WORLD

നേപ്പാളിൽ രണ്ടാം ഘട്ട വിശ്വാസ വോട്ടെടുപ്പ് ഇന്ന്; നൂറ് ശതമാനം പിന്തുണ ലക്ഷ്യമിട്ട് പുഷ്പ കമൽ ദഹൽ

വെബ് ഡെസ്ക്

നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ ) ഇന്ന് രണ്ടാം ഘട്ട വിശ്വാസ വോട്ടെടുപ്പിനെ നേരിടും. നൂറ് ശതമാനം പിന്തുണയാണ് പ്രചണ്ഡ ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ നവംബറിൽ, പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യഘട്ട വിശ്വാസവോട്ടെടുപ്പിൽ ദഹൽ 99 ശതമാനത്തിലധികം വോട്ടുകൾ നേടിയിരുന്നു. അന്നത്തെ യോഗത്തിൽ നിലവിലുള്ള 270 നിയമസഭാംഗങ്ങളിൽ 268 വോട്ടുകൾ നേടിയാണ് ദഹൽ റെക്കോർഡ് സ്ഥാപിച്ചത്.

പാർലമെന്റിൽ ഏറ്റവും കൂടുതൽ സീറ്റുകളുളള മൂന്നാമത്തെ പാർട്ടിയായ മാവോയിസ്റ്റ് സെന്റർ, മറ്റ് ചെറിയ പാർട്ടികൾക്കൊപ്പം കെ പി ശർമ്മ ഒലിയുടെ നേതൃത്വത്തിലുളള സിപിഎൻ- യുഎംഎല്ലിന്റെ പിന്തുണ നേടിയാണ് അധികാരത്തിൽ എത്തിയത്. എന്നാൽ, സഖ്യം നിലവിൽ വന്ന് രണ്ട് മാസം പിന്നിട്ടപ്പോഴേക്കും പ്രശ്നങ്ങൾ ഉടലെടുത്ത് തുടങ്ങി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ റാം ചന്ദ്ര പൗഡേലിന് ദഹൽ പിന്തുണ പ്രഖ്യാപിച്ചത് സഖ്യത്തിന് തിരിച്ചടിയായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ നേപ്പാളിൽ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ നേതൃത്വത്തിലുള്ള സിപിഎൻ-യുഎംഎൽ പ്രചണ്ഡ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.

ഇതേത്തുടർന്ന് പ്രചണ്ഡ 10 പാർട്ടികളുടെ മറ്റൊരു സഖ്യം രൂപീകരിച്ചിരുന്നു. സിപിഎൻ-യൂണിഫൈഡ് സോഷ്യലിസ്റ്റ് (യുഎസ്), നേപ്പാളി കോൺഗ്രസ് എന്നിവയുമായി 2-1-2 വർഷത്തെ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തെ ഭരണം വിഭജിക്കാൻ ദഹൽ ധാരണയിലെത്തി.

ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ, നേപ്പാളി കോൺഗ്രസ്, രാഷ്ട്രീയ സ്വതന്ത്ര പാർട്ടി, സിപിഎൻ-യുഎസ്, ലോക്താന്ത്രിക് സമാജ്ബാദി പാർട്ടി (എൽഎസ്പി) എന്നിവർ ദഹലിന് വോട്ട് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ നടന്ന പാർട്ടി യോ​ഗത്തിൽ നേപ്പാളി കോൺഗ്രസ് പ്രചണ്ഡയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ എംപിമാർക്ക് വിപ്പ് നൽകിയിരുന്നു.

പാർലമെന്റിന്റെ കണക്കുകൾ പ്രകാരം ദഹലിന് അമ്പത് ശതമാനം ഭൂരിപക്ഷം സുഖമായി കിട്ടുമെന്നാണ് വിലയിരുത്തൽ. ദഹലിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച പാർട്ടികളായ നേപ്പാളി കോൺഗ്രസിന് 87 ഉം, രാഷ്ട്രീയ സ്വതന്ത്ര പാർട്ടിക്ക് 19 ഉം, സിപിഎൻ-യുഎസിന് 10 ഉം, എൽഎസ്പിക്ക് നാല് സീറ്റുകളുമാണുളളത്. ദ​ഹലിന്റെ നേതൃത്വത്തിലുളള മാവോയിസ്റ്റ് സെന്ററിന് 32 എംഎൽഎമാർക്കാണ് വോട്ടവകാശം ഉള്ളത്. ദഹലിനെ അനുകൂലിക്കുന്ന അഞ്ച് പാർട്ടികൾക്ക് പുറമെ, ജനതാ സമാജ്‌വാദിക്ക് 10ഉം, ജനമത് പാർട്ടിക്ക് ആറും, നാഗരിക് ഉൻമുക്തി പാർട്ടിക്ക് നാലും രണ്ട് സ്വതന്ത്ര നിയമസഭാംഗങ്ങൾ അടക്കം ദഹലിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്.

അതേസമയം, പ്രതിപക്ഷത്തുള്ള സിപിഎൻ-യുഎംഎല്ലിന് 79ഉം, നേപ്പാൾ വർക്കേഴ്സ് ഫെസന്റ് പാർട്ടിക്ക് ഒരു സീറ്റുമാണ് പാർലമെന്റിലുളളത്. മറ്റൊരു ദേശീയ പാർട്ടിയായ രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിക്ക് 14 സീറ്റുകളാണുളളത്.

2008ലും 2016ലും അധികാരത്തിലെത്തിയ പ്രചണ്ഡ മൂന്നാം തവണയാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. സിപിഎൻ-യുഎംഎൽ 78, സിപിഎൻ-എംസി 32, ആർഎസ്പി 20, ആർപിപി 14, ജെഎസ്പി 12, ജനമത് 6, നാഗരിക് ഉൻമുക്തി പാർട്ടി - 3 എന്നിങ്ങനെ 275 അംഗ പ്രതിനിധി സഭയിൽ 165 അംഗങ്ങളുടെ പിന്തുണയോടെയാണ് ഡിസംബർ 25 ന് അന്നത്തെ രാഷ്ട്രപതി ബിധ്യ ദേവി ഭണ്ഡാരി ദഹലിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.

നിലവിലെ പ്രചണ്ഡ സർക്കാരിൽ 16 കാബിനറ്റ് സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. നേപ്പാൾ ഭരണഘടനയിലെ വ്യവസ്ഥകൾ അനുസരിച്ച്, ആർട്ടിക്കിൾ 76(2) പ്രകാരം സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാൽ മുപ്പത് ദിവസത്തിനകം വിശ്വാസവോട്ട് തേടേണ്ടതുണ്ട്. നിലവിലെ മന്ത്രിസഭയിൽ ഒമ്പത് അംഗങ്ങളാണുളളത്. മന്ത്രിസഭ 25 അംഗങ്ങളായി ഭരണഘടന പരിമിതപ്പെടുത്തിയതിനാൽ 16 മന്ത്രിമാരെ കൂടി ഇനി നിയമിക്കാം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും