WORLD

ജർമനിയില്‍ ജൂതവിരുദ്ധ സംഭവങ്ങളില്‍ 300 ശതമാനം വർധന; കാരണം ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടലോ?

വെബ് ഡെസ്ക്

ഒക്ടോബർ ഏഴിന് ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് പിന്നാലെ ജർമനിയില്‍ ജൂതവിഭാഗങ്ങള്‍ക്കെതിരായ നടപടികളിലും ആക്രമണങ്ങളിലും വർധനവ്. ദ ഫെഡറല്‍ അസോസിയേഷന്‍ ഓഫ് ഡിപ്പാർട്ട്മെന്റ്സ് ഫോർ റിസേർച്ച് ആന്‍ഡ് ഇന്‍ഫർമേഷന്‍ ഓണ്‍ ആന്റിസെമിറ്റിസത്തെ (ആർഐഎഎസ്) ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ഡിഡബ്ല്യുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കാലയളവില്‍ ആയിരത്തോളം കേസുകളാണ് ആർഐഎഎസ് രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രതിദിനം 29 കേസുകള്‍ സംഭവിക്കുന്നതായും ആർഐഎഎസ് പറയുന്നു. ജൂതവിരുദ്ധ ചുവരെഴുത്തുകളും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ ആക്രമണങ്ങളും കേസുകളില്‍ ഉള്‍പ്പെടുന്നു. ഒക്ടോബർ ഒന്‍പത് മുതല്‍ നവംബർ ഏഴ് വരെയുള്ള ഒരു മാസക്കാലം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന കേസുകളില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 320 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

ആർഐഎഎസ് രേഖപ്പെടുത്തിയിട്ടുള്ള കണക്കുകള്‍ പ്രകാരം 994 കേസുകളുണ്ട്. ഇതില്‍ മൂന്ന് ഗുരുതരമായ അക്രമം, 29 ആക്രമണങ്ങള്‍, സ്വത്തുക്കള്‍ നശിപ്പിക്കാനുള്ള 72 ശ്രമങ്ങള്‍, 32 ഭീഷണികള്‍, അപകടകരമായ സംഭവങ്ങള്‍ ഉള്‍പ്പെട്ട 854 കേസുകളും പട്ടികയിലുണ്ട്. ഇതില്‍ ജൂതവിരുദ്ധ ഒത്തുചേരലുകളും ഉള്‍പ്പെടുന്നു.

പിന്നിലെ കാരണം?

ജൂതവിരുദ്ധ ഒത്തുചേരലുകളുടേയും ആക്രമണങ്ങളിലെ വർധനവിന്റേയും പ്രധാന കാരണമായി ആർഐഎഎസ് ചൂണ്ടിക്കാണിക്കുന്നത് ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ള തെറ്റായ വാർത്തകളാണെന്നാണ്. പ്രത്യേകിച്ചും ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലെ ഇസ്രയേലി ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെന്നും.

ഒക്ടോബർ 17-നായിരുന്നു ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്. യുഎസ്, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രയേലല്ല ആക്രമണത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

വിദ്യാർഥികള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുന്നതായാണ് ജൂയിഷ് സ്റ്റുഡന്റ് യൂണിയന്‍ ജർമനിയുടെ പ്രസിഡന്റ് ഹന്ന വെയിലർ പറയുന്നത്. പുറത്ത് വരുന്ന കണക്കുകള്‍ ഒരു മുന്നറിയിപ്പാണെന്നും എന്നാല്‍ അപ്രതീക്ഷിതമല്ലെന്നും ഹന്നയെ ഉദ്ധരിച്ചുകൊണ്ട് ജർമന്‍ ഡിപിഎ വാർത്താഏജന്‍സി റിപ്പോർട്ട് ചെയ്തു. സർവകലാശാലകളില്‍ ജൂതവിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നതായും ഹന്ന വ്യക്തമാക്കി.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്