WORLD

ഗാസയിലെ ആക്രമണത്തില്‍ മൂന്ന് ബന്ദികള്‍ കൊല്ലപ്പെട്ടു; അബദ്ധംപറ്റിയെന്ന് ഇസ്രയേൽ സൈന്യം

വെബ് ഡെസ്ക്

ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിയില്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ഗാസ നഗരത്തിലെ ഷിജയിയാ മേഖലയിലാണ് സംഭവം. ഹമാസും ഇസ്രയേൽ സൈന്യവും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നുകൊടിരിക്കുന്ന സ്ഥലമാണിത്. യോട്ടം ഹൈം (28), സമീർ അൽ തലൽക (25), അലോൻ ഷാംരിസ് (26) എന്നിവരാണ് മരിച്ചത്.

രണ്ടു വിഭാഗവും തമ്മിൽ ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് മുന്നിൽ കണ്ട ഇസ്രയേലികൾ ശത്രുക്കളാണെന്നു കരുതി വെടിയുതിർക്കുകയായിരുന്നെന്ന് ഇസ്രയേൽ സൈന്യത്തിന്റെ പ്രധാനാവക്താവ്, റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.

മരിച്ച മൂന്നുപേരും ഒന്നുകിൽ തടവിൽ നിന്ന് രക്ഷപ്പെട്ടവരാണ്, അല്ലെങ്കിൽ ഹമാസ് ഉപേക്ഷിച്ചവരാണെന്നാണ് ഡാനിയൽ ഹഗാരി പറയുന്നത്. ഇവര്‍ ഗാസ അതിർത്തിയിൽ താമസിച്ചിരുന്ന ഇസ്രയേലികളാണ്. ഇസ്രയേലികളുടെ മരണം സഹിക്കാനാവുന്നതിലും അപ്പുറത്തെ ദുരന്തമാണെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. സംഭവത്തിൽ സേന ദുഃഖം രേഖപ്പെടുത്തുന്നു എന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണങ്ങളിൽ ബന്ദികളാക്കപ്പെട്ട ഇസ്രയേലികളെ തിരിച്ചെത്തിക്കാൻ സർക്കാരിനുമേൽ ജനങ്ങളുടെ വലിയതോതിലുള്ള സമ്മർദ്ദമുള്ള സമയത്താണ് ഇസ്രയേൽ പട്ടാളത്തിന്റെ തന്നെ വെടിയേറ്റ് മൂന്നുപേർ മരിക്കുന്നത്.

കഴിഞ്ഞ ഏഴാഴ്ചയായി കരമാർഗം പട്ടാളം വടക്കൻ ഗാസയിലേക്ക് നീങ്ങിത്തുടങ്ങിയിട്ട് ഇതുവരെ ബന്ദികളാക്കപ്പെട്ട ഒരാളെ പോലും രക്ഷപ്പെടുത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മാസം വെടിനിർത്തൽ പ്രഖ്യാപിച്ച സമയത്ത് ഹമാസ് 100ഓളം ബന്ദികളെ മോചിപ്പിച്ചിരുന്നു. ഇപ്പോഴും 130ഓളം പേർ ഹമാസിന്റെ ബന്ദികളായി കഴിയുന്നതായാണ് കരുതുന്നത്.

അതിനിടെ, പലസ്തീനിലുള്ള അൽജസീറയുടെ മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തു വരുന്നു. സ്കൂളുകൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ തങ്ങളുടെ കാമറമാൻ കൊല്ലപ്പെട്ടെന്നാണ് അൽജസീറ റിപ്പോർട്ട്. ഖാൻ യൂനുസ് നഗരത്തിൽ വെള്ളിയാഴ്ച നടന്ന വെടിവെപ്പിലാണ് അൽജസീറയുടെ കാമറമാൻ അബു ദാഖ കൊല്ലപ്പെടുന്നത്. ആക്രമണത്തിൽ അൽജസീറ ചീഫ് കറസ്പോണ്ടന്റ് ആയ വയേൽ ദഹ്ദൗഹിന് പരുക്കുണ്ടെന്നും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന് ശേഷം തനിക്ക് നടന്ന് ആംബുലൻസിൽ കയറി ആശുപത്രിയിലേക്കെത്താനുള്ള ആരോഗ്യമുണ്ടായിരുന്നു എന്നും, എന്നാൽ അബു ദാഖ അനങ്ങാൻ കഴിയാതെ ചോരയൊലിപ്പിച്ച് ആ സ്കൂളിൽ കിടക്കുകയായിരുന്നു, അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സ്കൂളിനടുത്തേക്ക് വന്നെങ്കിലും തകർന്നുവീണ വീടുകളുടെ അവശിഷ്ടങ്ങൾ കാരണം അതിനടുത്തേക്കെത്താൻ സാധിച്ചില്ല എന്നും ദഹ്‌ദൗഹ് പറയുന്നു.

ദഹ്ദൗഹിന്റെ ഭാര്യയും കുട്ടികളും നേരത്തെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിൽ വലത്തെ കയ്യിൽ ആഴത്തിലുള്ള മുറിവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേർണലിസ്റ്റ് പുറത്ത് വിട്ട കണക്കുകളനുസരിച്ച് ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ ആകെ 63 ജേർണലിസ്റ്റുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും. അതിൽ 56 പേരും പലസ്തീനികളാണ്, നാലുപേർ ഇസ്രയേലികളും, നാലുപേർ ലെബനനിൽ നിന്നുമുള്ളവരാണ്.

ഇസ്രയേൽ തിരിച്ചടിച്ചു തുടങ്ങിയപ്പോൾ വടക്കൻ ഗാസയിലുള്ള ഭൂരിഭാഗം പേരും മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി. 2.3 ദശലക്ഷം വരുന്ന ഗാസയിലെ ജനസംഖ്യയുടെ 80 ശതമാനം പേരും ഇതുപോലെ പലായനം ചെയ്യപ്പെട്ടവരാണ്. ഗാസ പൂർണ്ണമായും പിടിച്ചെടുക്കാതെ ഹമാസിനെ ഇല്ലായ്മ ചെയ്യാൻ സാധിക്കുമോ എന്നതാണ് ഇസ്രയേലിനു മുന്നിലുള്ള ചോദ്യം.

സാധാരണക്കാരുടെ മരണം കുറയ്ക്കാൻ ഇസ്രയേലിനു സാധിക്കാത്തതിൽ അമേരിക്കയ്ക്കും അതൃപ്തിയുണ്ട്. എന്നാൽ ഇസ്രയേലിന് എല്ലാവിധ നയതന്ത്ര പിന്തുണയും അവർ നൽകുന്നുണ്ട്. യുദ്ധത്തിന് ശേഷം ഒരു തിരിച്ചുവരവിന് ഗാസയ്ക്ക് സാധിക്കണമെങ്കിൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൗദ് അബ്ബാസ് വെള്ളിയാഴ്ച അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും