WORLD

മോദിയോ അതാരാ? 40 ശതമാനം അമേരിക്കക്കാര്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയില്ലെന്ന് സര്‍വേ

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ ഒന്‍പത് വര്‍ഷം പിന്നിടുന്ന നരേന്ദ്ര മോദിയുടെ ആറാം യുഎസ് സന്ദര്‍ശനം പുരോഗമിക്കുകയാണ്. വൈറ്റ് ഹൗസില്‍ ഉള്‍പ്പെടെ ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ലഭിക്കുന്നത്. ഇന്ത്യ - യുഎസ് ബന്ധം ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയാകുമ്പോള്‍ മറ്റൊരു കണക്ക് കുടി കൗതുകമാകുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് നാല്പത് ശതമാനം അമേരിക്കക്കാരും കേട്ടിട്ടില്ലെന്നാണ് ഏറ്റവും പുതിയ സർവ്വേ, ഫലങ്ങള്‍ പറയുന്നതത്. വാഷിങ്ടൺ ഡി സി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവേയിലാണ് വലിയൊരു ശതമാനം മോദിയെ അറിയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് 'സ്പ്രിങ് 2023 ഗ്ലോബൽ ആറ്റിട്യൂട്സ് സർവേ' എന്ന സർവേ ഫലം പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ടത്. സർവേയിൽ ഉണ്ടായിരുന്ന നേതാക്കളിൽ ഏറ്റവും കൂടുതൽ പേർക്ക് അറിയില്ലെന്ന് പറഞ്ഞ നേതാവ് കൂടിയാണ് മോദി. രണ്ടാം സ്ഥാനത്തുള്ളത് ജർമൻ ചാൻസിലർ ഒലഫ് ഷോൾസും മൂന്നാമത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻക്സി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, എന്നിവരാണ് സർവേയിൽ ഉൾപ്പെട്ടിരുന്ന മറ്റ് ലോകനേതാക്കൾ. മാർച്ച് 20 മുതൽ 26 വരെയായിരുന്നു സർവ്വേ നടന്നത്.

സർവേ പ്രകാരം, മുപ്പത് വയസിന് താഴെയുള്ളവരാണ് മോദിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവരിൽ അധികവും. 3576 അമേരിക്കക്കാരാണ് സർവേയിൽ പങ്കെടുത്തത്. ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് കേട്ടിട്ടുള്ളവരിൽ തന്നെ നല്ലൊരു വിഭാഗം മോദിയിൽ ആത്മവിശ്യാസം പ്രകടിപ്പിച്ചില്ലെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര കാര്യങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള നേതാവാണ് മോദി എന്നതിൽ 37 ശതമാനം ആളുകൾക്കും മോദിയെ 'അല്‍പം അല്ലെങ്കിൽ ഒട്ടും' വിശ്വാസമില്ല.

അതേസമയം, മോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ പ്രതിരോധം, വാണിജ്യ - വ്യവസായ - സാങ്കേതിക നിക്ഷേപം തുടങ്ങി സുപ്രധാന കരാറുകൾക്ക് തുടക്കമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതാണ് സന്ദർശനം.

വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ മോദി വൈറ്റ് ഹൗസിൽ അത്താഴവിരുന്നിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം അദ്ദേഹം സ്‌പെയ്‌സ് എക്സ് മേധാവി എലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ ആഗോള സ്വാധീനം മാറ്റമില്ലാതെ തുടരുന്നുവെന്ന് അമേരിക്കക്കാരിൽ ഗണ്യമായ അനുപാതം വിശ്വസിക്കുന്നു. കൂടതെ ഇന്ത്യയുടെ സ്വാധീനം വർദ്ധിച്ചുവെന്ന് 23 ശതമാനവും പറയുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം