WORLD

നെതന്യാഹുവിന്റെ പിന്തുണ കുറയുന്നു; പ്രധാനമന്ത്രി പദത്തിൽ തുടരണമെന്നാഗ്രഹം 15ശതമാനം പേർക്കുമാത്രം

വെബ് ഡെസ്ക്

ഗാസ അധിനിവേശത്തിനുശേഷം ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് തുടരണമെന്ന് ആഗ്രഹിക്കുന്നത് 15 ശതമാനം ഇസ്രയേലികൾ മാത്രം. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു വോട്ടെടുപ്പിലാണ് നെതന്യാഹുവിന്റെ പിന്തുണ ഇല്ലാതാകുന്നതായി വ്യക്തമാക്കുന്നത്. എന്നാൽ പലസ്തീനിലെ സായുധ സംഘടനയായ ഹമാസിനെ ഇല്ലാതാക്കാനുള്ള നെതന്യാഹുവിന്റെ തന്ത്രങ്ങളെ വലിയൊരു വിഭാഗം പിന്തുണയ്ക്കുന്നുണ്ട്. ഇസ്രയേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് (ഐഡിഐ) ആണ് ഇത് സംബന്ധിച്ച് വോട്ടെടുപ്പുകൾ നടത്തിയത്.

സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള ഇസ്രയേലി ജനതയുടെ വികാരം മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവേ നടത്തിയത്. ബന്ദികളെ വീണ്ടെടുക്കാനുള്ള ഏറ്റവും നല്ല മാർഗം സൈനിക ആക്രമണം തുടരുകയാണെന്നാണ് 56ശതമാനം അഭിപ്രായപ്പെട്ടത്. അതേസമയം ഇസ്രയേൽ ജയിലുകളിൽനിന്ന് ആയിരക്കണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതുൾപ്പെടെയുള്ള കൈമാറ്റ ഇടപാടുകൾ മികച്ച നീക്കങ്ങളാണെന്ന് 24ശതമാനം പേർ അഭിപ്രായപ്പെട്ടു.

എന്നാൽ യുദ്ധം അവസാനിച്ചാൽ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് തുടരണമെന്ന് വെറും 15ശതമാനം പേർ മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് വോട്ടെടുപ്പ് വ്യക്തമാക്കുന്നു. നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളിയും നിലവിലെ യുദ്ധ കാബിനറ്റ് പങ്കാളിയുമായ ഗാന്റ്‌സിനെയാണ് 23ശതമാനം ആളുകൾ പിന്തുണച്ചത്. ഏകദേശം 30ശതമാനം പേർ പ്രധാനമന്ത്രി ആരാകണമെന്ന് തിരഞ്ഞെടുത്തിട്ടില്ല.

അതേസമയം രാജ്യത്തിന്റെ ഭാവി സുരക്ഷാ സംവിധാനങ്ങളിലും ജനാധിപത്യ സ്വഭാവങ്ങളിലും വളരെയധികം ആളുകള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഗാസ മുനമ്പിൽ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷമുള്ള രണ്ട് മാസത്തിൽ നിന്ന് വ്യത്യസ്തമായാണ് രാജ്യത്തെ പ്രധാനപ്പെട്ട പേരുകളിൽ ഒന്നായി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് ഉയർന്നു വന്നിട്ടുള്ളത്.

അമേരിക്കയുടെ സ്വാധീനത്തിൽ ആക്രമണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ ഇസ്രയേൽ സൈന്യം തയാറാകണോ എന്ന ചോദ്യത്തിന് മൂന്നിൽ രണ്ട് പേരും വേണ്ട എന്നാണ് ഉത്തരം നൽകിയത്. ഗാസയിൽനിന്ന് കുറച്ച് സൈന്യത്തെ പിൻവലിക്കുമെന്ന് ഈയാഴ്ച ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചിരുന്നു.

ഡിസംബർ 25 മുതൽ 28 വരെ 746 പേർക്കിടയിലാണ് വോട്ടെടുപ്പ് നടത്തിയതെന്ന് ഐഡിഐ അറിയിച്ചു. ഡിസംബറിൽ നടന്ന മുൻ ഐഡിഐ വോട്ടെടുപ്പ് പ്രകാരം 69% ഇസ്രയേലികളും യുദ്ധം അവസാനിച്ചാലുടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കരുതുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാല്‍ ആക്രമണം മാസങ്ങളോളം നീളുമെന്ന് നെതന്യാഹു അറിയിച്ചിരുന്നു. ഹമാസിനെ പൂർണമായും തകർക്കും. ഇപ്പോഴും ഹമാസിന്റെ തടവിൽ തുടരുന്ന 129 ബന്ദികളെ തിരികെ എത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത്തരം തീവ്രമായ സൈനിക സമ്മർദം അനിവാര്യമാണെന്നും നെതന്യാഹു പറഞ്ഞിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും