WORLD

ഗര്‍ഭച്ഛിദ്ര ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നല്‍കി ജപ്പാന്‍

നടപടി ഗര്‍ഭച്ഛിദ്ര ഗുളികകള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമാക്കുന്നതിനിടെ

വെബ് ഡെസ്ക്

ജപ്പാനില്‍ ഇനി മുതല്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികകള്‍ ലഭ്യമാകും. രാജ്യത്ത് ആദ്യമായാണ് ഗര്‍ഭച്ഛിദ്ര ഗുളികകള്‍ നിയമവിധേയമാക്കുന്നത്. ഒന്‍പത് ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിന് ഇനി ഗുളികകള്‍ ഉപയോഗിക്കാമെന്ന് ജപ്പാന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.

22 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിന് ജപ്പാനില്‍ നേരത്തെ തന്നെ അനുമതിയുണ്ട്. പങ്കാളികളില്‍ ഒരാളുടെ അനുമതിയോടെ, ശസ്ത്രക്രിയയിലൂടെ മാത്രമായിരുന്നു ഇത് സാധ്യമായിരുന്നത്. ഗര്‍ഭച്ഛിദ്ര ഗുളികകള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പുതിയ നടപടി.

ബ്രിട്ടീഷ് മരുന്ന് കമ്പനിയായ ലിന്‍ഫാര്‍മയുടെ മരുന്നിനാണ് ആരോഗ്യവകുപ്പ് അനുമതി നല്‍കിയത്. രണ്ട് ഘട്ടങ്ങളിലായി ഗര്‍ഭച്ഛിദ്രം സാധ്യമാകുന്ന ഗുളികകള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി 2021 ഡിസംബറില്‍ ജാപ്പനീസ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. കഴിഞ്ഞമാസം അനുമതി നല്‍കാനായി ആരോഗ്യ വകുപ്പിന് കീഴിലെ സമിതി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും രാജ്യത്തുയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു.

ഗർഭച്ഛിദ്രത്തിനായി ഉപയോഗിക്കുന്ന മരുന്നിന് ഏകദേശം 60,000 രൂപ വില വരും. മിഫെപ്രിസ്‌റ്റോൺ, മിസോപ്രോസ്റ്റോൾ എന്നീ മരുന്നുകളാകും ലഭ്യമാകുക . മിഫെപ്രിസ്റ്റോൺ, ഗർഭമലസിപ്പിക്കുകയും രണ്ടാമത്തെ മരുന്നായ മിസോപ്രോസ്റ്റോൾ ഗർഭാശയത്തെ വൃത്തിയാക്കുകയും ചെയ്യും. ഗര്‍ഭച്ഛിദ്രം ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. ശസ്ത്രക്രിയയിലൂടെയുള്ള ഗര്‍ഭം അലസിപ്പിക്കലിന് രാജ്യത്ത് ഏകദേശം 60,000 രൂപ മുതല്‍ ഒരുലക്ഷം രൂപയിലേറെ തുക ചെലവാകും. കുഞ്ഞിന്റെ വളര്‍ച്ചയനുസരിച്ചാണ് ഇത് നിശ്ചയിക്കുന്നത്.

ജപ്പാനിൽ നിലവിൽ ഡോക്ടറുടെ അനുമതിയില്ലാതെ അടിയന്തര ഗർഭനിരോധന ഗുളികകള്‍ പോലും വാങ്ങാൻ കഴിയില്ല. കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാൻ ഒരു ഫാർമസിസ്റ്റിന്റെ മുന്നിൽ തന്നെ കഴിക്കണമെന്നും നിബന്ധനയുണ്ട്. എന്തായാലും ഗര്‍ഭച്ഛിദ്ര ഗുളികകള്‍ക്ക് അനുമതി നല്‍കിയതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്.

1988ല്‍ ഫ്രാന്‍സും 20,00ത്തില്‍ യുഎസും രണ്ടുഘട്ടമായി ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്നിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ യുഎസില്‍ ഗര്‍ഭച്ഛിദ്ര ഗുളികയ്ക്ക് വിലക്കേര്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം വിവിധ കീഴ്ക്കോടതികളുടെ വിധിവന്നു. അരനൂറ്റാണ്ടായി ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പ് നല്‍കിയിരുന്ന പ്രസിദ്ധമായ റോ വേഴ്‌സസ് വെയ്ഡ് വിധി സുപ്രീംകോടതി റദ്ദാക്കിയതോടെ 13 സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്രം നിരോധിക്കുകയും മറ്റുള്ളവയില്‍ കർശനമായി നിയന്ത്രിക്കപ്പെടുകയും ചെയ്തതായിരുന്നു സാഹചര്യം. രാജ്യത്ത് ഗർഭച്ഛിദ്രത്തിനായി പ്രധാനമായും ഉപയോഗിച്ച് വരുന്ന മിഫെപ്രിസ്‌റ്റോൺ എന്ന ഗര്‍ഭച്ഛിദ്ര ഗുളിക നിരോധിക്കുകയും മരുന്നിന്റെ ലഭ്യതയെ പരിമിതപ്പെടുത്ത കയും ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് അമേരിക്കന്‍ സുപ്രീംകോടതി ഈ വിലക്കുകള്‍ നീക്കി.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി