WORLD

മധ്യ ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം; 31 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

മധ്യ ഗാസയിൽ അഭയാർത്ഥി ക്യാമ്പിനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. നുസൈറാത്ത് അഭയാർഥി ക്യാമ്പിന് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളും ആണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കു വേണ്ടി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഗാസയിലുടനീളം വ്യോമ, കര ആക്രമണങ്ങൾ കനക്കുന്നതിനിടെയാണ് അഭയാർത്ഥി ക്യാമ്പിലെ ഇസ്രയേൽ ആക്രമണം.

"നുസൈറാത്ത് ക്യാമ്പിലെ ഹസൻ കുടുംബത്തിന്റെ വീടിനെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ അധിനിവേശ സേനയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. ഇവിടെ നിന്ന് 31 മൃതശരീരങ്ങളും 20 പേരെ പരിക്കേറ്റ നിലയിലും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്," ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അധിനിവേശത്തിന് ശേഷം ഗാസ ആരാണ് ഭരിക്കേണ്ടതെന്ന് വിഷയത്തിൽ ഇസ്രായേൽ നേതാക്കൾ തമ്മിൽ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയതിന്റെ തുടർച്ചയായാണ് ഇന്നലെ വടക്കൻ ഗാസയിൽ ഉടനീളം സംഘർഷം രൂക്ഷമായത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ യുദ്ധ ക്യാബിനറ്റിൽ നിന്ന് വിമർശനം നേരിട്ടിരുന്നു.

ഒക്‌ടോബർ 7 മുതൽ ഇസ്രായേലിൻ്റെ സൈനിക ആക്രമണത്തിൽ കുറഞ്ഞത് 34,456 പലസ്തീനികൾ കൊല്ലപ്പെടുകയും 79,476 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂർ കാലയളവിൽ 70 പേർ കൊല്ലപ്പെടുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

അതേസമയം ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥനെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹമാസിന് ആയുധങ്ങളും ഫണ്ടുകളും വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന് കാണിച്ചാണ് അസ്മി അബു ദഖക്ക് എന്നയാളെ സൈന്യം കൊലപ്പെടുത്തിയത്.

ഗാസയിൽ ഇസ്രയേൽ നടത്തിയ യുദ്ധത്തിൽ നിരവധി യുദ്ധക്കുറ്റങ്ങൾ നടന്നുവെന്നും, രാജ്യാന്തര അന്വേഷണം വേണമെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി പറഞ്ഞു. രേഖപ്പെടുത്തപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സഫാദി പറഞ്ഞു. നുസെെറാത്ത് അഭയാർത്ഥി ക്യാമ്പിൽ 31 പേരെ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് സഫാദിയുടെ പരാമർശം.

ഗാസയിലെ വംശീയ ഉന്മൂലനവും വംശഹത്യയും ആർക്കും നിഷേധിക്കാനാവില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗാസ വംശഹത്യയുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി ഇസ്രയേലിനുള്ള ആയുധ വിതരണം നിർത്തണമെന്നും അദ്ദേഹം അമേരിക്കയോട് ആവശ്യപ്പെട്ടു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും