WORLD

'രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായി'; പ്രസിഡന്റ് റെയ്സിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; മൃതദേഹം തബ്രിസിലേക്ക് കൊണ്ടുപോയി

വെബ് ഡെസ്ക്

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അബ്ദുള്ള അമീർ അബ്ദുല്ല ഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. കി​ഴ​ക്ക​ൻ അ​സ​ർ​ബൈ​ജാ​ൻ പ്ര​വി​ശ്യ​ ഗ​വ​ർ​ണ​ർ മാലിക് റഹ്‌മതി, പ്രവിശ്യയിലേക്കുള്ള ഇറാനിന്റെ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഇ ഹാഷിം, പ്രസിഡന്റിന്റെ സുരക്ഷാസംഘത്തിന്റെ തലവൻ മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് എന്നിവരുടെ മരണവും സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ കിഴക്കൻ അസൈർബൈജൻ പ്രവിശ്യയുടെ തലസ്ഥാനമായ തബ്രിസിലേക്കു കൊണ്ടുപോയി.

ഇബ്രാഹിം റെ‌യ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും എന്നാല്‍ അവിടെ ജീവന്റെ അവശേഷിപ്പില്ലെന്നും ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്ക് അടുത്തെത്തിയതായും റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് പിര്‍ ഹുസൈൻ കോലിവന്ദ് അറിയിച്ചു.

അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും സ്ഥിതി വളരെ മോശമാണെന്ന സൂചനയാണ് പിര്‍ ഹുസൈൻ നല്‍കുന്നത്. നൂതനമായ ഉപകരണങ്ങളുമായി 73 രക്ഷാപ്രവര്‍ത്തക ഗ്രൂപ്പുകളാണ് ഹെലികോപ്റ്റര്‍ തകർന്ന തവാല്‍ ഗ്രാമത്തിലുള്ളതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഹെലികോപ്റ്ററർ പൂർണമായും തകർന്നതായും ഏറെക്കുറെ കത്തിനശിക്കുകയും ചെയ്തതായുമാണ് മാധ്യമറിപ്പോർട്ടുകൾ.

റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നനിലയില്‍

റെ‌യ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങളില്‍നിന്ന് താപസ്രോതസ് ടർക്കിഷ് ഡ്രോണ്‍ കണ്ടെത്തിയിരുന്നു. ഇറാന്റെ റെവലൂഷണറി ഗ്വാർഡ്‌സ് കോർപ്‌സ് കമാന്‍ഡറെ ഉദ്ധരിച്ചുകൊണ്ട് ഔദ്യോഗിക വാർത്താ ഏജന്‍സിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താപസ്രോതസ് കണ്ടെത്തിയ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് തിരച്ചില്‍ നടത്തുന്നത്. പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞ പ്രദേശമാണിതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

മോശം കാലാവസ്ഥ തിരച്ചിലിന് പ്രതികൂലമാണെന്ന് ഐആർസിഎസ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റാസിഹ് അലിഷ്വാന്ദി പറഞ്ഞു. മോശം കാലാവസ്ഥയും പ്രദേശം ഗതാഗതയോഗ്യമല്ലാത്തതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പിർ ഹുസൈൻ കോലിവന്ദ് പ്രതികരിച്ചിരുന്നു. കനത്ത മൂടല്‍മഞ്ഞിനിടയിലൂടെ രക്ഷാ പ്രവർത്തകർ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയന്‍ പുറത്തുവിട്ടു.

അസർബൈജാനുമായുള്ള അതിർത്തിയിലെ അണക്കെട്ട് തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇബ്രാഹിം റൈസി അപകടത്തിൽപ്പെട്ടത്. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലി കൂടി പങ്കെടുത്ത ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു റെയ്‌സി.

അസർബൈജാൻ റിപ്പബ്ലിക്കിൻ്റെ അതിർത്തിയിലെ ഖ്വിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്തശേഷം മടങ്ങവെയാണ് റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. തബ്രിസ് നഗരത്തിലേക്കു മടങ്ങുകയായിരുന്നു സംഘം. മൂന്ന് ഹെലികോപ്റ്ററുകളിൽ റെയ്‌സിയും സംഘവും സഞ്ചരിച്ചത് ഒഴികെയുള്ള രണ്ടെണ്ണം സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.

വർസാഖാൻ പർവതമേഖലയിലെ ഡിസ്‌മർ കാടിനു സമീപം ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയതായാണ് വിവരം. വടക്കു പടിഞ്ഞാറൻ ഇറാനിലെ വനമേഖലയിൽ ഹെലികോപ്റ്റർ കാണാതായ വിവരം ഇറാൻ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി സ്ഥിരീകരിച്ചു. പ്രദേശത്ത് ശബ്ദങ്ങള്‍ സമീപവാസികള്‍ കേട്ടതായി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും