WORLD

ആണവായുധങ്ങളുടെ നിർമാണം ഇനി രാജ്യത്തിന്റെ അടിസ്ഥാന നിയമം; ഭരണഘടനാ ഭേദഗതി പാസാക്കി ഉത്തരകൊറിയ

വെബ് ഡെസ്ക്

ആണവായുധങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനുള്ള ഭരണഘടനാ ഭേദഗതി പാസാക്കി ഉത്തര കൊറിയ. അമേരിക്കയുടെ പ്രകോപനമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് രാജ്യത്തെ നയിച്ചതെന്ന് പ്രസിഡന്റ് കിം ജോങ് ഉൻ വ്യാഴാഴ്ച പറഞ്ഞു. രണ്ടുദിവസത്തെ ചർച്ചയ്‌ക്കൊടുവിലാണ് ഉത്തര കൊറിയ പാർലമെന്റ് കഴിഞ്ഞ ദിവസം ഭരണഘടനാ ഭേദഗതി ഏകകണ്ഠമായി പാസാക്കിയത്. ആണവായുധങ്ങളുടെ നിർമാണം രാജ്യത്തിൻറെ അടിസ്ഥാന നിയമങ്ങളിൽ ഒന്നാക്കി മാറ്റുന്ന നടപടിയാണ് ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയത്.

"ആണവായുധ നിർമാണ നയം ഉത്തരകൊറിയയുടെ അടിസ്ഥാന നിയമമായി മാറ്റിയിരിക്കുകയാണ്. ഇത് ധിക്കരിക്കാൻ ആരെയും അനുവദിക്കുന്നതല്ല" കിം ജോങ് ഉൻ പ്രഖ്യാപിച്ചു. ആണവായുധങ്ങളുടെ ഉത്പാദനം ഗണ്യമായി വർധിപ്പിക്കുക, വിവിധ സൈന്യങ്ങൾക്ക് കീഴിൽ വിന്യസിക്കുക, അവ ഉപയോഗിക്കാനുള്ള മാർഗങ്ങൾ വൈവിധ്യവത്കരിക്കുക എന്നീ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരകൊറിയൻ ഭരണാധികാരി ആഹ്വാനം ചെയ്തു.

അമേരിക്ക- ദക്ഷിണ കൊറിയ- ജപ്പാൻ സഖ്യത്തെ ഏഷ്യയിലെ നാറ്റോ കൂട്ടുകെട്ടെന്ന്‌ കുറ്റപ്പെടുത്തിയ കിം അമേരിക്കയ്ക്ക് ബദലായി നിൽക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം വർധിപ്പിക്കണമെന്നും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സൈനികാഭ്യാസങ്ങളിലൂടെയും തന്ത്രപ്രധാന മേഖലകളിൽ താവളങ്ങൾ സ്ഥാപിക്കുന്നതിലൂടെയും പ്രകോപനത്തിന്‍റെ അതിരുകൾ അമേരിക്ക ലംഘിച്ചതായും കിം പറഞ്ഞു.

അതേസമയം, പുതിയ നയങ്ങൾ വടക്കുകിഴക്കൻ ഏഷ്യയിൽ പുതിയൊരു ശീതയുദ്ധത്തിനും കൊറിയൻ മേഖലയിൽ സൈനിക പിരിമുറുക്കങ്ങൾക്കും കാരണമാകുമെന്നും വിദഗ്‌ധർ വിലയിരുത്തുന്നു.

ഉത്തരകൊറിയയുടെ ഭരണഘടനാ ഭേദഗതി ആണവായുധ വികസനം കൂടുതൽ ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങളെയും റഷ്യയുമായുള്ള സൈനിക സഹകരണം വിപുലീകരിക്കാനുള്ള സാധ്യകളെയും സൂചിപ്പിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ സൈനിക ട്രാവിസ് കിങ്ങിനെ കൈമാറാനുള്ള തീരുമാനവും കഴിഞ്ഞ ദിവസം പാർലമെന്റ് പാസാക്കിയിരുന്നു.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കിം കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇരുരാജ്യങ്ങൾക്കിടയിലുള സൈനിക- സാമ്പത്തിക ബന്ധം കൂടുതൽ ഊർജിതമാക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. രാജ്യസുരക്ഷ എന്ന പേരിൽ മറ്റുരാജ്യങ്ങൾക്കെതിരെ ആണവായുധങ്ങൾ ആദ്യം തന്നെ പ്രയോഗിക്കാമെന്ന 'ഫസ്റ്റ് യൂസ്' നയവും ഉത്തരകൊറിയ കഴിഞ്ഞ വർഷം സ്വീകരിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും