MIDDLE EAST

ലെബനനിലെ പേജർ സ്ഫോടനം: മരണസംഖ്യ 12 ആയി, മുന്നൂറോളം പേർക്ക് ഗുരുതര പരുക്ക്, തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള

വെബ് ഡെസ്ക്

ലെബനനിലുടനീളം ഉണ്ടായ മാരകമായ പേജർ സ്ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി ഹിസ്ബുള്ള. എട്ട് വയസുള്ള പെൺകുട്ടി അടക്കം 12 പേര്‍ മരിക്കുകയും മൂവായിരത്തിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനങ്ങൾക്ക് പിന്നാലെയായിരുന്നു ഹിസ്ബുള്ളയുടെ പ്രതികരണം. സ്‌ഫോടനങ്ങളിൽ മുന്നൂറോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച് ഒരു മണിക്കൂറോളം നീണ്ട സ്‌ഫോടനങ്ങളില്‍ ലെബനനിലുടനീളം ആശയവിനിമയത്തിന് ഉപയോഗിക്കുന്ന നൂറുകണക്കിനു പേജറുകള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം ഇസ്രയേലിൻ്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദും ഇസ്രയേൽ സൈന്യവും ഒരുമിച്ച് നടത്തിയ സംയുക്ത പ്രവർത്തനമാണെന്ന് സിഎൻഎൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നീക്കം ശക്തിപ്പെടുത്തുമെന്ന ഇസ്രയേലി നേതാക്കളുടെ പ്രതികരണത്തിന്റെ തുടർച്ചയായാണ് ഇന്നലെ ആക്രമണം നടന്നത്.

ഒക്ടോബർ ഏഴിന് ഗാസയിൽ ഇസ്രയേൽ അക്രമം ആരംഭിച്ച സമയത്താണ് തങ്ങളുടെ അംഗങ്ങളോട് ഹിസ്ബുള്ള, അക്രമണസാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്നും പകരം ആശയവിനിമയത്തിനായി പേജറുകൾ ഉപയോഗിക്കാമെന്നും നിർദേശിച്ചത്.

പൊട്ടിത്തെറിച്ച പേജറുകൾ പുതിയതും സമീപ മാസങ്ങളിൽ ഹിസ്ബുള്ള വാങ്ങിയതുമായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. തായ്‌വാനീസ് നിർമാതാക്കളായ ഗോൾഡ് അപ്പോളോയിൽ നിന്ന് ഓർഡർ ചെയ്ത പേജറുകളുടെ ഒരു ബാച്ചിനുള്ളിൽ ഇസ്രയേൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദൂരപ്രദേശങ്ങളിൽ നിന്ന് പോലും പൊട്ടിത്തെറിപ്പിക്കാൻ സഹായിക്കുന്ന തരത്തിൽ ഒരു സ്വിച്ചും അതിൽ ഉൾപ്പെടുത്തിയിരുന്നു.

കമ്പനിയുടെ മുദ്ര പതിപ്പിച്ച പേജറുകൾ ഒരു യൂറോപ്യൻ വിതരണക്കാരനാണ് നിർമിച്ചതെന്ന് ഗോൾഡ് അപ്പോളോ വിശദീകരണം നൽകി. ഗോൾഡ് അപ്പോളോ പേജറുകൾ ലെബനനിലേക്കോ മിഡിൽ ഈസ്റ്റിലേക്കോ അയച്ചതായി തായ്‌വാനിൽ ഒരു രേഖയും ഇല്ലെന്ന് തായ്‌വാനീസ് സുരക്ഷാ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ഗോൾഡ് അപ്പോളോ തായ്‌വാനിൽ നിന്ന് 2022 മുതൽ 2024 ഓഗസ്റ്റ് വരെ ഏകദേശം 260,000 പേജറുകൾ അയച്ചു. അതിൽ കൂടുതലും യുഎസിലേക്കും ഓസ്‌ട്രേലിയയിലേക്കും ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോർട്ടുകളിൽ പരാമർശിച്ചിരിക്കുന്ന എആർ-924 മോഡൽ പേജറുകൾ ബുഡാപെസ്റ്റ് ആസ്ഥാനമായുള്ള ബിഎസി കൺസൾട്ടിങ് കെഎഫ്‌ടി രൂപകല്പന ചെയ്തതാണെന്നും ഗോൾഡ് അപ്പോളോ പറഞ്ഞു.

അഭൂതപൂർവമായ ഈ ആക്രമണം, ഇപ്പോൾ തന്നെ ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ സംഘർഷഭരിതമായിരിക്കുന്ന പശ്ചിമേഷ്യയെ കൂടുതൽ വഷളാക്കുമെന്ന ആശങ്ക വിവിധയിടങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ഹിസ്ബുള്ളയെ തങ്ങളുടെ അതിർത്തിയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഭീഷണിയായാണ് ഇസ്രയേൽ കണക്കാക്കുന്നത്. ഇവർക്കിടയിൽ നിരവധിതവണ യുദ്ധങ്ങളുണ്ടായിട്ടുമുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും