ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയില്‍ പാകിസ്താനെ വിമര്‍ശിച്ച് ഇന്ത്യ. പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് ഇന്ത്യ തുറന്നടിച്ചു. നിര്‍ബന്ധിത നാടുകടത്തല്‍ അടക്കം പാകിസ്താന്‍ നടപ്പാക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു. പാകിസ്താന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യന്‍ പ്രതിനിധി സീമ പുജാനി പറഞ്ഞു.
പാകിസ്താനില്‍ മതസ്വാതന്ത്ര്യം ഭീഷണിയിലെന്നാണ് ഐക്യരാഷ്ട്രയുടെ മനുഷ്യാവകാശസമിതിയില്‍ ഇന്ത്യ വ്യക്തമാക്കിയത്. പാകിസ്താനില്‍ ഒരു മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇന്ന് സ്വതന്ത്രമായി ജീവിക്കാന്‍ അവകാശമില്ലെന്ന് സീമാ പുജാനി പറഞ്ഞു. ''അഹമ്മദീയ വിഭാഗക്കാര്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയാണ്. സ്വന്തം മതവിശ്വാസം പിന്തുടരുന്നതുകൊണ്ട് മാത്രമാണ് ഈ പീഡനം. ക്രിസ്ത്യാനികളയും മതനിന്ദാ നിയമം കര്‍ശനമാക്കി പീഡിപ്പിക്കുകയാണ്. ശുചീകരണ തൊഴിലുകള്‍ ക്രിസ്ത്യാനികള്‍ക്കായി സംവരം ചെയ്യുന്നതടക്കം നടടപടികള്‍ സ്വീകരിക്കുന്നു. സിഖ് -ഹിന്ദു മതവിശ്വാസികളുടെ കാര്യവും മെച്ചമല്ല.'' പ്രായപൂര്‍ത്തിയാകാത ഇതരമതവിശ്വാസികളായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇതിന് ദുരവസ്ഥയിലുള്ള നിയമ സംവിധാനം വഴിയൊരുക്കുന്നുവെന്നും സീമ പുജാനി പറഞ്ഞു.
നിര്‍ബന്ധിത നാടുകടത്തലാണ് ഇന്ത്യ ഉന്നയിച്ച മറ്റൊരു പ്രധാനവിഷയം. വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ മത നേതാക്കള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരെ രാജ്യത്ത് നിന്ന് കാണാതാവുകയാണ്. ബലൂചിസ്താനില്‍ നിന്നുള്ളവരാണ് കൂടുതലായി ഇത്തരത്തിലുള്ള ദുരന്തം അനുഭവിക്കുന്നത്. പാകിസ്താനിലെ ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ തന്നെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 8,463 പേരെ കാണാതായെന്ന പരാതി ലഭിച്ചെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
തീവ്രവാദത്തെ കാലങ്ങളായി പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുയാണെന്നും രാജ്യാന്തര തീവ്രവാദികള്‍ക്കടക്കം രാജ്യം ഒളിയിടമാവുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഭീകരരായി പ്രഖ്യാപിച്ചവര്‍ക്കും അത്തരം സംഘടനകള്‍ക്കും സുരക്ഷിത ഇടമാവുകയാണ് പാകിസ്താന്‍. ഹാഫിസ് സയീദിനും മാസൂദ് അസറിനും വര്‍ഷങ്ങളായി സുരക്ഷയൊരുക്കിയതും ഒസാമ ബിന്‍ ലാദന്‍ വിഷയവും ഇന്ത്യ തെളിവായി ഉന്നയിച്ചു.വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ഇന്ത്യയോട് പാകിസ്താന്‍ സ്വീകരിക്കുന്ന സമീപനം ദിശാസൂചകമെന്നും സീമാ പൂജാനി പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയ്‌ക്കെതിരായ അജണ്ട പ്രചരിപ്പിക്കാനാണ് പാകിസ്താന്‍ പ്രതിനിധി ശ്രമിക്കുന്നതെന്നും സീമ പുജാനി കുറ്റപ്പെടുത്തി.