MIDDLE EAST

'ഇറാന്റെ ആണവകേന്ദ്രങ്ങൾ തൊട്ടു കളിക്കേണ്ട'; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക

വെബ് ഡെസ്ക്

ഇറാനെതിരെ ഇസ്രയേലിന്റെ തിരിച്ചടി ഉണ്ടാകുമെന്ന സൂചനകൾക്കിടെ, ആക്രമണങ്ങളുടെ വ്യാപ്തിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്കൻ ശ്രമം. അതിന്റെ ഭാഗമായി ഇറാനിലെ ആണവകേന്ദ്രങ്ങൾ അക്രമിക്കരുതെന്ന മുന്നറിയിപ്പാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിന് നൽകുന്നത്. അങ്ങനെയൊരു നീക്കത്തിന് അമേരിക്കയുടെ പിന്തുണയുണ്ടാകില്ലെന്നും അമേരിക്ക വ്യാഴാഴ്ച വ്യക്തമാക്കി.

ഇറാൻ ആക്രമണത്തിന് പകരം ഇസ്രയേൽ ചോദിക്കുക അവരുടെ ആണവകേന്ദ്രങ്ങൾ ലക്ഷ്യം വച്ചുകൊണ്ടായിരിക്കും എന്ന വിലയിരുത്തലുകൾ സജീവമായിരുന്നു. അതിനിടെയാണ് വ്യാഴാഴ്ച, മാധ്യമപ്രവർത്തകർ ജോ ബൈഡനോട് ഇക്കാര്യം ചോദിച്ചത്. ഇറാൻ ആണവകേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രയേൽ നീക്കത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ അടങ്ങുന്ന ജി7 സഖ്യകക്ഷികളുമായി സംസാരിച്ച ശേഷമായിരുന്നു ബൈഡന്റെ പ്രതികരണമെന്നതും പ്രസക്തമാണ്.

ഇറാന്റെ ആണവശേഷി തകർത്ത്, പശ്ചിമേഷ്യയിലെ തങ്ങൾക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണി ഇല്ലാതാക്കാനുള്ള അവസരം ഇസ്രയേൽ വിട്ടുകളയില്ല എന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തത്. 'ഇറാന്റെ ആണവശേഷി ഇല്ലാതാക്കണം' എന്ന് ആഹ്വാനം ചെയ്ത് ഇസ്രയേലി മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഉൾപ്പെടെ രംഗത്തുവരികയും ചെയ്തിരുന്നു.

അതേസമയം, ഇറാനെതിരെയുള്ള തിരിച്ചടി 'ആനുപാതികമായിരിക്കണം' എന്ന നിലപാടിലാണ് ബൈഡനും ജി7 രാജ്യങ്ങളും. കൂടാതെ ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം നടക്കുന്നതായും അമേരിക്ക അറിയിച്ചിട്ടുണ്ട്.

ഏകദേശം 180 ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇസ്രയേലി മേഖലകളിൽ ഇറാൻ കടുത്ത ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജോ ബൈഡന്റെ പ്രതികരണം. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ ടെഹ്റാനിൽ വച്ചുള്ള കൊലപാതകം, ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്‌റുള്ള വധം എന്നീ ഇസ്രയേലി നടപടികൾക്കുള്ള മറുപടിയായിരുന്നു ഇറാന്റെ ആക്രമണം. അതിനുള്ള തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.

തങ്ങൾക്കെതിരെ നടന്നിട്ടുള്ള പലവിധത്തിലുള്ള ഇസ്രയേൽ പ്രകോപനത്തിന് മറുപടിയായിട്ടാണ് ഇറാൻ ഒക്ടോബർ ഒന്നിന് ആക്രമണം നടന്നത്. ഇസ്രയേലുമായി ഒരു യുദ്ധത്തിനില്ല എന്നായിരുന്നു ആക്രമണ ശേഷം ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ അറിയിച്ചത്. എന്നാൽ ഇസ്രയേൽ തിരിച്ചടിച്ചാൽ വലിയ നാശനഷ്ടം സയണിസ്റ്റ് ഭരണകൂടത്തിന് ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇറാൻ സൈന്യം നൽകുന്നുണ്ട്.

അഭിമുഖവേളയില്‍ ഇടനിലക്കാരന്റെ സാന്നിധ്യം സ്ഥിരീകരിച്ച് മുഖ്യമന്ത്രി, 'ദ ഹിന്ദു'വിന്റേത് മാന്യമായ സമീപനം

ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇനി വേണ്ടെന്നു സുപ്രീംകോടതി; തടവറയിലെ തൊഴിലിലും വിവേചനം വേണ്ട

എഡിജിപി അജിത്കുമാറിനെ അവസാനം വരെ കൈവിടില്ല; പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിക്കും വരെ നടപടിയില്ല, ആര്‍എസ്എസ് കൂടിക്കാഴ്ചയിലും നിലപാടില്ല

'തൃശൂര്‍ പൂരം കലക്കാന്‍ ആസൂത്രിത കുത്സിത ശ്രമം; പ്രത്യേക ത്രിതല അന്വേഷണം, എഡിജിപി അജിത് കുമാറിന്റെ പങ്ക് പോലീസ് മേധാവി അന്വേഷിക്കും'

സഭാ രഹസ്യങ്ങള്‍ സൂക്ഷിക്കാൻ വഴിതേടി സീറോ മലബാർ സഭ; ഫാ. മുണ്ടാടനെതിരെ അച്ചടക്കനടപടി, രഹസ്യസ്വഭാവമുള്ള രേഖകള്‍ വിരമിച്ച മെത്രാൻമാർക്ക് നൽകില്ല