MIDDLE EAST

ലെബനനില്‍ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മേയർ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

തെക്കൻ ലെബനൻ പട്ടണമായ നബാത്തിയയിലെ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മേയർ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു. മേയർ അഹമ്മദ് കാഹിൽ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം ഗാസയിലും ലെബനനിലും ഇസ്രയേൽ ആക്രമണങ്ങൾ ശക്തിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലി യുദ്ധവിമാനങ്ങൾ ലെബനനിലെ നിരവധി നഗരങ്ങളിൽ വ്യോമാക്രമണങ്ങൾ നടത്തിയതായി പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. നബാത്തി നഗരത്തിലും പരിസരത്തും മാത്രമായി 11 ആക്രമങ്ങൾ ഉണ്ടായി. ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും സ്വത്തുവകകൾ നശിക്കുകയും ചെയ്തിട്ടുണ്ട്. ലെബനന് നേരെയുള്ള ഇസ്രയേൽ ബോംബിങിന്റെ വ്യാപ്തിയും സ്വഭാവവും എതിർക്കുന്നുവെന്ന് യുഎസ് പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണങ്ങൾ.

ലെബനനിൽ കുടിയിറക്കപ്പെട്ടവർ

നബാത്തിൽ ഇസ്രയേൽ നടത്തിയത് മനഃപൂർവമായ ആക്രമണമാണെന്ന് നബാത്തി മേഖലയിലെ നജീബ് മിക്കാറ്റി പറഞ്ഞു. നഗരത്തിലെ ദുരിതാശ്വാസ സാഹചര്യങ്ങളും അവശ്യ സേവനങ്ങളും ചർച്ച ചെയ്യുകയായിരുന്ന മുനിസിപ്പൽ കൗൺസിൽ യോഗമാണ് ഇസ്രയേൽ ലക്ഷ്യം വെച്ചത്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ലെബനൻ ജനതയ്‌ക്കെതിരായ നഗ്നമായ ആക്രമണത്തെ തടയാൻ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും കഴിയുന്നില്ലെങ്കിൽ, യുഎന്നിൽ നിന്ന് വെടിനിർത്തൽ ആവശ്യപ്പെടുന്നതിൻ്റെ ഉപയോഗം എന്താണെന്നും അദ്ദേഹം ചോദിച്ചു.

നബാത്തി മേഖലയിലെ ഹിസ്ബുള്ള കേന്ദ്രങ്ങളും ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങളും ആക്രമണത്തിൽ തകർത്തതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.

സിവിലിയൻ കെട്ടിടങ്ങൾക്ക് സമീപം ഹിസ്ബുള്ള സ്ഥാപിച്ച സൈനിക കെട്ടിടങ്ങൾ, സൈനിക ആസ്ഥാനങ്ങൾ, യുദ്ധോപകരണ വെയർഹൗസുകൾ എന്നിവ വ്യോമാക്രമണത്തിലൂടെ തകർത്തുവെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ആയുധങ്ങൾ കണ്ടെടുത്തതായും പ്രസ്താവനയിൽ പറയുന്നു.

"ഹിസ്ബുള്ള ഭീകരർ ഉപയോഗിച്ചിരുന്ന ലെബനീസ് പൗരന്മാരുടെ വീടുകൾക്ക് കീഴിൽ ഒരു ഗ്രാമത്തിൻ്റെ ഹൃദയഭാഗത്താണ് ഈ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പാത സ്ഥിതി ചെയ്യുന്നത്. തെക്കൻ ലെബനനിലെ സിവിലിയൻ സൗകര്യങ്ങൾ ഹിസ്ബുള്ള നിന്ദ്യമായ രീതിയിൽ ഉപയോഗപ്പെട്ടുത്തുന്നു," പ്രസ്താവനയിൽ പറയുന്നു.

ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതിന് ശേഷം 1.2 ദശലക്ഷത്തിലധികം ആളുകൾ ലെബനനിൽ പലായനം ചെയ്യപ്പെട്ടതായി ലെബനൻ സർക്കാർ അറിയിച്ചു. പലരും തെക്കൻ പട്ടണങ്ങളും ഗ്രാമങ്ങളും ഉപേക്ഷിച്ച് രാജ്യത്തിൻ്റെ തലസ്ഥാനത്തേക്ക് വടക്കോട്ട് നീങ്ങി. എന്നാൽ ലെബനനിൽ ഒരിടവും സുരക്ഷിതമല്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു.

ഇറാനെതിരെ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇസ്രയേല്‍: ലക്ഷ്യം വെക്കുക സൈനിക കേന്ദ്രങ്ങൾ, ആക്രമണം ഉടൻ?

രാജ്യത്ത് തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചു; ശൗര്യചക്ര അവാർഡ് ജേതാവിനെ കൊലപ്പെടുത്തിയത് കാനഡയിലെ ഖലിസ്ഥാൻ ഭീകരരെന്ന് എൻഐഎ വെളിപ്പെടുത്തൽ

വിമാന കമ്പനികള്‍ക്ക് തുടരെ ലഭിക്കുന്ന ഭീഷണി സന്ദേശം; വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

നിജ്ജാർ കൊലപാതകം: ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡയുടെ നീക്കം; സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് പോലീസ്

വരാനിരിക്കുന്നതു ശുദ്ധോർജത്തിന്റെ യുഗം; ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതൽ സുലഭമാവും, വില കുറയും