WORLD

വിഖ്യാത അല്‍ബേനിയന്‍ സാഹിത്യകാരന്‍ ഇസ്മയില്‍ കദാരെ അന്തരിച്ചു

വെബ് ഡെസ്ക്

കവിതകളിലൂടെയും നോവലുകളിലൂടെയും ബാൾക്കൻ ചരിത്രവും സംസ്കാരവും ലോകത്തിന്റെ മുൻപിലെത്തിച്ച വിഖ്യാത അൽബേനിയൻ സാഹിത്യകാരൻ ഇസ്മായിൽ കദാരെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അൽബേനിയയിലെ ടിരാനയിലെ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു എൺപത്തിയെട്ടുകാരനായ കദാരെയുടെ അന്ത്യം.

അൽബേനിയൻ സ്വേച്ഛാധിപതി ഇൻവെർ ഹോജയുടെ കാലഘട്ടത്തിൽ സാഹിത്യരചനയിലേക്കു തിരിഞ്ഞ കദാരെ സമൂഹത്തിലെ അനീതികളെയും കൊള്ളരുതായ്മകളെയും തന്റെ കാല്പനിക രചനകളിലൂടെ ലോകത്തിനു മുൻപിൽ വരച്ചുകാട്ടി. 1963ൽ ദി ജനറൽ ഓഫ് ദി ഡെഡ് ആർമി എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് കദാരെ ലോകപ്രശസ്തനായത്. കദാരെയുടെ സാമൂഹിക വീക്ഷണങ്ങളുടെ സത്ത ഉൾക്കൊണ്ട ദി സേജ്, ദി പാലസ് ഓഫ് ഡ്രീംസ് എന്നിവയും ശ്രദ്ധേയ നോവലുകളാണ്.

വിദ്യാർത്ഥി പ്രതിഷേധത്തെത്തുടർന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ പതനത്തിന് ഏതാനും മാസം മുൻപ് 1990 അവസാനത്തോടെ പാരിസിലേക്ക് കുടിയേറിയ കദാരെ തന്റെ കൃതികളിലൂടെ തന്റെ ജന്മനാടിന്റെ കഥകൾ ലോകത്തിനു പറഞ്ഞുകൊടുത്തു. അടുത്തിടെയാണ് അദ്ദേഹം അൽബേനിയയിലെ ടിറാനയിലേക്ക് മടങ്ങിയത്.

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ വർഷം അൽബേനിയൻ തലസ്ഥാനം സന്ദർശിച്ചപ്പോൾ കദാരെയെ ഗ്രാൻഡ് ഓഫീസർ ഓഫ് ലീജിയൻ ഓഫ് ഓണർ പദവി നൽകി ആദരിച്ചിരുന്നു. ഫ്രാൻസ് നേരത്തെ കദാരെയെ അക്കാദമി ഓഫ് മോറൽ ആൻഡ് പൊളിറ്റിക്കൽ സയൻസസിൻ്റെ വിദേശ അസോസിയേറ്റായും കമാൻഡർ ഓഫ് ദി ലീജിയൻ ഓഫ് ഓണറായും അംഗീകരിച്ചിരുന്നു.

45 ഭാഷകളിലേക്ക് വിവർത്തനം ചെയ്ത എൺപതിലധികം നോവലുകൾ, നാടകങ്ങൾ, തിരക്കഥകൾ, കവിതകൾ, ലേഖനങ്ങൾ, കഥാസമാഹാരങ്ങൾ എന്നിവ ഉൾപ്പെടുന്ന അദ്ദേഹത്തിൻ്റെ കൃതികൾക്കു നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2005ൽ മാൻ ബുക്കർ പ്രൈസും 2009ൽ പ്രിൻസ് ഓഫ് ഓസ്ട്രിയാസ് പ്രൈസ് ഫോർ ദി ആർട്സും 2015ൽ ജെറുസലേം പ്രൈസും അദ്ദേഹത്തിനു ലഭിച്ചു. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് സാധ്യതയുള്ളയാളായ കദാരെ വളരെ മുൻപേ പരാമർശിക്കപ്പെടാറുണ്ടായിരുന്നു.

അൽബേനിയയിലെ ജിജിറോകാസ്റ്റർ പട്ടണത്തിൽ, പോസ്റ്റ് ഓഫീസ് ജീവനക്കാരൻ്റെയും വീട്ടമ്മയുടെയും മകനായി 1936-ലായിരുന്നു കദാരെയുടെ ജനനം. എഴുത്തുകാരിയുമായ ഹെലീന കദാരെയാണ് ഭാര്യ. രണ്ട് പെൺമക്കളുമുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അദ്ദേഹം ടിറാന സർവകലാശാലയിൽനിന്ന് ഭാഷകളിലും സാഹിത്യത്തിലും അദ്ദേഹം ബിരുദം നേടി. തുടർന്ന് സർക്കാർ സ്കോളർഷിപ്പോടെ മോസ്കോയിലെ ഗോർക്കി ഇൻസ്റ്റിട്യൂട്ടിൽ സാഹിത്യത്തിൽ ബിരുദം നേടി. പതിനേഴാം വയസ്സിലാണ് ആദ്യ കവിത സമാഹാരം പുറത്തിറക്കുന്നത്.

കാണാതായ ഒരു ലബനിയൻ പുസ്തകത്തെ തേടിയുള്ള രണ്ട് കുട്ടികളുടെ കഥ പറയുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ നോവലയ 'ദി ജനറൽ ഓഫ് ദി ഡെഡ് ആർമി'യുടെ ഭാഗങ്ങൾ 1960 ൽ ഒരു മാസികയിൽ അച്ചടിച്ചുവന്നിരുന്നുവെങ്കിലും ഇത് പിന്നീട് നിരോധിക്കപ്പെട്ടു. ഹോജയുടെ ഭരണകാലത്തെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ തെറ്റായ വ്യാഖ്യാനമാണ് കദാരെയുടെ നോവൽ എന്ന് അൽബേനിയൻ വിമർശകർ അഭിപ്രായപ്പെട്ടുവെങ്കിലും 1970ഇൽ ഫ്രാൻസിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഈ നോവലിന് വലിയ പ്രചാരം ലഭിച്ചു.

1975ഇൽ പ്രസിദ്ധീകരിക്കപ്പെട്ട കദാരെയുടെ രാഷ്ട്രീയ കവിതയായ 'ദി റെഡ് പാഷാസ്' നിരോധിക്കപ്പെട്ടതോടെ ഇദ്ദേഹം ഹോജയുടെ വലിയൊരു ചിത്രം തന്റെ നോവലായ 'ദി ഗ്രേറ്റ് വിന്റർ'ഇൽ ഉൾപ്പെടുത്തി. സ്വപ്നങ്ങളെ പറ്റി പഠിക്കുന്ന ഒരു സർക്കാർ സ്ഥാപനത്തിന്റെ ഉള്ളുകളികൾ മനസ്സിലാക്കിയ ഒരു യുവാവിന്റെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ നോവലായ 'ദി പാലസ് ഓഫ് ഡ്രീംസ്' 1981ലാണ് പുറത്തിറങ്ങുന്നത്. ഇത് സമഗ്രാധിപത്യത്തിനോടുള്ള അദ്ദേഹത്തിന്റെ കാല്പനികയുദ്ധം തന്നെയായിരുന്നു. മണിക്കൂറുകൾക്കകം ഈ പുസ്തകവും നിരോധിക്കപ്പെട്ടു. വിമർശനങ്ങൾക്കിടയിലും അൽബേനിയൻ എഴുത്തുകാർക്കിടയിൽ വളരെ പ്രചാരം നേടിയ ഇദ്ദേഹം അൽബേനിയൻ പീപ്പിൾസ് അസംബ്ലിയിൽ അംഗമായിരുന്നു.

1989ലെ ബെർലിൻ മതിൽ തകർച്ചയ്ക്ക് ശേഷം അൽബേനിയൻ പ്രസിഡന്റുമായി ചർച്ചകൾക്ക് മുതിർന്ന കദാരെ 1990 കളോടെ അൽബേനിയയിൽ ഒരിക്കലും നിയമപരമായ എതിർപ്പിന് സാധ്യത ഉണ്ടാകില്ലെന്നും തന്റെ കൂറുമാറ്റം രാജ്യത്തിൻറെ ജനാധിപത്യ പ്രക്രിയയ്ക്ക് കരുത്തേകുമെന്നും ഉറക്കെ പ്രഖ്യാപിച്ചു. അൽബേനിയൻ രഹസ്യ പോലീസായ സിഗുറിമിയുടെ പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് കദാരം ഫ്രാൻ‌സിൽ രാഷ്ട്രീയ അഭയം തേടിയ്.

ആഭ്യന്തര പ്രശ്നങ്ങളെയും കലുഷിതമായ രാഷ്ട്രീയമായ ഇടപെടലുകളെയും തന്റെ രചനകളിലൂടെ പരോക്ഷമായി വിമർശിച്ച കദാരെ ലോകശ്രദ്ധയ്ക്കും പ്രശംസയ്ക്കും പാത്രമായെങ്കിലും താനൊരു രാഷ്ട്രീയ എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടിൽ തന്നെയാണ് എക്കാലത്തും ഉറച്ചുനിന്നത്.

"അൽബേനിയയ്ക്കും അൽബേനിയക്കാർക്കും അവരുടെ അക്ഷരങ്ങളുടെ പ്രതിഭ, അവരുടെ ആത്മീയ വിമോചകൻ, ബാൽക്കൻ ജനതയ്ക്ക് അതിൻ്റെ പുരാണങ്ങളുടെ കവിയെ നഷ്ടപ്പെട്ടു. ആധുനിക സാഹിത്യത്തിൻ്റെ ഏറ്റവും പ്രശസ്തമായ പ്രതിനിധികളിൽ ഒരാളെ യൂറോപ്പിനും ലോകത്തിനും നഷ്ടപ്പെട്ടു," അൽബേനിയൻ പ്രസിഡൻ്റ് ബജ്‌റാം ബെഗാജ് പ്രസ്താവനയിൽ പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?