WORLD

പലസ്തീനി അഭയാർഥികൾക്കുള്ള യുഎൻ ആസ്ഥാനത്തിന് കീഴിൽ ഹമാസിന്റെ ടണൽ കണ്ടെത്തിയതായി ഇസ്രയേൽ

വെബ് ഡെസ്ക്

ഗാസയിലെ യു എൻ സംഘടനയുടെ ആസ്ഥാനത്തിന് കീഴില്‍ ഹമാസിന്റെ ടണൽ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേൽ സൈന്യം. പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ ഏജൻസിക്ക് ഹമാസുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ വാദവുമായി ഇസ്രയേൽ രംഗത്തെത്തുന്നത്.

ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഒഴിഞ്ഞ കേന്ദ്രത്തെ ചൂണ്ടിക്കാട്ടിയാണ് ഇസ്രയേലിന്റെ ആരോപണമെന്ന് യുഎൻആർഡബ്ല്യുഎ പ്രതികരിച്ചു. ഒപ്പം സ്വതന്ത്രമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മറയായി സ്‌കൂളുകൾക്കും ആശുപത്രികൾക്കും സാധാരണക്കാർ പാർക്കുന്ന കെട്ടിടങ്ങൾക്കും കീഴിൽ വിപുലമായ തുരങ്ക ശൃംഖല ഹമാസ് ഉണ്ടാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ മുൻപും ആരോപിച്ചിരുന്നു. ഇത് മുൻ നിർത്തിയാണ് ഗാസയിലെ ആശുപത്രികൾക്ക് നേരെയുള്ള പല ആക്രമണങ്ങളെയും ഇസ്രയേൽ ന്യായീകരിച്ചിരുന്നത്. ഒക്‌ടോബർ ഏഴിലെ സബ്ബത്ത് ആക്രമണത്തിന് ഹമാസിനെ സഹായിച്ചുവെന്ന ഗുരുതര ആരോപണം യുഎൻആർഡബ്ല്യുഎക്ക് നേരെയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പല രാജ്യങ്ങളും യുഎൻആർഡബ്യുഎയ്ക്കുള്ള ധനസഹായം നിർത്തിവച്ചിരുന്നു.

പുതുതായി കണ്ടെത്തിയെന്ന് പറയുന്ന തുരങ്കത്തിന് 700 മീറ്റർ നീളമുണ്ട്‌. ഇവിടുത്തെ സംവിധാനങ്ങൾക്ക് ആവശ്യമായ വൈദ്യുതി യു എൻ ആർ ഡബ്യു എയുടെ ആസ്ഥാനത്തുനിന്നാണ് എടുത്തിരിക്കുന്നതെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. യുഎൻ കോമ്പൗണ്ടിലെ രേഖകളും ആയുധശേഖരവും ഓഫീസുകൾ യഥാർഥത്തിൽ ഹമാസ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിക്കുന്നതാണെന്ന് ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആരോപിക്കുന്നു. അടുത്തിടെ യു എൻ ഏജൻസി നടത്തുന്ന സ്കൂളിന് സമീപവും ടണൽ കണ്ടെത്തിയതായി ഇസ്രയേൽ പറഞ്ഞിരുന്നു.

അതേസമയം, പ്രദേശത്ത് ബോംബാക്രമണം രൂക്ഷമായതിനാൽ ഇസ്രയേൽ സേനയുടെ നിർദ്ദേശപ്രകാരം തങ്ങളുടെ ജീവനക്കാർ ഗാസ സിറ്റി വിട്ടുപോയിരുന്നുവെന്ന് യുഎൻആർഡബ്യുഎ പറഞ്ഞു. ജീവനക്കാർ പോയ ശേഷം അവിടെ നടന്ന യാതൊരുവിധ പ്രവർത്തനങ്ങളെ കുറിച്ചും തങ്ങൾക്ക് അറിവില്ല. 2023 സെപ്റ്റംബറിലാണ് കെട്ടിടത്തിൽ അവസാനമായി പരിശോധന നടത്തിയതെന്നും യു എൻ ആർ ഡബ്യു എയുടെ വിശദീകരണ കുറിപ്പിൽ പറയുന്നു.

യുഎൻആർഡബ്ല്യുഎയുടെ പരിസരത്ത് ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയിട്ടുള്ളപ്പോഴെല്ലാം അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ അവകാശവാദങ്ങളിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്. കൂടാതെ ഉണ്ടെന്ന് ആരോപിക്കുന്ന തുരങ്കത്തെ കുറിച്ച് ഇസ്രയേൽ യു എൻ ഏജൻസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കുറിപ്പിൽ അവർ ചൂണ്ടിക്കാട്ടി.

ഹമാസിന്റെ ശേഷിക്കുന്ന ശക്തികേന്ദ്രമെന്ന പേരിൽ ഗാസ- ഈജിപ്ത് അതിർത്തി മേഖലയായ റഫായിലുംകടുത്ത ആക്രമണമാണ് ശനിയാഴ്ച മുതൽ ഇസ്രയേൽ നടത്തുന്നത്. ഗാസയുടെ മറ്റുമേഖലകളിലെ ആക്രമണങ്ങൾ മൂലം വീടുപേക്ഷിച്ചെത്തിയ അഭയാർഥികളാണ് ഈ മേഖലയിൽ കഴിയുന്നത്. അവിടെ ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ മാത്രം പന്ത്രണ്ടിലധികം കുട്ടികൾ ഉൾപ്പെടെ 44 പേർ കൊല്ലപ്പെട്ടിരുന്നു. റഫായിലെ ആക്രമണത്തിനെതിരെ യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. നിലവിൽ ഏകദേശം 28,064 പലസ്തീനികളാണ് ഒക്ടോബർ ഏഴിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ടത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും