WORLD

റഫയിൽ കരയാക്രമണം നടത്താൻ ഇസ്രയേല്‍, എല്ലാം തയ്യാറെന്ന് നെതന്യാഹു; ബന്ദി കൈമാറ്റ ചർച്ചകളെ ബാധിക്കുമെന്ന് ഹമാസ്

വെബ് ഡെസ്ക്

തെക്കൻ ഗാസയിലെ റഫാ നഗരത്തിൽ കരയാക്രമണം നടത്താൻ സൈന്യം തയ്യാറെടുക്കുകയാണെന്ന് ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദശലക്ഷ കണക്കിന് പലസ്തീനികൾ നിലവിൽ അഭയം പ്രാപിച്ചിരിക്കുന്ന പ്രദേശമാണ് റഫാ. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത യുഎസ് ഔട്ട്‌ലെറ്റ് എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റഫയിലേക്കും സൈനിക നടപടികൾ വ്യാപിക്കാനുള്ള തീരുമാനം ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. ഇതിന്റെ ഭാഗമായുള്ള പദ്ധതികളിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ആക്രമണത്തിന് മുൻപ് സിവിലിയന്മാരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കേണ്ടതുണ്ടെന്ന അമേരിക്കയുടെ നിലപാടിനോട് താൻ യോജിക്കുന്നുണ്ടെന്ന് നെതന്യാഹു പറഞ്ഞു. "സിവിലിയൻ ജനതയ്ക്ക് സുരക്ഷിതമായ വഴി നൽകിക്കൊണ്ട് ഞങ്ങൾ കരയാക്രമണം നടത്താൻ പോകുന്നു, അതിനാൽ അവർക്ക് പോകാം," നെതന്യാഹുവിന്റെ ഉദ്ധരിച്ച അഭിമുഖത്തിൽ പറയുന്നു.

എന്നാൽ ഈജിപ്ത് അതിർത്തിയിലെ താൽക്കാലിക കൂടാരങ്ങളിൽ അഭയം പ്രാപിച്ചിട്ടുള്ള ജനങ്ങൾ ഇനി എങ്ങോട്ട് പോകുമെന്നതും ആശങ്കക്ക് വഴി വെക്കുന്നുണ്ട്. എന്നാൽ റഫയ്‌ക്കെതിരായ ഏതൊരു ഇസ്രയേലി ആക്രമണവും ബന്ദികളെ കൈമാറ്റം ചെയ്യാനുള്ള ചർച്ചകളെ ഇല്ലാതാക്കുമെന്ന് ഹമാസ് നേതാവിനെ പറഞ്ഞതായി അൽ-അഖ്‌സ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.

ഈജിപ്തിന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് റഫാ. ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടതിന് പിന്നാലെ പലായനം ചെയ്ത ജനങ്ങളാണ് റഫയിൽ തിങ്ങിക്കൂടി കഴിയുന്നത്. നേരത്തെ ഒരു തവണ റഫാ അതിർത്തി തുറക്കുകയും ഇരട്ട പൗരത്വം ഉള്ളവരെയും പരിക്കേറ്റവും രോഗികളെയും അടക്കം നിയന്ത്രിത എണ്ണത്തിലുള്ള ആളുകളെ അതിർത്തി കടക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു.

റഫാ ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് യുഎൻ, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, അറബ് രാജ്യങ്ങൾ തുടങ്ങിയവ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1.4 ദശലക്ഷം ഫലസ്തീനികളെ റഫ അഭയം പ്രാപിക്കുന്ന റഫയിൽ നടക്കുന്ന ഏതൊരു ആക്രമണവും വലിയ മാനുഷിക വിപത്തിന് കാരണമാകുമെന്നാണ് ലോക രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഗാസയിൽ നിലവിൽ നടത്തുന്ന വലിയ ആക്രമണ പദ്ധതികൾക്കെതിരെ ആഗോള തലത്തിൽ വലിയ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ പ്രസ്താവന.ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യ കക്ഷിയായ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളും ആക്രമണ പദ്ധതിക്കെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ദിനവും നടക്കുന്ന ബോംബാക്രമണങ്ങൾക്ക് പുറമെയാണ് റഫയിൽ കരയാക്രമണം നടത്താൻ ഇസ്രായേൽ പദ്ധതിയിടുന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം