WORLD

വടക്കൻ ഗാസയില്‍നിന്ന് കൂട്ടപ്പലായനം; പകർച്ചവ്യാധി ഭീഷണിയെന്ന് ഡബ്ല്യുഎച്ച്ഒ

വെബ് ഡെസ്ക്

ഗാസയ്ക്കുനേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം കരമാര്‍ഗം കൂടി വ്യാപിപ്പിച്ചതോടെ വടക്കൻ ഗാസയില്‍നിന്ന് കൂട്ടപലായനം. ഗാസയെ രണ്ടാക്കി വിഭജിച്ച് ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് മുന്നോടിയായി വടക്കന്‍ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പലായനം ശക്തമായത്. പതിനായിരങ്ങളാണ് കാൽനടയായി തെക്കൻ ഗാസയിലേക്ക് നീങ്ങുന്നതെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ മാത്രം അന്‍പതിനായിരത്തോളം വരുന്ന ജനങ്ങളാണ് വടക്കന്‍ ഗാസയില്‍ ഒഴിഞ്ഞുപോയതെന്നാണ് കണക്കുകള്‍. വടക്കന്‍ ഗാസ വിടണമെന്ന മുന്നറിയിപ്പ് പിന്നാലെ മേഖലയില്‍ നിന്നുള്ള പ്രധാന പാതകള്‍ ഇസ്രയേല്‍ സൈന്യം തുറന്നുനല്‍കുകയും ചെയ്തിരുന്നു. അതേസമയം, വടക്കന്‍ ഗാസയില്‍ ഹമാസിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതിന്റെ തെളിവാണ് പലായനത്തിന്റെ തോത് തുറന്നുകാണിക്കുന്നതെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഒക്ടോബര്‍ ഏഴിന് മാത്രം ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായും ആകെ മരണസംഖ്യ 10,549

അതിനിടെ, ഗാസയുടെ വടക്കന്‍- തെക്കന്‍ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണെന്ന് ഹമാസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഒക്ടോബര്‍ ഏഴിന് മാത്രം ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായും ആകെ മരണസംഖ്യ 10,549 ആയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജബലിയ അഭയാർഥി ക്യാമ്പിൽ വ്യാഴാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൂടാതെ അൽ യമൻ അൽ സയീദ് ആശുപത്രിക്ക് സമീപം നടത്തിയ ആക്രമണത്തിലും 19 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ ആരോഗ്യസംവിധാനങ്ങള്‍ പാടെ തകര്‍ന്നുകിടക്കുന്ന സാഹചര്യം മേഖലയെ പകര്‍ച്ചവ്യാധിയുടെ പിടിയിലേക്ക് തള്ളിവിട്ടേക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും ക്യാമ്പുകളിൽ ആളുകളുടെ എണ്ണം വർധിക്കുന്നതും പകർച്ചവ്യാധികളുടെ സാധ്യത വർധിപ്പിക്കുന്നു. "ആരോഗ്യ സംവിധാനം, ജലം, ശുചിത്വ സംവിധാനങ്ങൾ എന്നിവ തകരാറിലായത് പകർച്ചവ്യാധികളുടെ ദ്രുതഗതിയിലുള്ള വ്യാപനമുണ്ടാക്കും. ഇതിനകം ചില ആശങ്കാജനകമായ പ്രവണതകൾ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്" ലോകാരോഗ്യസംഘന അറിയിച്ചു.

ഇന്ധനത്തിന് ഉപരോധം ഏർപ്പെടുത്തിയതിനാൽ ഗാസയിലെ ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനം നിലച്ചിരുന്നു. ഇത് വയറിളക്കം പോലുള്ള രോഗങ്ങൾ പടരാന്‍ കാരണമായിട്ടുണ്ട്. മുനമ്പിൽ ഒക്‌ടോബർ പകുതി മുതൽ 33,551-ലധികം കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭൂരിഭാഗവും അഞ്ചുവയസിന് താഴെ പ്രായമുള്ളവരാണെന്നതാണ് കൂടുതൽ ആശങ്കാജനകമായ കാര്യം. ഇന്ധനത്തിന്റെ അഭാവം ഖരമാലിന്യങ്ങളുടെ സംസ്കരണം തടസപ്പെടുത്തിയിരുന്നു. “രോഗങ്ങൾ പരത്തുന്ന പ്രാണികളുടെയും എലി പോലെയുള്ള ജീവികളും പെരുകുന്നതിനെ അനുകൂലമായ സാഹചര്യം ഇത് സൃഷ്ടിച്ചിരുന്നു.

ശസ്ത്രക്രിയ, പ്രസവം എന്നീ സമയങ്ങളിൽ ഉണ്ടായേക്കാവുന്ന അണുബാധയുടെ സാധ്യതകൾ വർധിപ്പിക്കുന്ന സാഹചര്യമാണ് ഗാസയിലുള്ളതെന്നും ഇതിനെ തടയാനുള്ള യാതൊരു സൗകര്യങ്ങളും ലഭ്യമല്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. പതിവ് വാക്സിനേഷൻ പ്രവർത്തനങ്ങൾ തടസപ്പെട്ടതും പകർച്ചവ്യാധികൾ ചികിത്സിക്കുന്നതിനുള്ള മരുന്നുകളുടെ അഭാവവും ത്വരിതഗതിയിൽ രോഗം പടരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

അതേസമയം, ഗാസയില്‍ വെടിനിർത്തൽ ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിലെ (യുഎസ്‌എഐഡി) ആയിരത്തിലധികം ജീവനക്കാർ ഗാസയിൽ “അടിയന്തര വെടിനിർത്തൽ” ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാല്‍ ഹമാസിന്റെ പക്കലുള്ള ബന്ദികളെ വിട്ടയയ്ക്കാതെ താത്കാലിക വെടിനിർത്തലിന് തയ്യാറാകില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്.

മൂന്നുദിവസത്തെ വെടിനിർത്തലിന് പകരമായി ആറ് അമേരിക്കക്കാർ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കിയ ഒരു ഡസൻ പേരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ഒന്നോ രണ്ടോ ദിവസത്തെ വെടിനിർത്തലിന് പകരമായി 10-15 ബന്ദികളെ മോചിപ്പിക്കാൻ അമേരിക്കയുമായി ഏകോപിച്ച് ഖത്തറും ചർച്ചകൾ നടത്തി വരികയാണ്. ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ 10,569 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും