MIDDLE EAST

ലെബനനിലെ 25 ശതമാനം ജനങ്ങളോടും ഒഴിഞ്ഞുപോകാൻ ഇസ്രയേല്‍ സൈന്യത്തിന്റെ നിർദേശം; ആക്രമണം വ്യാപിപ്പിക്കാനൊരുങ്ങുന്നതായി സൂചന

വെബ് ഡെസ്ക്

തെക്കൻ ലെബനനില്‍ ആക്രമണം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ ഇസ്രയേല്‍ സൈന്യം പുറപ്പെടുവിച്ചതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി. രാജ്യത്തിന്റെ നാലിലൊന്നിലധികം ജനങ്ങളെയും ബാധിക്കുന്നതാണ് ഒഴിപ്പിക്കല്‍ ഉത്തരവെന്നാണ് സൂചന. ഇസ്രയേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിയാല്‍ ലെബനൻ ജനതയ്ക്കു വലിയ നാശനഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.,

തെക്കൻ ലെബനനിലെ 20 ഗ്രാമങ്ങള്‍ക്കാണ് ഒഴിഞ്ഞുപോകാൻ ഇസ്രേയല്‍ സൈന്യം നിർദേശം നല്‍കിയിരിക്കുന്നതെന്നു യുഎൻ അഭയാർഥി ഏജൻസിയുടെ മിഡില്‍ ഈസ്റ്റ് ഡയറക്ടർ രമ ജാമൂസ് ഇംസെസ് ജനീവയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാൻ ജനങ്ങള്‍ നിർബന്ധിതരാകുകയാണെന്നും രമ ജാമൂസ് കൂട്ടിച്ചേർത്തു.

ഒരു വർഷത്തിനിടെ ഇസ്രയേൽ ആക്രമണത്തില്‍ കുറഞ്ഞത് 2,309 പേരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലെബനീസ് സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 12 ലക്ഷത്തിലധികം പേർ പലായനത്തിന് നിർബന്ധിതരായി. കൂടുതല്‍ പേരും കൊല്ലപ്പെട്ടിട്ടുള്ളത് സെപ്റ്റംബർ അവസാനത്തോടെ ഇസ്രയേല്‍ ആരംഭിച്ച വ്യാപക ആക്രമണത്തിലാണെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നു. കൊല്ലപ്പെട്ടവരില്‍ എത്ര സാധാരണക്കാരും സൈനികരുമുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ സൈനികരും സാധാരണക്കാരുമായി അൻപതോളം പേർ കൊല്ലപ്പെട്ടിട്ടുള്ളതായാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഹിസ്ബുള്ളയുടെ ആക്രമണത്തെത്തുടർന്ന് വടക്കൻ ഇസ്രയേലില്‍നിന്ന് പലായനം ചെയ്ത തങ്ങളുടെ പതിനായിരക്കണക്കിന് പൗരന്മാരെ തിരികെയെത്തിക്കുകയെന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു.

ലെബനനില്‍ ബോംബാക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 12 സ്ത്രീകളും രണ്ടു കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം വക്താവ് ജെറമി ലോറൻസ് ഈ കണക്കുകള്‍ ശരിവെച്ചിട്ടുണ്ട്.

''നാല് നിലകളുള്ള ആള്‍ത്താമസമുള്ള കെട്ടിടത്തിലാണ് ആക്രമണം നടന്നതെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. ഈ ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോള്‍, അന്താരാഷ്ട്ര മനുഷിക നിയമം ലംഘനം സംഭവിക്കുന്നുണ്ടെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കകളുണ്ട്,'' ജെറമി ലോറൻസ് പറഞ്ഞു. ഇസ്രയേല്‍ ആക്രമണം നടന്ന പല മേഖലകളിലും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്നാണ് വിവരം.

ഇറാനെതിരെ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇസ്രയേല്‍: ലക്ഷ്യം വെക്കുക സൈനിക കേന്ദ്രങ്ങൾ, ആക്രമണം ഉടൻ?

രാജ്യത്ത് തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചു; ശൗര്യചക്ര അവാർഡ് ജേതാവിനെ കൊലപ്പെടുത്തിയത് കാനഡയിലെ ഖലിസ്ഥാൻ ഭീകരരെന്ന് എൻഐഎ വെളിപ്പെടുത്തൽ

വിമാന കമ്പനികള്‍ക്ക് തുടരെ ലഭിക്കുന്ന ഭീഷണി സന്ദേശം; വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

ലെബനനില്‍ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മേയർ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു

നിജ്ജാർ കൊലപാതകം: ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡയുടെ നീക്കം; സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് പോലീസ്