WORLD

ഭയാനക സാഹചര്യം, ഗാസയിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രയേലിന്റെ ആക്രമണ പരമ്പര; സഹായത്തിനായി കേണ് ആരോഗ്യപ്രവർത്തകർ

വെബ് ഡെസ്ക്

ഗാസ മുനമ്പിലെ ആശുപത്രികളുടെ പരിസരങ്ങളില്‍ ഇസ്രയേല്‍ വ്യോമ-ബോംബ് ആക്രമണങ്ങള്‍ രൂക്ഷമാകുന്നു. നിരവധി രോഗികളും അഭയാർത്ഥികളും കഴിയുന്ന അല്‍ ഷിഫ ആശുപത്രിക്ക് നേരെയാണ് ആക്രമണങ്ങള്‍ കൂടുതല്‍ ഗുരുതരമായി തുടരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രി കോംപ്ലക്സിന്റെ പ്രധാന കവാടം ഇതിനോടകം തന്നെ തകർക്കപ്പെട്ട നിലയിലാണ്. ഇസ്രയേലി സേന കോംപ്ലക്സ് വളഞ്ഞിരിക്കുന്നതിനാല്‍ പരുക്കേറ്റവരേയും ബാധിക്കപ്പെട്ടവരേയും ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സിന് പോലും പുറത്തേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.

അല്‍ ഷിഫയുടെ പരിസരങ്ങളില്‍ നിന്ന് ബോംബാക്രമണത്തിന്റേയും വെടിവയ്പ്പിന്റേയും ശബ്ദങ്ങള്‍ മാത്രമാണ് കേള്‍ക്കുന്നതെന്നാണ് ആശുപത്രിയുടെ ഡയറക്ടറായ ഡോ മൊഹമ്മദ് അബു സാല്‍മിയ പറയുന്നത്. ഭയാനകരമായ സാഹചര്യമാണ്. ആക്രമണം ഗുരുതരമായതോടെ ആളുകള്‍ ആശുപത്രിയില്‍ നിന്ന് ഒഴിയുന്നുണ്ടെന്നും സാല്‍മിയ കൂട്ടിച്ചേർത്തു.

ആക്രമണം നിലയ്ക്കാതെ തുടരുന്നതിനാല്‍ ആശുപത്രിക്ക് അകത്തുള്ള രോഗികള്‍ക്കും അഭയാർത്ഥികള്‍ക്കും ഭക്ഷണം എത്തിക്കാനോ വിതരണം ചെയ്യാനോ കഴിയുന്നില്ലെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അല്‍ ഷിഫ ആശുപത്രിക്ക് പുറത്തേക്ക് പോകുന്നവരെ ഇസ്രയേലി സൈന്യം ലക്ഷ്യം വയ്ക്കുകയാണെന്നും മന്ത്രാലയം ആരോപിച്ചു.

അല്‍ ഷിഫയ്ക്കും വടക്കന്‍ ഗാസയിലെ ആശുപത്രികള്‍ക്കും സംരക്ഷണവും സഹായങ്ങളും നല്‍കുന്നതിനായി അന്താരാഷ്ട്ര സംഘടനകള്‍ മുന്നോട്ട് വരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീനികളെ പൂർണമായി ഗാസയില്‍ നിന്ന് നീക്കുന്നതിനായാണ് ഇസ്രയേല്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം നടത്തുന്നതെന്ന് പലസ്തീന്‍ റെഡ് ക്രെസെന്റ് ആരോപിച്ചിരുന്നു. ഇന്തോനേഷ്യന്‍ ആശുപത്രിയുടെ പരിസരങ്ങളിലും വ്യോമാക്രമണം നടക്കുന്നതായി അല്‍ ജസീറയുടെ റിപ്പോർട്ട് പറയുന്നു.

അരക്ഷിതാവസ്ഥ മൂലം ഗാസയിലെ ആശുപത്രികളില്‍ നിന്ന് ഒഴിയേണ്ട അവസ്ഥയാണ് തങ്ങള്‍ക്കുള്ളതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. രോഗികളുടേയും ആരോഗ്യ പ്രവർത്തകരുടേയും സുരക്ഷ സംബന്ധിച്ച് ലോകാരോഗ്യസംഘടനയ്ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. അടിയന്തരമായി അവർക്ക് സുരക്ഷയൊരുക്കണമെന്നും ട്രെഡ്രോസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലെ നാല് ആശുപത്രികളുടെ പ്രവർത്തനം പൂർണമായി നിലച്ചിരുന്നു.

തുടരാക്രമണങ്ങള്‍ മൂലം ബാധിക്കപ്പെട്ടവർക്ക് ചികിത്സ നല്‍കാനാകില്ലെന്ന സ്ഥിതിയുടെ കൂടുതല്‍ ഗൗരതരമായ വശം ഡോ ഖസന്‍ അബു സിത്ത പങ്കുവച്ചു. രോഗികളെ സ്ഥിരതയിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും മെഡിക്കല്‍ സംഘങ്ങള്‍ ചെയ്യുന്നുണ്ട്. ചികിത്സ താമസിക്കുന്നത് വൈകല്യങ്ങളുടെ വർധനയിലേക്ക് നയിക്കും, പ്രത്യേകിച്ചും കുട്ടികളില്‍. ഇസ്രയേലിന്റെ ഉപരോധത്തെ തുടർന്ന് ഗാസയിലെ ആശുപത്രികളിലേക്കുള്ള ഇന്ധന വിതരണവും നിലച്ചിരിക്കുകയാണ്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ കൂടുതല്‍ ദുഷ്കരമാക്കുന്നതായി ഖസന്‍ പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ വടക്കന്‍ ഗാസയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേർ തെക്കന്‍ മേഖലയിലേക്ക് മാറിയതായി ഇസ്രയേലി സൈന്യത്തിന്റെ വക്താവ് ഡാനിയെല്‍ ഹഗാരി അറിയിച്ചു. മാനുഷിക ഇടനാഴി തുറന്ന സാഹചര്യത്തിലാണിത്. അതേസമയം, ഗാസയിലെ സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കുന്ന ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും