WORLD

ഡൊണാള്‍ഡ് ട്രംപിന് യുഎസ് സുപ്രീം കോടതിയുടെ 'സംരക്ഷണം'; ക്രിമിനല്‍ കേസുകളില്‍ പലതിലും വിചാരണ നേരിടേണ്ടിവരില്ല

വെബ് ഡെസ്ക്

അമേരിക്കൻ മുൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് സുപ്രീംകോടതിയുടെ ആശ്വാസ വിധി. പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് വിചാരണയിൽ നിയമപരിരക്ഷ ലഭിക്കുമെന്ന് സുപ്രീംകോടതി വിധിച്ചു. ഇതോടെ, പല ക്രിമിനൽ കേസുകളിലും ട്രംപിന് വിചാരണ നേരിടേണ്ടി വരില്ല.

അതേസമയം പ്രസിഡന്റായ സമയത്തെ എല്ലാ ഇടപെടലുകൾക്കും നിയമ പരിരക്ഷ ഉണ്ടാകില്ലെന്നും നിയമവിരുദ്ധമായി സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി നടത്തിയ ഇടപെടലുകൾക്ക് വിചാരണ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഇതോടെ കേസിലെ നടപടി ക്രമങ്ങൾ ഇനിയും നീളും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ കേസിലെ വിചാരണയും അന്തിമവിധിയും വരികയുള്ളു,

രാജ്യം സ്ഥാപിതമായതിന് ശേഷം ആദ്യമായിട്ടാണ് മുൻ പ്രസിഡന്റുമാരെ ഏത് സാഹചര്യത്തിലും ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് സംരക്ഷിക്കാമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത്.

സ്‌പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് ആണ് ട്രംപിനെതിരെ കോടതി സമീപിച്ചത്. കുറ്റാരോപണത്തിന് കാരണമായ നടപടികൾ കൈക്കൊള്ളുമ്പോൾ താൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചതിനാൽ തനിക്ക് വിചാരണയിൽ നിയമപരിരക്ഷയുണ്ടെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ ആരും നിയമത്തിന് അതീതരല്ല എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ നിയമപരിരക്ഷയെ സ്മിത്ത് എതിർത്തിരുന്നു. ട്രംപ് നേരിടുന്ന നാല് ക്രിമിനൽ കേസുകളിൽ ഒന്നാണ് സ്മിത്തിന്റെ തിരഞ്ഞെടുപ്പ് അട്ടിമറി കേസ്.

തുടർന്ന് വിചാരണയിൽ മുൻ പ്രസിഡന്റിന് സമ്പൂർണ നിയമപരിരക്ഷ നൽകണമെന്നും അധികാരത്തിലേറിയ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് പരിരക്ഷ ഇല്ലെങ്കിൽ, ഭാവിയിലെ വിചാരണ ഭീഷണി കാരണം പ്രസിഡന്റുമാർക്ക് രാഷ്ട്രീയ എതിരാളികളുടെ ഭീഷണികൾ നേരിടേണ്ടിവരുമെന്നായികുന്നു ട്രംപിന്റെ അഭിഭാഷകൻ വാദിച്ചത്.

അതേസമയം സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാരിൽ മൂന്ന് പേർ ട്രംപ് പ്രസിഡന്റ് ആയിരുന്നപ്പോൾ നിയമിച്ചവരാണ്. 78 കാരനായ ട്രംപ്, ക്രിമിനൽ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റും ഒരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ മുൻ പ്രസിഡന്റുമാണ്.

2023 ആഗസ്റ്റിലെ കുറ്റപത്രത്തിൽ, അമേരിക്കയെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തി, അമേരിക്കക്കാരുടെ വോട്ടവകാശത്തിന് എതിരായി ഗൂഢാലോചന നടത്തി എന്നീ കുറ്റമാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ ലൈംഗിക കുറ്റകൃത്യത്തിൽ ഉൾപ്പെടുകയും പോൺ താരത്തിന് മൊഴിമാറ്റാൻ പണം നൽകുകയും ചെയ്ത സംഭവത്തിൽ ട്രംപിനെതിരെ കീഴ്‌കോടതികളിൽ ഒന്ന് ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്.

നേരത്തെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കീഴ്‌കോടതി വിധിച്ചിരുന്നു. തുടർന്ന് വിചാരണ കാലതാമസം ഒഴിവാക്കണമെന്നായിരുന്നു സ്മിത്ത് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ നിയമപരിരക്ഷ യുഎസ് ജില്ലാ ജഡ്ജി നിരസിച്ചതിനെത്തുടർന്ന് ഫാസ്റ്റ് ട്രാക്ക് അവലോകനം സുപ്രീംകോടതി ജസ്റ്റിസുമാരോട് സ്മിത്ത് അഭ്യർഥിച്ചിരുന്നു. എന്നാൽ സ്മിത്തിന്റെ അഭ്യർഥന സുപ്രീകോടതി നിരസിക്കുകയും ചെയ്തിരുന്നു.

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?