MIDDLE EAST

നസറുള്ളയെ വധിക്കാന്‍ ഇസ്രയേലിനെ സഹായിച്ചത് ഇറാനിയന്‍ ചാരന്‍; ഹിസ്ബുള്ള തലവന്റെ ലൊക്കേഷന്‍ കൈമാറി

വെബ് ഡെസ്ക്

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെക്കുറിച്ചുള്ള സൂചനകള്‍ ഇസ്രയേലിന് ലഭിച്ചത് ഇറാനിയൻ ചാരനില്‍ നിന്നെന്ന് റിപ്പോർട്ട്. ഫ്രഞ്ച് ദിനപ്രത്രമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്ത് മുതിർന്ന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ നസറുള്ള എത്തിയ വിവരം രഹസ്യ ഏജന്റാണ് ഇസ്രയേലിന് നല്‍കിയതെന്ന് ലെബനീസ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ലെ പാരീസിയന്റെ റിപ്പോർട്ട്.

ശനിയാഴ്ച ലെബനനിലെ പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് നസറുള്ളയെ കൊലപ്പെടുത്തിയ വിവരം ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പ്രഖ്യാപിച്ചത്. വ്യോമാക്രമണത്തില്‍ നസുറുള്ള കൊല്ലപ്പെട്ടന്നും ഇനി ലോകത്തെ ഭീകരതയിലാഴ്ത്താൻ സാധിക്കില്ലെന്നുമായിരുന്നു ഐഡിഎഫിന്റെ പ്രഖ്യാപനം.

ഇസ്രയേല്‍ അവകാശവാദം ഉയർത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷം ഹിസ്ബുള്ളയും നസുറള്ളയുടെ മരണം സ്ഥിരീകരിച്ചു.

നസറുള്ളയെ വധിച്ചതിനു പിന്നാലെ ഹിസ്ബുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ കമാന്‍ഡര്‍ നബീല്‍ കൗക്കിനെയും വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ്. ബെയ്‌റൂട്ട് വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ നസറുള്ള കൊലപ്പെട്ടതായി സ്ഥിരീകരിച്ച് തൊട്ടടുത്ത ദിവസമാണ് നബീലിനെ കൊലപ്പെടുത്തിയതായി സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുടെ സെന്‍ട്രല്‍ കൗണ്‍സിലിന്‌റെ ഉപമേധാവിയായിരുന്നു കൗക്ക്.

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണം ഇസ്രയേല്‍ തുടരുകയാണ്. നസറുള്ളയുടെ കൊലപാതകത്തില്‍ 'പ്രതികാരം ചെയ്യാതെ പോകില്ല' എന്ന് ഇറാന്‌റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതിജ്ഞയെടുത്തിരുന്നു. ഇത് ഒരു സമ്പൂര്‍ണ യുദ്ധത്തിന്‌റെ സാധ്യതയെ സൂചിപ്പിക്കുന്നു.

ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 33 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് വാരത്തിനിടെ ആയിരത്തിലധികം പേരാണ് വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത്. ആറായിരത്തിലധികം പേർക്ക് പരുക്കേറ്റിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. എത്ര സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ആരോഗ്യമന്ത്രാലയം നല്‍കിയിട്ടില്ല.

ഇറാനെ ആശയക്കുഴപ്പത്തിലാക്കുന്ന ഹസൻ നസ്‌റുള്ള കൊലപാതകം

'കുത്തഴിഞ്ഞ ഉദ്യോഗസ്ഥഭരണമാണ് കേരളത്തിന് പിണറായി സര്‍ക്കാരിന്റെ സംഭാവന'; വിമര്‍ശനം ഇനിയും തുടരുമെന്നു വ്യക്തമാക്കി പിവി അന്‍വര്‍

നസ്‌റുള്ളയുടെ മരണം സൃഷ്ടിച്ച ശൂന്യതയിൽ ഹിസ്ബുള്ള; നേതൃത്വത്തിലേക്ക് ഇനിയാര്?

'വാപ്പയെപ്പോലെ കണ്ട മുഖ്യമന്ത്രി വിശ്വാസവഞ്ചന കാട്ടി, രണ്ടുംകല്‍പിച്ചിറങ്ങിയത് എന്നെ കള്ളനാക്കിയപ്പോള്‍'; രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പിവി അന്‍വര്‍

സത്യന്‍മാഷ് കാട്ടിത്തരുന്നു; 'ചികിത്സയാകുന്ന കൃഷിയുടെ അനന്തസാധ്യതകള്‍'