WORLD

'60 ദിവസത്തേക്കെന്ന് റഷ്യ, 120 ദിവസമെന്ന് യുക്രെയ്ൻ'; സംഘർഷങ്ങൾക്കിടയിലും യുക്രെയ്ന്‍ ധാന്യ കയറ്റുമതി കരാര്‍ നീട്ടി

വെബ് ഡെസ്ക്

റഷ്യയുമായുള്ള സംഘർഷങ്ങൾക്കിടയിലും യുക്രെയ്‌നില്‍ നിന്നുള്ള ധാന്യം കരിങ്കടലിലൂടെ പുറം രാജ്യങ്ങളില്‍ എത്തിക്കുന്നതിനായുള്ള ഉടമ്പടി നീട്ടി. ഐക്യരാഷ്ട്രസഭയുടെയും തുർക്കിയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. എന്നാൽ കരാർ കാലാവധി എത്ര നാളത്തേക്കാണെന്നത് വ്യക്തമല്ല. 60 ദിവസത്തേക്ക് ഉടമ്പടി നീട്ടാനാണ് അനുമതി നല്‍കിയതെന്ന് റഷ്യ പ്രതികരിച്ചു. 120 ദിവസത്തേക്കാണ് ധാന്യ കയറ്റുമതി നീട്ടാന്‍ ധാരണയായതെന്ന് യുക്രെയ്‌നും അവകാശപ്പെട്ടു. കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ പ്രഖ്യാപനം നടത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ ധാന്യ, ഭക്ഷ്യ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളിലൊന്നായ യുക്രെയ്‌നില്‍ നിന്നുള്ള ധാന്യ കയറ്റുമതി നിലയ്ക്കുന്നത് ലോകത്തെ പട്ടിണിയിലേക്ക് തള്ളി വിട്ടേക്കാം. ഈ സാഹചര്യം ഒഴിവാക്കാനാണ് ഐക്യരാഷ്ട്രസഭ തുര്‍ക്കിയെ കൂട്ടുപിടിച്ച് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയത്. ആഗോള ഭക്ഷ്യ വിതരണത്തിന് ഈ കരാര്‍ വളരെ പ്രധാനമാണെന്നും കരാര്‍ ദീര്‍ഘിപ്പിക്കാന്‍ തയ്യാറായ റഷ്യയ്ക്കും യുക്രെയ്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനും എര്‍ദോഗന്‍ നന്ദി പറഞ്ഞു.

''ആഗോള ഭക്ഷ്യ വിതരണത്തിന് ഈ കരാർ വളരെ പ്രധാനമാണ്. ഉടമ്പടി ദീർഘിപ്പിക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കാത്ത റഷ്യയ്ക്കും യുക്രെയ്‌നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനും ഞാൻ നന്ദി പറയുന്നു''- എർദോഗൻ പറഞ്ഞു. എന്നാൽ ഈ ഉടമ്പടി എത്രനാൾ തുടരുമെന്ന് എർദോഗനോ ഐക്യരാഷ്ട്രസഭയോ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ ഐക്യരാഷ്ട്രസഭയും തുര്‍ക്കിയും മധ്യസ്ഥത വഹിച്ചാണ് യുക്രെയ്‌നില്‍ ഉത്പ്പാദിപ്പിക്കുന്ന ധാന്യം കയറ്റുമതി ചെയ്യാനുള്ള ഉടമ്പടി കൊണ്ടുവന്നത്. കരിങ്കടലിലെ മൂന്ന് തുറമുഖങ്ങളിലൂടെ 11 ദശലക്ഷം ടണ്‍ കാര്‍ഷിക ഉത്പ്പന്നങ്ങളാണ് യുക്രെയ്ന്‍ എട്ട് മാസത്തിനിടെ കയറ്റിയയച്ചത്.

കരിങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന ചരക്ക് കപ്പലുകൾ തുർക്കിയിലെ ഇസ്താംബൂളിലെ ബോസ്പോറസ് കടലിടുക്ക് കടക്കാൻ കാത്തിരിക്കുന്നു

അതേസമയം, റഷ്യയ്‌ക്കെതിരായ ഉപരോധം മയപ്പെടുത്തിയില്ലെങ്കില്‍ കരാര്‍ മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് റഷ്യ. കരാർ തുടരണമെങ്കിൽ റഷ്യയുടെ കാർഷിക മേഖലയെ ലക്ഷ്യമിട്ടുള്ള ഉപരോധം നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയൻ, യു കെ, അമേരിക്ക എന്നിവർക്ക് രണ്ട് മാസത്തെ സമയമുണ്ടെന്ന് യു എന്നിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ വെള്ളിയാഴ്ച പറഞ്ഞു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടുതല്‍ ഭക്ഷണവും വളവും കയറ്റുമതി ചെയ്യുന്നതില്‍ നിന്ന് മറ്റ് രാജ്യങ്ങളുടെ ഉപരോധം തങ്ങളെ വിലക്കുന്നുവെന്നും റഷ്യ ആരോപിക്കുന്നു. ബാങ്കിങ് പോലുള്ള മറ്റ് വ്യവസായങ്ങള്‍ക്കെതിരായ ഉപരോധം റഷ്യന്‍ വ്യാപാരത്തെ തടസപ്പെടുത്തിയതായി റഷ്യ നേരത്തെ പരാതിപ്പെട്ടിരുന്നു. യുക്രേനിയന്‍ സാധനങ്ങള്‍ കൂടുതലും പോകുന്നത് സമ്പന്ന രാജ്യങ്ങളിലേക്കാണെന്നും ഇത് കരാറിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും റഷ്യ പറഞ്ഞു.

ചരക്കുനീക്കത്തിന് അനുമതി നൽകുന്ന കരാറിൽനിന്ന് റഷ്യ പിൻവാങ്ങിയതോടെയാണ് യുക്രെയ്ൻ സമുദ്രം വഴിയുള്ള ധാന്യ കയറ്റുമതി നിർത്തിവച്ചത്. ക്രിമിയയിൽ തങ്ങളുടെ കപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് റഷ്യ കരാറിൽനിന്ന് പിൻവാങ്ങിയത്. നേരത്തെ, ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനായി ഐക്യരാഷ്ട്രസഭയുടെയും തുർക്കിയുടെയും മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നിൽ നിന്നുള്ള ധാന്യ കയറ്റുമതി സുഗമമായി നടന്നിരുന്നത്. യുക്രെയ്‌നിലെ കരിങ്കടല്‍ തുറമുഖങ്ങളില്‍ നിന്ന് ഏകദേശം 25 ദശലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ആഗോള വിപണികളിലെത്താന്‍ കരാര്‍ ഇതിനോടകം അനുവദിച്ചിട്ടുണ്ട്.

യുദ്ധത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളയാതോടെ ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി രാജ്യങ്ങളായ റഷ്യയും യുക്രെയ്‌നിലേയും ഗോതമ്പ് കയറ്റുമതിയേയും അതുവഴി ആഗോള ഭക്ഷ്യ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ധാന്യക്കരാറില്‍ ഒപ്പുവയ്ക്കാന്‍ തീരുമാനമായത്. ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന യെമന്‍ പേലുള്ള രാജ്യങ്ങളില്‍ റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം പ്രതിസന്ധി രൂക്ഷമായിരുന്നു.

അതേസമയം യുദ്ധ കുറ്റത്തിന് ഹേഗിലെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് വകവയ്ക്കാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ക്രിമിയയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ക്രിമിയ പിടിച്ചെടുത്തതിന്റെ ഒന്‍പതാം വാര്‍ഷികം പ്രമാണിച്ചാണ് സന്ദര്‍ശനം. 

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും