WORLD

ഹർദീപിന്റെ കൊലപാതകവും വർധിക്കുന്ന കുടിയേറ്റവും; കാനഡയിൽ പൊതുജനാഭിപ്രായം ഇന്ത്യയ്‍ക്കെതിരെന്ന് സർവേ

വെബ് ഡെസ്ക്

കനേഡിയൻ പൗരന്മാർക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള പൊതുബോധം മാറിയതായി സർവേ റിപ്പോർട്ട്. ഖാലിസ്ഥാൻ അനുകൂലിയായിരുന്ന ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് കാനഡയിൽ പൊതുജനാഭിപ്രായം ഇന്ത്യക്കെതിരായി വരുന്നതെന്നാണ് സർവേ പറയുന്നത്.

കുടിയേറ്റത്തിനെതിരായ വികാരവും ഇന്ത്യക്കാർക്കെതിരെ നിഷേധാത്മക മനോഭാവം കൂടുന്നതിന് കാരണമായിട്ടുണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പോളിങ് ഏജൻസിയായ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് (എആർഐ) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.

2023 മാർച്ച് മുതൽ കാനഡയിൽ ഇന്ത്യയെക്കുറിച്ചുള്ള നല്ല അഭിപ്രായത്തിന്റെ മൂല്യനിർണയം 11 പോയിന്റ് കുറഞ്ഞു. രാജ്യത്തെ അനുകൂലമായി വീക്ഷിക്കുന്നതായി പറയുന്നവർ 33 ശതമാനം മാത്രമാണ്. 2019 ൽ ഇന്ത്യയുടെ പോസിറ്റീവ് റേറ്റിങ് 56 ശതമാനം ആയിരുന്നു.

ചൈനക്കെതിരായാണ് ഏറ്റവും മോശം അഭിപ്രായമുള്ളത് . 79 ശതമാനം ആളുകൾക്കും ചൈനയോട് നിഷേധാത്മക നിലപാട് ആണ് ഉള്ളത്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തെ ആരോപിച്ചിരുന്നു. ഇതും ഇന്ത്യക്കെതിരായ ബോധത്തിന് കാരണമായിട്ടുണ്ട്.

അതേസമയം കുടിയേറ്റ വിരുദ്ധ വികാരവും ഇന്ത്യക്കെതിരായ പൊതുബോധം ഉറപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ ദർശൻ മഹാരാജ പറഞ്ഞു.

'ഇന്ത്യയും കാനഡയും തമ്മിലുള്ള വഷളായ ഉഭയകക്ഷി ബന്ധത്തിന് ഗുജ്ജാറിന്റെ കൊലപാതകം കാരണമാകുന്നുണ്ടെ ന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും ഈ ഘടകം താരതമ്യേന ചെറിയ പങ്ക് മാത്രമാണ് വഹിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. ഏഴോ എട്ടോ മാസത്തിലേറെയായി, അന്തർദേശീയ വിദ്യാർഥികളുടെയും താൽക്കാലിക വിദേശ തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ, ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്‌മെന്റ് (LMIA) എന്നിവയെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ ഉണ്ട്. ഒരു വ്യക്തിയെ കാനഡയിൽ എത്തിക്കുന്നതിനും കാനഡയിൽ സ്ഥിരതാമസത്തിന് അവരെ പ്രാപ്തരാക്കുന്നതിനുമുള്ള ഒരു ഉപാധിയായി മാത്രം ഉതകുന്ന ഉപയോഗശൂന്യമായ കോഴ്സുകൾ, വ്യാജ കോളേജുകൾ എന്നിങ്ങനെ ഈ മേഖലകളെല്ലാം അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് നിറഞ്ഞതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ഓരോ കാര്യത്തിലും, ഇന്ത്യക്കാരോ ഇന്ത്യൻ വംശജരായ കനേഡിയൻമാരോ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി കാണുന്നുണ്ട്' എന്നായിരുന്നു ദർശൻ പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ നിറയുന്ന ഇന്ത്യ വിരുദ്ധ പോസ്റ്റുകളിൽ ഇത് കാണാൻ സാധിക്കും. പ്രധാനമന്ത്രി ട്രൂഡോ ഒരു ദശലക്ഷം ഇന്ത്യൻ 'അന്താരാഷ്ട്ര വിദ്യാർഥികളെ' ക്ഷണിച്ചതിനാൽ, ടൊറന്റോയും ബ്രാംപ്ടണും ഇനി കാനഡയുടെ ഭാഗമല്ലെന്നടക്കമുള്ള തരത്തിൽ സോഷ്യൽ മീഡിയിയിൽ പോസ്റ്റുകൾ വരുന്നുണ്ട്.

ഡ്രൈവ്-ബൈ വെടിവെപ്പുകൾ, കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ, കാർ മോഷണങ്ങൾ, കവർച്ചകൾ എന്നിവയുടെ വർധനവും ഇൻഡോ-കനേഡിയൻമാരുമായി ബന്ധപ്പെട്ട അക്രമങ്ങളും രാജ്യത്തിനെതിരായ പൊതുബോധം ഉണ്ടാക്കുന്നുണ്ടെന്നും സർവേ പറയുന്നു.

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?