WORLD

മയക്കുമരുന്ന് കേസിൽ സ്ത്രീയെ തൂക്കിലേറ്റി സിംഗപ്പൂർ; പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകൾ

വെബ് ഡെസ്ക്

മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ സമാന കേസിൽ 45കാരിയെ തൂക്കിലേറ്റി സിംഗപ്പൂർ. സരിദേവി ജമാനിയുടെ വധശിക്ഷയാണ് വെള്ളിയാഴ്ച നടപ്പിലാക്കിയത്. മയക്കുമരുന്ന് കേസിൽ ഈ ആഴ്ച തൂക്കിലേറ്റുന്ന രണ്ടാമത്തെയാളാണ് സരിദേവി. 19 വർഷത്തിന് ശേഷമാണ് സിംഗപ്പൂരിൽ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കുന്നത്. അടുത്ത മാസം മൂന്നിനും മറ്റൊരു പ്രതിയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

500 ഗ്രാമിൽ കൂടുതൽ കഞ്ചാവും 15 ഗ്രാമിലധികം ഹെറോയിനും കൈവശം വയ്ക്കുകയോ കടത്തുകയോ ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്നാണ് സിംഗപ്പൂരിലെ നിയമം വ്യവസ്ഥ ചെയ്യുന്നത്. സമൂഹത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ കർശനമായ നിയമം അനിവാര്യമാണെന്നാണ് സർക്കാർ പറയുന്നത്. 2022 മാർച്ചിന് ശേഷം, മയക്കുമരുന്ന് കേസുകളിൽ പ്രതികളായ 15 പേരുടെ വധശിക്ഷയാണ് സിംഗപ്പൂർ സർക്കാർ നടപ്പിലാക്കിയത്. ഒരു മാസത്തിൽ ശരാശരി ഒരാൾ എന്ന നിലയ്ക്കാണ് ശിക്ഷ നടപ്പിലാക്കുന്നത്.

വധശിക്ഷ നിർത്തലാക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനും കച്ചവടത്തിനും പ്രതിരോധമെന്ന നിലയിൽ ഈ ശിക്ഷാവിധി ഫലപ്രദമല്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ റിച്ചാർഡ് ബ്രാൻസൺ അടക്കം സരിദേവി ജമാണിയുടെ വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

30 ഗ്രാം ഹെറോയിൻ സൂക്ഷിച്ചതിനാണ് സരിദേവിയെ തൂക്കിലേറ്റിയത്. രണ്ടു ദിവസങ്ങൾക്ക് മുൻപ് തൂക്കിലേറ്റിയ മുഹമ്മദ് അസീസ് ഹുസൈന്റെ പേരിലുള്ള കുറ്റം 50ഗ്രാം ഹെറോയിൻ കടത്തിയെന്നതായിരുന്നു. ചൈന, ഇറാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ മയക്കുമരുന്ന് കേസിൽ വധശിക്ഷ നടപ്പാക്കുന്നത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്