WORLD

'റഷ്യയെ ആക്രമിച്ചാൽ തിരിച്ചടി ആണവായുധം ഉപയോഗിച്ചുമാകാം'; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി പുടിൻ

വെബ് ഡെസ്ക്

യുക്രെയ്‌നുമായുള്ള സംഘർഷം കനക്കുന്നതിനിടെ ആണവ മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ദീർഘദൂര പാശ്ചാത്യ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിൽ ആഴത്തിൽലുള്ള ആക്രമണം നടത്താൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ അമേരിക്കയോട് അഭ്യർത്ഥിച്ച പശ്ചാത്തലത്തിലാണ് റഷ്യയുടെ മുന്നറിയിപ്പ്. റഷ്യയിൽ ഏതെങ്കിലും രാജ്യത്തിൽ നിന്ന് വൻതോതിലുള്ള വ്യോമാക്രമണം ഉണ്ടായാൽ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തോട് അദ്ദേഹം പറഞ്ഞു.

ആണവ പ്രതിരോധം സംബന്ധിച്ച റഷ്യയുടെ സുരക്ഷാ കൗൺസിൽ യോഗത്തിലായിരുന്നു പുടിന്റെ പരാമർശം. സുരക്ഷാ കൗൺസിലിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവുമായുള്ള കൂടിക്കാഴ്ചയിൽ രാജ്യത്തിൻ്റെ ആണവ സിദ്ധാന്തത്തിൽ മാറ്റങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. ദീർഘദൂര പാശ്ചാത്യ മിസൈലുകൾ റഷ്യയിൽ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകുന്നതിനെതിരെ റഷ്യ ഇതുവരെ നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

രാജ്യത്തിനെതിരെ മിസൈലുകളോ വിമാനങ്ങളോ ഡ്രോണുകളോ വൻതോതിൽ വിക്ഷേപിക്കുന്നതിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചാൽ ആണവായുധം ഉപയോഗിക്കുന്നത് പരിഗണിക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യയ്‌ക്കെതിരായ മറ്റൊരു രാജ്യത്തിൻ്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഒരു ആണവശക്തിയെ ആക്രമണത്തിൽ പങ്കാളിയായി കണക്കാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

എന്നാൽ റഷ്യയെ പിന്തള്ളി യുക്രെയ്ൻ രംഗത്ത് വന്നു. “ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗ് കൂടാതെ ലോകത്തെ ഭയപ്പെടുത്താൻ റഷ്യയ്ക്ക് ഇനി ഒരു ഉപകരണവുമില്ല. ഈ ഭീഷണ വിലപ്പോകില്ല," സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് പുടിനെ തള്ളിക്കൊണ്ട് പറഞ്ഞു.

യുക്രെയ്‌നിന് നേരിട്ടുള്ള കൂടുതൽ സൈനിക പിന്തുണ നൽകുന്നതിൽ നിന്ന് പാശ്ചാത്യരാജ്യങ്ങളെ തടയാൻ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് പുടിൻ നേരത്തെയും ഭീഷണി ഉയർത്തിയിട്ടുണ്ട്. യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി, റഷ്യയ്ക്കുള്ളിലെ ദീർഘദൂര പ്രദേശങ്ങളെ ലക്ഷ്യമിടാൻ ബ്രിട്ടീഷ് സ്റ്റോം ഷാഡോ മിസൈലുകളും യുഎസ് നിർമ്മിത അറ്റാക്ംസ് മിസൈലുകളും ഉപയോഗിക്കാൻ മാസങ്ങളായി യുക്രെയ്ൻ അനുമതി തേടുകയാണ്.

ഹസൻ നസ്‌റുള്ളയുടെ കൊലപാതകം: ആരാകും പകരക്കാരൻ? ഇസ്രയേല്‍ ലക്ഷ്യം ഇറാൻ?

തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്

പുഷ്പൻ അന്തരിച്ചു; വിടവാങ്ങിയത് കൂത്തുപറമ്പ് സമരത്തിലെ 'ജീവിച്ചിരുന്ന രക്തസാക്ഷി'

'പാസ്‍വേഡുകൾ തോന്നിയപോലെ സൂക്ഷിക്കാനാകില്ല'; മെറ്റയ്ക്ക് 9.1 കോടി യൂറോ പിഴചുമത്തി യൂറോപ്യൻ യൂണിയൻ