WORLD

ബൈറൂജ്-നുസീരിയത്ത് അഭയാർഥി ക്യാമ്പുകളും ഒഴിയണമെന്ന് ഇസ്രയേൽ; പോകാനിടമില്ലാതെ പലസ്തീൻ ജനത

അതേസമയം, ഇസ്രയേൽ കൈയേറിയ ഗോലാൻ കുന്നുകളിൽ ശനിയാഴ്ച നടന്ന മിസൈൽ ആക്രമണത്തിന് പിന്നാലെ യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ

വെബ് ഡെസ്ക്

മധ്യഗാസയിൽനിന്ന് ഒഴിഞ്ഞ് പോകണമെന്ന ഇസ്രയേൽ സൈന്യത്തിന്റെ ഏറ്റവും പുതിയ ഉത്തരവിന് പിന്നാലെ പോകാനിടമില്ലാതെ പലസ്തീൻ ജനത. ഗാസയുടെ ഏകദേശം 86 ശതമാനം പ്രദേശങ്ങളിലും ഇസ്രയേലിന്റെ ആക്രമണ മുന്നറിയിപ്പ് നിലനിൽക്കുന്നതായാണ് പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി (യുഎൻആർഡബ്ള്യുഎ) പറയുന്നത്.

ഇസ്രയേൽ ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെ ബുറൈജ്, നുസീരിയത്ത് ക്യാമ്പുകളിൽനിന്ന് ആയിരങ്ങളാണ് ജീവൻ രക്ഷാർത്ഥം പലായനം ചെയ്യുന്നത്. പലതവണയായി പലായനത്തിന് വിധേയരായവരാണ് ഈ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. ജൂലൈ 22നും 25നുമിടയിൽ ഏകദേശം 12,600 പേരാണ് ബുറൈജ് അഭയാർഥി ക്യാമ്പിൽനിന്ന് കുടിയിറക്കപ്പെട്ടത്.

കിഴക്കൻ ഖാൻ യൂനിസ് ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടതിനെത്തുടർന്ന് പലായനം ചെയ്യാൻ കഴിയാതിരുന്നവർ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ അവിടെ കുടുങ്ങിക്കിടക്കുകയാണ്. സഹായവിതരണ ഏജൻസികൾക്ക് പോലും അവിടേക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്. ഇസ്രയേൽ സൈന്യം അവിടെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അടക്കം ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അവർ പറയുന്നു.

ഇസ്രയേലി യുദ്ധടാങ്കുകൾ തെക്കൻ ഖാൻ യൂണിസ് നഗരത്തിലേക്ക് നീങ്ങുതായാണ് റിപ്പോർട്ട്. ഒപ്പം ബുറൈജ്, നുസീരിയത്ത് ക്യാമ്പുകളിലും ഗാസ നാരത്തിലുമൊക്കെ വ്യോമാക്രമണവും ഇസ്രയേൽ നടത്തുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് 24 മണിക്കൂറിനിടെ ഏകദേശം 66 പേരാണ് ഗാസയിൽ പലയിടങ്ങളിലായി കൊല്ലപ്പെട്ടത്. ഒക്‌ടോബർ ഏഴിന് പിന്നാലെ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കുറഞ്ഞത് 39,324 പലസ്തീനികൾ കൊല്ലപ്പെടുകയും 90,830 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

അതേസമയം, ഇസ്രയേൽ കൈയ്യേറിയ ഗോലാൻ കുന്നുകളിൽ ശനിയാഴ്ച നടന്ന മിസൈൽ ആക്രമണത്തിന് പിന്നാലെ യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ലെബനൻ സായുധ വിഭാഗം ഹിസ്‌ബുള്ളയാണെന്നാണ് ഇസ്രയേൽ വാദം. എന്നാൽ ഹിസ്‌ബുള്ള ആരോപണം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലും ഹിസ്‌ബുള്ളയ്ക്ക് ശക്തമായ മറുപടി നൽകുമെന്ന നിലപാടിലാണ് ഇസ്രയേൽ. അമേരിക്കൻ സന്ദർശനത്തിലായിരുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തിന് പിന്നാലെ യാത്ര അവസാനിപ്പിച്ച് മടങ്ങിയെത്തിയിരുന്നു.

ഹിസ്‌ബുള്ളയോട് എപ്പോൾ, എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാൻ രാജ്യത്തിൻ്റെ സുരക്ഷാ കാബിനറ്റ് തനിക്കും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അധികാരം നൽകിയിട്ടുണ്ടെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു മുഴുനീള യുദ്ധത്തിലേക്ക് വേണ്ടി വന്നാൽ കടന്നേക്കുമെന്ന തരത്തിലാണ് ലെബനൻ-ഇസ്രയേൽ മന്ത്രിമാരുടെയും പ്രതികരണം.

ഇരുരാജ്യങ്ങളോടും സംയമനം പാലിക്കണമെന്ന് ഫ്രാൻസും ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ തങ്ങളുടെ പൗരന്മാരോട് ലെബനനിൽനിന്ന് മാറാൻ നോർവേ ആവശ്യപ്പെട്ടിട്ടുമുണ്ട്. പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധം കാണാൻ ആഗ്രഹിക്കുന്നില്ല എന്ന നിലപാടിലാണ് അമേരിക്കയും യുകെയും. അതേസമയം ലെബനന് നേരെ ആക്രമണം ഉണ്ടായാൽ അവരെ പിന്തുണയ്ക്കുമെന്ന് ഈജിപ്തും ജോർദാനും ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്