MIDDLE EAST

കനത്ത മഴയിലും ഇടിമിന്നലിലും വിറങ്ങലിച്ച് യുഎഇ; വിമാനങ്ങള്‍ റദ്ദാക്കി, ഇന്‌റര്‍സിറ്റി ബസ് സര്‍വീസ് നിര്‍ത്തിവച്ചു

വെബ് ഡെസ്ക്

യുഎഇ തലസ്ഥാനമായ അബുദാബിയിലും ദുബായിലും വീണ്ടും കനത്ത മഴ. ഇടിമിന്നലോടു കൂടി പുലര്‍ച്ചെ ഒന്നരയോടെ ആരംഭിച്ച മഴ ഇന്ന് മുഴുവന്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ യുഎഇയിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനസർവിസുകളും കുറച്ചു.

സ്‌കൂളുകളില്‍ വിദൂര വിദ്യാഭ്യാസവും ഓഫിസുകളില്‍ വര്‍ക് ഫ്രം ഹോം സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് പാര്‍ക്കുകളും ബീച്ചുകളും അടച്ചിരിക്കുകയാണ്. വിമാനത്താവളങ്ങളും വിമാനക്കമ്പനികഴും കനത്ത മഴയുടെ ആഘാതം നേരിടുന്നുണ്ട്. ഇന്‌റര്‍സിറ്റി ബസുകളുടെ സര്‍വീസ് ദുബായ് ആര്‍ടിഎ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

രാവിലെ അഞ്ചോടെ മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും എട്ട് മണിയോടെ വീണ്ടും തകര്‍ത്തു പെയ്യുകയായിരുന്നു. വടക്കന്‍ എമിറേറ്റുകളില്‍ രാവിലെ കൂടുതല്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

അപകടകരമായ കാലാവസ്ഥയില്‍ വ്യാഴാഴ്ച രാത്രി എട്ട് വരെ രാജ്യത്തിന്‌റെ ഭൂരിഭാഗം പ്രദേശങ്ങളിലും നാഷണല്‍ സെന്‌റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച് അലെര്‍ട്ട് പുറപ്പെടുവിച്ചു.

യാത്ര ചെയ്യുന്നവരോട് റോഡുകളില്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബിയിലെയും ദുബായിലെയും പോലീസ് മുന്നറിയിപ്പ് നല്‍കി. സുരക്ഷയുടെ ഭാഗമായി അബുദാബി അല്‍ ഐന്‍ റോഡില്‍ ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ വേഗപരിധി 100 കിലോമീറ്ററായി പരിമിതപ്പെടുത്തി.

രണ്ട് എമിറേററുകളിലും വിന്‍ഡി വെതര്‍ ആപ്പ് കൂടുതല്‍ മഴ പ്രവചിക്കുന്നുണ്ട്. വൈകിട്ട് ഏഴോടെ ഈര്‍പ്പനില കുറയുമെന്നാണ് പ്രതീക്ഷ.

ദുരന്തപ്രതികരണ സേനയും ദുരന്തനിവാരണ അതോറിറ്റിയും ബുധനാഴ്ച സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പൊതുസ്വകാര്യ മേഖലയ്ക്കും മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.

സൗകര്യപ്രദമായ റിമോട്ട് വര്‍ക്ക് പാറ്റേണുകള്‍ ഇന്ന് നടപ്പാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയവും എമിററ്റൈസേഷനും പൊതുമേഖല കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ ദുബായിലെയും ഷാര്‍ജയിലെയും സ്‌കൂളുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിദൂരവിദ്യാഭ്യാസം പ്രഖ്യാപിച്ചിരുന്നു.

11 മണിയോടെ ദുബായ് അല്‍ ഫുര്‍ജാന്‍ പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടായെങ്കിലും കാലാവസ്ഥ മങ്ങിയതാണ്.

ഏപ്രില്‍ 26ന് എമിറേറ്റ്‌സിനെ ബാധിച്ച കൊടുങ്കാറ്റിനെ അപേക്ഷിച്ച് അസ്ഥിരമായ കാലാവസ്ഥയ്ക്കുള്ള സാധ്യത കുറവായിരിക്കുമെന്ന് നാഷണല്‍ സെന്‌റര്‍ ഓഫ് മെറ്റീരിയോളജി പറഞ്ഞിരുന്നു. അന്ന് റെക്കോര്‍ഡ് മഴയായിരുന്നു രാജ്യത്ത് രേഖപ്പെടുത്തിയത്. പൊതുഗതാഗത സൗകര്യങ്ങള്‍ താറുമാറാകുകയും കനത്ത വെള്ളപ്പൊക്കവും വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്ന അവസ്ഥയുമാണ്ടായിരുന്നു. 1200 ലധികം വിമാനങ്ങള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം റദ്ദാക്കിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും