WORLD

ഹമാസിന്റെ താവളമെന്ന് ഇസ്രയേൽ; ഗാസയിലെ അൽ ഷിഫ ഹോസ്പിറ്റലിൽ പരിശോധന

വെബ് ഡെസ്ക്

ഹമാസിന്റെ താവളമെന്ന പേരിൽ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ റെയ്ഡ് നടത്തി ഇസ്രയേൽ സൈനിക. ഗാസയിലെ അൽ-ഷിഫ പോലുള്ള ആശുപത്രികളെ കമാൻഡ് സെന്ററുകളായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ വാദം. ക്രൂരമായ കൂട്ടക്കൊലകളെ ന്യായീകരിക്കുകയാണ് ഈ വാദത്തിലൂടെ ഇസ്രയേലിന്റെയും അമേരിക്കയുടെയും ലക്ഷ്യമെന്ന് ഹമാസ് പ്രതികരിച്ചു. ഇസ്രയേൽ ആക്രമണത്തിൽ വീട് നഷ്ടപ്പെട്ട ആയിരക്കണക്കിന് പലസ്തീനികൾ അഭയം തേടിയിരിക്കുന്ന സ്ഥലം കൂടിയാണ് അൽ ഷിഫ.

ഡസൻ കണക്കിന് ഇസ്രയേൽ സൈനികരാണ് ആശുപത്രിയുടെ അത്യാഹിത വിഭാഗ കെട്ടിടത്തിൽ പരിശോധന നടത്തുന്നത്. നേരത്തെ ആശുപത്രി സമുച്ചയത്തെ ടാങ്കുകൾ വളഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. മെഡിക്കൽ സ്റ്റാഫ് പറയുന്നതനുസരിച്ച്, ഏകദേശം 650 രോഗികൾ നിലവിൽ ആശുപത്രിയിലുണ്ട്. 5,000 മുതൽ 7,000 വരെ കുടിയൊഴിപ്പിക്കപ്പെട്ട സിവിലിയൻമാരും ആശുപത്രി വളപ്പിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ആശുപത്രിയിൽ പരിശോധന നടത്താൻ ഇസ്രയേലിനെ അനുവദിക്കുന്നതിന് പിന്നിൽ അമേരിക്കയാണെന്നും ഹമാസ് പറയുന്നു

അൽ-ഷിഫ ഹോസ്പിറ്റലിനുള്ളിൽ ഡോക്ടർമാരും രോഗികളും കുടിയിറക്കപ്പെട്ടവരും മാത്രമേ ഉള്ളൂ എന്ന് ഇസ്രയേലിന്റെ നടപടിക്ക് പിന്നാലെ ഗാസയിലെ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ തങ്ങൾക്ക് ഭയപ്പെടാൻ ഒന്നുമില്ലെന്നും ബുധനാഴ്ച അദ്ദേഹം പറഞ്ഞു. കൂടാതെ ആശുപത്രിയിൽ കഴിയുന്ന രോഗികളെയും അഭയാർത്ഥികളെയും ആരോഗ്യ പ്രവർത്തകരെയും ഭയപ്പെടുത്തുകയാണ് ഇസ്രയേൽ സൈന്യത്തിന്റെ ലക്ഷ്യമെന്ന് അൽ ഷിഫയിലെ ഡോക്ടമാരും ആരോപിക്കുന്നു.

മെഡിക്കൽ സമുച്ചയത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇസ്രയേൽ സൈന്യം റെയ്ഡ് നടത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഡോ. മുനീർ അൽ ബർഷ് അറിയിച്ചു. "ആശുപത്രിക്കുള്ളിൽ ഒരു സ്‌ഫോടനം ഉണ്ടായതായി ഞങ്ങൾ വിശ്വസിക്കുന്നു. അധിനിവേശ സൈന്യം നിലവിൽ ബേസ്‌മെന്റിലാണ്, അവർ സമുച്ചയത്തിനുള്ളിൽ വെടിവയ്ക്കുകയും ബോംബാക്രമണം നടത്തുകയും ചെയ്യുന്നു" ബർഷ് അറിയിച്ചു.

ആശുപത്രിയിൽ പരിശോധന നടത്താൻ ഇസ്രയേലിനെ അനുവദിക്കുന്നതിന് പിന്നിൽ അമേരിക്കയാണെന്നും ഹമാസ് പറയുന്നു. പരിശോധനയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഉത്തരവാദിത്തം ഉണ്ടെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, "ആശുപത്രിയെയും രോഗികളെയും ആക്രമിക്കുന്നതിനെ പിന്തുണക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് വ്യക്തമാക്കിയിരുന്നു. ഒക്‌ടോബർ ഏഴുമുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 11,300-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും