WORLD

ഇറാഖ് - സിറിയ മേഖലകളിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് ഇസ്രയേല്‍ ചാരകേന്ദ്രങ്ങള്‍, മേഖലയില്‍ പുതിയ ആശങ്ക

വെബ് ഡെസ്ക്

പശ്ചമിമേഷ്യന്‍ മേഖലയില്‍ പുതിയ ആശങ്കകള്‍ക്ക് വഴി തുറന്ന് ഇറാന്റെ മിസൈല്‍ ആക്രമണം. ഇറാഖ്, സിറിയ രാജ്യങ്ങളുടെ മേഖലകളിലേക്ക് ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നാല് സാധാരണക്കാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇറാഖിന്റെ അർദ്ധ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാൻ മേഖലയിലെ ഇസ്രയേലിന്റെ "ചാര ആസ്ഥാനം" ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ചാര ആസ്ഥാനങ്ങൾ ഇറാൻ വിരുദ്ധ സഖ്യങ്ങളുടെ കേന്ദ്രമാണെന്ന് ആരോപിച്ചായിരുന്നു നടപടി. തിങ്കളാഴ്ച ഏറെ വൈകിയായിരുന്നു ആക്രമണങ്ങൾ.

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന് പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാഖിലെ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനവും ആക്രമിച്ചതായി ഇറാൻ അറിയിച്ചത്.

"സയണിസ്റ്റ് ഭരണകൂടത്തിന്റെ സമീപകാല അതിക്രമങ്ങൾക്ക് മറുപടിയായി, ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ മൊസാദിന്റെ പ്രധാന ചാരവൃത്തി ആസ്ഥാനങ്ങളിലൊന്ന് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് തകർത്തു," ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് പ്രസ്താവനയിൽ പറഞ്ഞു. ലെബനൻ, സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽനിന്ന് ഇറാന്റെ സഖ്യകക്ഷികളും സംഘർഷത്തിന്റെ ഭാഗമായതോടെ ആക്രമണം വ്യാപിക്കുമെന്ന ആശങ്കയിലാണ് പശ്ചിമേഷ്യ.

കഴിഞ്ഞ മാസം സിറിയയിൽ സൈനിക ഉപദേഷ്ടാക്കളായി സേവനമനുഷ്ഠിച്ച സീനിയർ ഗാർഡ് കമാൻഡർ ഉൾപ്പെടെ മൂന്ന് സൈനികരെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബർ ഏഴിന് ശേഷം നടന്ന ആക്രമണങ്ങളിൽ ഇറാൻ പിന്തുണയ്ക്കുന്ന 130 ലധികം പോരാളികളും കൊല്ലപ്പെട്ടിരുന്നു. "രക്തസാക്ഷികളുടെ അവസാന തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുന്നതുവരെ ആക്രമണ പ്രവർത്തനങ്ങൾ തുടരുമെന്ന് ഞങ്ങൾ രാജ്യത്തിന് ഉറപ്പുനൽകുന്നു," ഗാർഡിന്റെ പ്രസ്താവനയിൽ പറയുന്നു. അതേസമയം, അശ്രദ്ധമായാണ് ഇറാഖിൽ ഇറാന്‍ ആക്രമണങ്ങൾ നടത്തുന്നതെന്ന് അമേരിക്ക പ്രതികരിച്ചു.

2020-ലെ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക മേധാവി ഖാസിം സുലൈമാനിയുടെ അനുസ്മരണ ദിനത്തില്‍ ഐ എസ് ഐഎസ് ഇറാനില്‍ ചാവേർ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 84 പേർ കൊല്ലപ്പെടുകയും 284 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി ആയിട്ടാണ് സിറിയയിലെ ഐ എസ് കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇറാഖിന്റെ വടക്കൻ കുർദിസ്ഥാൻ മേഖലയിൽ ഇറാൻ മുൻപും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ പ്രദേശം ഇറാനിയൻ വിഘടനവാദ ഗ്രൂപ്പുകളുടെയും ഇസ്രയേലിന്റെ ഏജന്റുമാരുടെയും വേദിയായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണങ്ങൾ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും