MIDDLE EAST

എണ്ണക്കപ്പൽ അപകടം: ഒമാനില്‍ 13 ഇന്ത്യക്കാരെ കാണാതായി

വെബ് ഡെസ്ക്

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞ് 16 പേരെ കാണാതായി. യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന എണ്ണക്കപ്പൽ ഒമാനിലെ പ്രധാന വ്യവസായ തുറമുഖമായ ദുക്മിന് സമീപമാണ് മറിഞ്ഞത്. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കൊമോറോസിന്റെ പതാകയേന്തിയ 'പ്രസ്റ്റീജ് ഫാൽക്കൺ' കപ്പൽ മുങ്ങുകയും തലകീഴായി മറിയുകയുമായിരുന്നു. തിങ്കളാഴ്ച നടന്ന സംഭവത്തിൽ കാണാതായവരിൽ 13 പേരും ഇന്ത്യക്കാരാണ്.

2007 ൽ നിർമിച്ച 117 മീറ്റർ നീളമുള്ള എണ്ണ ഉൽപന്ന ടാങ്കറാണ് പ്രസ്റ്റീജ് ഫാൽക്കൺ. ഹ്രസ്വദൂര യാത്രകൾക്കാണ് ഇത്തരം ചെറിയ ടാങ്കറുകൾ സാധാരണയായി ഉപയോഗിക്കുന്നത്. കപ്പൽ അപകടത്തിൽ എണ്ണയോ മറ്റോ കടലിൽ ഒഴുകിയിട്ടുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മാരിടൈം അധികൃതരുമായി ഏകോപിപ്പിച്ച് ഒമാനി അധികൃതർ സംഭവസ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നതായി നടത്തിയതായി ഒമാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി തിങ്കളാഴ്ച വൈകി റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, തിങ്കളാഴ്ച മസ്‌കറ്റിലെ ഷിയാ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ചൊവ്വാഴ്ച ഏറ്റെടുത്തിരുന്നു. അക്രമികളിൽ മൂന്നുപേർ ഉൾപ്പെടെ കുറഞ്ഞത് ഒമ്പത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 28 പേർക്ക് പരുക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരിൽ നാല് പാകിസ്താൻ പൗരന്മാരും ഉൾപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ആരാധനാലയത്തിന് നേരെ മൂന്ന് ചാവേർ ആക്രമണകാരികൾ വെടിയുതിർക്കുകയും ഒമാനി സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ നടത്തിയെന്നും ചൊവ്വാഴ്ച വൈകി ഐഎസ് പ്രസ്താവനയിറക്കിയിരുന്നു. കൂടാതെ പള്ളിയിലെ ആക്രമണത്തിന്റെ വിഡിയോയും പുറത്തിറക്കിയിരുന്നു. ദൃശ്യങ്ങൾ പള്ളിയിലേത് തന്നെയാണോ എന്നത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഒമാൻ തലസ്ഥാനമായ മസ്‌കറ്റിലെ വാദി അൽ-കബീറിലുള്ള അലി ബിൻ അബി താലിബ് പള്ളിയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ആക്രമണമുണ്ടായത്. ഷിയാ വിഭാഗത്തിന്റെ പ്രധാന ദിവസങ്ങളിൽ ഒന്നായ 'അഷുറ' ദിനാനുസ്മരണ സമയത്താണ് ഷിയാ പള്ളി ആക്രമിക്കപ്പെട്ടത്. സാധാരണഗതിയിൽ ഒമാനിൽ ഇത്തരം ഭീകരാക്രമണങ്ങൾ പതിവുള്ളതല്ല. ഏകദേശം നാല്പത് ലക്ഷത്തോളം ജനസംഖ്യയുള്ള ഗൾഫ് രാജ്യമാണ് ഒമാൻ. തെക്കൻ ഏഷ്യയിൽനിന്നുള്ള തൊഴിലാളികളാണ് ഒമാനി ജനസംഖ്യയുടെ 40 ശതമാനവുമെന്നാണ് കണക്കാക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?