WORLD

സമാധാന ചര്‍ച്ചയും ഫലം കണ്ടില്ല; വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം രൂക്ഷം

വെബ് ഡെസ്ക്

ഇസ്രയേല്‍ - പലസ്തീന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അമേരിക്കയുടേയും ഈജിപ്തിന്റേയും മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ നടന്നിട്ടും സംഘര്‍ഷത്തിന് അയവില്ല. അധിനിവേശ വെസ്റ്റ് ബാങ്കില്‍ അമേരിക്കന്‍ വംശജനായ ഇസ്രയേല്‍ സ്വദേശി കൊല്ലപ്പെട്ടു. വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സെറ്റില്‍മെന്റിലുള്ളവര്‍ പലസ്തീന്‍ ഗ്രാമങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഹവാരയില്‍ പലസ്തീൻ തോക്കുധാരി ഒരു സൈനികനടക്കം രണ്ട് ഇസ്രായേലികളെ വെടിവെച്ചു കൊന്നതിന് ശേഷമായിരുന്നു ഇത്.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹവാരയില്‍ പലസ്തീൻ തോക്കുധാരി ഒരു സൈനികനടക്കം രണ്ട് ഇസ്രയേലികളെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഹവാരയിലെ കൊലപാതകങ്ങളെ 'പലസ്തീൻ ഭീകരാക്രമണ'മെന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. എന്നാല്‍ ഇസ്രയേല്‍ അക്രമണങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതികരമാണുണ്ടായതെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇതിന് പിന്നാലെ മേഖലയിലെ ഇസ്രയേലി സെറ്റില്‍മെന്റുകളില്‍ കഴിയുന്നവര്‍ കൂട്ടമായെത്തി പലസ്തീന്‍ ഗ്രാമങ്ങള്‍ക്ക് നേരെ കല്ലേറും തീവയ്പ്പും നടത്തി. പതിനഞ്ചിലേറെ വീടുകള്‍ കത്തിനശിച്ചു. നൂറുകണക്കിന് പലസ്തീനികള്‍ക്ക് പരുക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് എമർജൻസി അറിയിച്ചിരുന്നു. ഒരു പലസ്തീന്‍ പൗരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ, പലസ്തീനിലെ നബ്ലസില്‍ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ജോർദാനിലെ അക്കാബയിലെ ചെങ്കടൽ റിസോർട്ടില്‍ യുഎസ്, ഈജിപ്ത് നയതന്ത്ര ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ച നടന്നത്. ഇസ്രയേൽ, പലസ്തീൻ സുരക്ഷാ മേധാവികൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് പങ്കെടുത്ത ചർച്ച കൂടിയായിരുന്നു ഇത്. അടുത്ത മാസം ഈജിപ്തിൽ ഷറം എൽ ഷൈഖിൽ കൂടുതൽ ചർച്ചകൾ നടത്താനും തീരുമാനമായിരുന്നു.

പലസ്തീനികള്‍ ഇസ്രായേലികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ തടയാന്‍ ശ്രമിക്കുന്നതിനായി നബ്ലസിലും സമീപ നഗരമായ ജെനിനിലും ഇസ്രയേല്‍ സൈന്യം രഹസ്യ റെയ്ഡുകള്‍ നടത്തിയിരുന്നു. ഈ വര്‍ഷം തുടക്കം മുതല്‍ മേഖലയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ 60ലധികം പലസ്തീനികളും 14 ഇസ്രയേലുകാരും കൊല്ലപ്പെട്ടു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും