എങ്ങനെ സംഭവിച്ചു?

കണ്ടെടുത്ത അവശിഷ്ടങ്ങൾ പേടകത്തിന്റെ രണ്ട് പ്രധാന ഭാഗങ്ങളുടേതാണ്. ഒന്ന് ടൈറ്റന്റെ വാൽ കോണും മറ്റൊന്ന് ലാൻഡിംഗ് ഫ്രയിമും. പൊട്ടിത്തെറിയുടെ ആഘാതത്തിൽ പേടകത്തിന്റെ ഭാഗങ്ങൾ വിവിധ ഭാഗങ്ങളായി ചിതറിയിരിക്കാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താനും എന്തെങ്കിലും ഗുരുതരമായ പിഴവുകൾ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുമായി സമുദ്രപേടകത്തിന്റെ പരമാവധി അവശിഷ്ടങ്ങൾ അധികൃതർ ശേഖരിക്കുമെന്ന് ബ്രിട്ടനിലെ റോയൽ നേവിയിലെ മുൻ അന്തർവാഹിനി ക്യാപ്റ്റൻ റയാൻ റാംസെ പറയുന്നു. സമുദ്രപേടകങ്ങൾക്ക് ബ്ലാക്ക് ബോക്സുകൾ ഇല്ല. അതിനാൽ കപ്പലിന്റെ അവസാന ചലനങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കില്ല. എങ്കിലും മറ്റ് നടപടിക്രമങ്ങൾ ഒരു വിമാനാപകടത്തിന്റേതിന് സമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കണ്ടെത്തിയ പരമാവധി അവശിഷ്ടങ്ങൾ ഉപരിതലത്തിലേക്ക് എത്തിച്ച് കഴിഞ്ഞാൽ പേടകം നിർമ്മിച്ച കാർബൺ ഫൈബർ ഘടനയിൽ വന്നിട്ടുള്ള വിള്ളലിനെ സസൂക്ഷ്മം നിരീക്ഷിക്കും. അവസാന നിമിഷങ്ങളിൽ പേടകത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ഈ വിള്ളൽ പാളികളിൽ നിന്നുള്ള കണ്ടെത്തലുകൾ സുപ്രധാനമാണ്. കാർബൺ ഫൈബർ ഫിലമെന്റുകളുടെ ദിശ പരിശോധിക്കാൻ ഓരോ കഷ്ണവും സൂക്ഷ്മദർശിനിയിൽ സൂക്ഷ്മമായി പരിശോധിക്കും. വിള്ളൽ എവിടെ നിന്നാരംഭിച്ചു എന്നാണ് ഈ പ്രക്രിയയിലൂടെ കണ്ടെത്താൻ ശ്രമിക്കുക. പേടകത്തിന്റെ ഘടനയിൽ വന്ന വീഴ്ചയാണോ പൊട്ടിത്തെറിക്ക് പിന്നിലെന്ന് ഇതുവഴി കണ്ടെത്തുക.

അങ്ങനെ പേടകത്തിന്റെ ഘടനയിൽ ഉണ്ടായ പരാജയമാണ് സ്‌ഫോടനത്തിന് പിന്നിലെങ്കിൽ, സമുദ്ര പേടകം ടൈറ്റൻ ഈഫൽ ടവറിന്റെ ഭാരത്തിന് തുല്യമായ, വിശ്വസിക്കാൻ പ്രയാസമായത്ര ഉയർന്ന മർദ്ദത്തിന് വിധേയമായിട്ടുണ്ടാകുമെന്ന് സതാംപ്ടൺ സർവകലാശാലയിലെ പ്രൊഫസർ ബ്ലെയർ തോൺടൺ പറയുന്നു. വളരെ വലിയൊരു പൊട്ടിത്തെറിയിലാണ് അത് കലാശിക്കുക.

അങ്ങനെയങ്കിൽ ഘടനയിലുണ്ടായ വീഴ്ചയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയരും. മുൻപ് ആരോപണങ്ങൾ ഉയർന്നത് പോലെ ശരിയായ പരിശോധന ഉണ്ടായിട്ടില്ലേ എന്ന് അന്വേഷിക്കും. ഇത്തരം നിർമ്മാണങ്ങളിൽ അതിസൂക്ഷ്മ പരിശോധന ആവശ്യമാണ്.

സമുദ്രപേടകം കാണാതാവുകയോ അപകടത്തിൽ പെടുകയോ ചെയ്യുമ്പോള്‍ പ്രത്യേക പ്രോട്ടോകോൾ ഇല്ലാത്തതിനാൽ ഏത് ഏജൻസിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുക എന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ല. വിവിധ രാജ്യങ്ങൾ ഉൾപ്പെടുന്ന സമുദ്രമേഖലയിലാണ് സംഭവം നടന്നത് എന്നതിനാൽ ഇനി വരുന്ന നടപടികളും സങ്കീർണമാകും. ഇതുവരെയുള്ള തിരച്ചിൽ ദൗത്യത്തിന് നേതൃത്വം നൽകിയത് യുഎസ് കോസ്റ്റ്ഗാർഡ് ആയതിനാൽ തുടർന്നുള്ള അന്വേഷണത്തിലും പ്രധാന പങ്ക് അമേരിക്കയുടെ അന്വേഷണ ഏജൻസികളാണ് വഹിക്കുക.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്