WORLD

'സങ്കൽപ്പിക്കാന്‍ കഴിയാത്തത്ര പ്രതിസന്ധി'; ഗാസയിലെ ആരോഗ്യസംവിധാനം പൂര്‍ണമായും തകർച്ചയുടെ വക്കിലെന്ന് മുന്നറിയിപ്പ്

വെബ് ഡെസ്ക്

ഇസ്രയേല്‍ ആക്രമണം ആരോഗ്യസംവിധാനങ്ങള്‍ ഉള്‍പ്പെടെ പാടെ തകര്‍ത്ത ഗാസ വലിയ മാനുഷിക ദുരന്തം നേരിടുമെന്ന് മുന്നറിപ്പ്. ഗാസയിലെ ആശുപത്രി സംവിധാനങ്ങള്‍ സങ്കല്പിക്കാനാകാത്ത വിധം പ്രതിസന്ധിയിലെത്തിയതായി എമർജന്‍സി മെഡിക്കല്‍ ടീം വെളിപ്പെടുത്തുന്നു.

ഗുരുതരമായ മുറിവുകള്‍ ചികിത്സിക്കാതെ തുടരുന്നു, ശസ്ത്രക്രിയക്കും മറ്റ് കാര്യങ്ങള്‍ക്കുമായി അടിസ്ഥാനപരമായ മെഡിക്കല്‍ വസ്തുക്കള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് മേഖല എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ക്കും മറ്റ് ചികിത്സകള്‍ക്കുമായി ഖാന്‍ യുനിസിന് സമീപമുള്ള യൂറോപ്യന്‍ ആശുപത്രിയിലേക്ക് മൂന്ന് എയ്‌ഡ് ഗ്രൂപ്പുകള്‍ ചേർന്ന അയച്ച മെഡിക്കല്‍ ടീമാണ് വിവരങ്ങള്‍ പങ്കുവെച്ചത്.

അധിനിവേശമേഖലകളിലെ പലസ്തീനികളെ പിന്തുണച്ച ഐക്യരാഷ്ട്ര സഭയുടെ റിലീഫ് വർക്‌സ് ഏജന്‍സിയുമായി (യുഎന്‍ഐഡബ്ല്യുഎ) ചേർന്ന് പ്രവർത്തിക്കില്ലെന്ന് ഇസ്രയേല്‍ നിലപാടെടുത്തതിനുപിന്നാലെയാണ് ആശുപത്രികളിലെ ഗുരുതരം സാഹചര്യം പുറത്തുവന്നത്. പ്രസ്താവനയിലൂടെയാണ് മെഡിക്കല്‍ ടീം ഇക്കാര്യങ്ങള്‍ പുറംലോകത്ത് എത്തിച്ചത്.

ആരോഗ്യപ്രവർത്തകരെ നിർബന്ധിത കുടിയൊഴിപ്പിക്കല്‍ അല്ലെങ്കില്‍ ആശുപത്രിയില്‍ അവർക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്ന് മെഡിക്കല്‍ ടീം അറിയിച്ചു. ഇസ്രയേലിന്റെ നിയന്ത്രണങ്ങളാണ് പ്രതിസന്ധിയുടെ പ്രധാന കാരണമായി പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നത്. സഹായത്തില്‍ ഇസ്രയേല്‍ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗാസയിലെ ആരോഗ്യമേഖലയില്‍ സംഭവിച്ചിരിക്കുന്നത് മനുഷ്യനിർമിത പ്രതിസന്ധിയാണെന്ന കടുത്ത വിമർശനം യു എന്‍ പ്രതിനിധികള്‍ കഴിഞ്ഞയാഴ്ച ഉന്നയിച്ചിരുന്നു.

ഗാസ സിറ്റിയിലുള്ള അല്‍ ഷിഫ ഉള്‍പ്പടെയുള്ള ഗാസയിലെ പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം ഇസ്രയേല്‍ തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

എമർജന്‍സി ടീമില്‍ ഉള്‍പ്പെട്ട അനസ്തെറ്റിസ്റ്റായ ഡോ. കോണ്‍സ്റ്റാന്റിന ഇലിയ കാര്യടി ആശുപത്രികളിലെ പ്രതിസന്ധികളെക്കുറിച്ച് വിശദീകരിക്കുന്നു. "200 ബെഡ് ശേഷിയുള്ള ആശുപത്രിയില്‍ നിലവില്‍ 1000 ബെഡുകളിലാണ് രോഗികളുള്ളത്. ഗാസയുടെ വിവിധ ഭാഗത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഇരുപത്തിരണ്ടായിരത്തോളം പേരാണ് ആശുപത്രിയുടെ വരാന്തകളിലും മറ്റ് ഭാഗങ്ങളിലുമായി കഴിയുന്നത്. ആശുപത്രിയേക്കാള്‍ സുരക്ഷിതമായൊരു സ്ഥലമില്ലെന്ന് ആളുകള്‍ കരുതുന്നതിനാലാണിത്," ഡോ. കോണ്‍സ്റ്റാന്റിന പറഞ്ഞു.

വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയ കേസുകളില്‍ പോലും അണുബാധ മൂലം രോഗികള്‍ മരിച്ചതായി എമർജന്‍സി ടീമിലുള്‍പ്പെട്ട ശസ്ത്രക്രിയ വിദഗ്‌‌ധർ പറയുന്നു. ശസ്ത്രക്രിയയ്ക്കുശേഷം രോഗിക്കാവശ്യമായ പരിചരണം നല്‍കാനുള്ള സാഹചര്യം ആശുപത്രികള്‍ക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്റർനാഷണല്‍ റെസ്ക്യു കമ്മിറ്റിയുടെ ഗാസ ടീം ലീഡറായ അരവിന്ദ് ദാസ് ഡോ. കോണ്‍സ്റ്റാന്റിനയുടെ സമാന അഭിപ്രായമാണ് പങ്കുവെച്ചത്. "പറഞ്ഞ് മനസിലാക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നേരിടുന്നത്. ആശുപത്രികള്‍ക്കു സമീപത്തെ ഇസ്രയേലിന്റെ ആക്രമണം കൂടുതല്‍ ദുരവസ്ഥയിലേക്കാണ് തള്ളിവിടുന്നത്. ഇത് ചികിത്സ സംവിധാനത്തെ പൂർണമായ തകർച്ചയിലേക്ക് നയിക്കുകയാണ്," അരവിന്ദ് ദാസ് പറഞ്ഞു.

ഗാസയിലെ മുഴുവന്‍ ജനങ്ങളും കടുത്ത പട്ടിണിയിലേക്കാണ് നീങ്ങുന്നതെന്ന് സഹായമെത്തിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നു. 12 ആശുപത്രികള്‍ മാത്രമാണ് നിലവില്‍ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. ഗാസ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരമനുസരിച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മുപ്പത്തിരണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ക്രൂരതയ്ക്ക് ഇരയായവരില്‍ പ്രധാനമായും സ്ത്രീകളും കുട്ടികളുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും