WORLD

ന്യൂസിലൻഡ് വലതുപക്ഷത്തേക്ക്; ജസീന്ത ആർഡൻ ഭാഗമായിരുന്ന ലേബർ പാർട്ടിക്ക് ഭരണം നഷ്ടമാകും

വെബ് ഡെസ്ക്

ന്യൂസിലന്റിലെ ആറുവർഷത്തെ ലേബർ പാർട്ടി സർക്കാരിന്റെ ഭരണം അവസാനിക്കുന്നു. അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് രാജ്യം മധ്യ വലതുപക്ഷത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഭൂരിഭാഗം വോട്ടുകളും എണ്ണി കഴിഞ്ഞപ്പോൾ ക്രിസ്റ്റഫർ ലുക്‌സന്റെ നാഷണൽ പാർട്ടിക്ക് 40 ശതമാനം വോട്ടുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. മൂന്ന് വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്ന ന്യൂസിലൻഡിൽ കഴിഞ്ഞ രണ്ടുതവണയും ജസിന്ത ആർഡന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ചായ്‌വുള്ള ലേബർ പാർട്ടിയെ ജനങ്ങൾ പിന്തുണച്ചിരുന്നു. എന്നാൽ ജീവിതച്ചെലവ് വർധിച്ചതും കോവിഡ് മഹാമാരിക്കാലത്തെ കർശന നിയന്ത്രണങ്ങളും ലേബർ പാർട്ടിക്ക് ഇത്തവണ തിരിച്ചടിയായി. ലേബർ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ ക്രിസ് ഹിപ്കിൻസ് ശനിയാഴ്ച തോൽവി അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു.

95 ശതമാനത്തിലധികം വോട്ടുകളും നിലവിൽ എണ്ണിക്കഴിഞ്ഞിട്ടുണ്ട്. നാഷണൽ പാർട്ടിക്ക് 50 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. അവരുടെ പരമ്പരാഗത സഖ്യകക്ഷിയായ ആക്ട് പാർട്ടിക്ക് 11 സീറ്റ് കൂടി ലഭിച്ചാൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 61 സീറ്റുകൾ നേടാനാകുമെന്നാണ് നാഷണൽ പാർട്ടിയുടെ കണക്കുകൂട്ടൽ.

ന്യൂസിലന്റിന്റെ ചരിത്രത്തിൽ ഒറ്റയ്ക്കൊരു പാർട്ടി സർക്കാറുണ്ടാക്കുക എന്നത് അത്ര സാധാരണമല്ല. എന്നാൽ 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ ജസീന്ത ആർഡന്റെ നേതൃത്വത്തിലുള്ള പാർട്ടി മൂന്ന് ദശാബ്ദത്തിനിടെയിലെ ഏറ്റവും വലിയ വിജയം നേടിയായിരുന്നു അധികാരത്തിലേറിയത്. ജീവിതച്ചെലവുകളും തീവ്രവാദ ആക്രമണങ്ങളും കൂടാതെ ജനുവരിയിലെ ജസീന്ത ആർഡന്റെ അപ്രതീക്ഷിത രാജിയും ജനങ്ങളുടെ മനസിനെ ലേബർ പാർട്ടിക്ക് എതിരാക്കി. കൂടാതെ ആർഡന്റെ പകരക്കാരനായി എത്തിയ ഹിപ്‌കിൻസിന് ജനപ്രീതി നിലനിർത്താനും സാധിച്ചിരുന്നില്ല.

ലുക്‌സന്റെ നാഷണല്‍ പാര്‍ട്ടിക്ക് ഇനവികാരം അനുകൂലമെങ്കിലും ആക്ട് പാർട്ടിയുടെ പിന്തുണയ്ക്ക് പുറമെ ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടിയുടെയും പിന്തുണ ഉറപാക്കേണ്ടിവരും. അഭിപ്രായ സർവേകളുടെ പ്രവചന പ്രകാരം, വിൻസ്റ്റൺ പീറ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടി കിങ് മേക്കർ ആയേയ്ക്കും.

ന്യൂസിലൻഡിലെ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുക, ക്രമസമാധാനം പുനഃസ്ഥാപിക്കുക, ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നീ വാഗ്ദാനങ്ങളായിരുന്നു ലുക്സൺ മുന്നോട്ട് വച്ചിരുന്നത്. ക്രൈസ്റ്റ് ചർച്ച് പള്ളിയിലുണ്ടായ ഭീകരാക്രമണം, വക്കാരി അഗ്നിപർവത സ്ഫോടനം എന്നിവയുടെ സ്വാധീനവും ഇടതുപക്ഷത്തുനിന്ന് വലതുപക്ഷത്തേക്കുള്ള രാജ്യത്തിന്റെ മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം