WORLD

നിലയ്ക്കാത്ത സംഘര്‍ഷം, പ്രവര്‍ത്തിക്കാനാകുന്നില്ല; ഐടി കമ്പനികള്‍ ഇസ്രയേല്‍ വിടുന്നു

വെബ് ഡെസ്ക്

ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയില്‍ ഇസ്രയേലിലെ മള്‍ട്ടി നാഷണല്‍ ഐടി കമ്പനികള്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യയിലേക്കോ പശ്ചിമേഷ്യയിലെയോ കിഴക്കന്‍ യൂറോപ്പിലെയോ പ്രദേശങ്ങളിലേക്കോ പ്രവര്‍ത്തനം മാറ്റാനാണ് കമ്പനികള്‍ ശ്രമിക്കുന്നതെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടിസിഎസ്, വിപ്രോ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും ഇസ്രയേല്‍ വിടാനൊരുങ്ങുന്നുണ്ട്.

ഇന്റല്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ 500 ഓളം ആഗോള മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഓഫീസ് ഇസ്രയേലിലുണ്ട്. ഇവയില്‍ ചിലത് ആഗോള ശേഷി കേന്ദ്രങ്ങളും (GCCs) ഗവേഷണ-വികസന കേന്ദ്രങ്ങളുമാണ് (R&D). ഈ കമ്പനികളില്‍ 100,000ത്തോളം പേരാണ് ജോലി ചെയ്യുന്നത്. കമ്പനികളുടെ പ്രവര്‍ത്തന തുടര്‍ച്ചയ്ക്ക് വേണ്ടി ഇസ്രയേലിന്റെ സമാന സമയക്രമവും ശേഷിയുമുള്ള രാജ്യങ്ങളിലേക്ക് ഈ കമ്പനികള്‍ മാറിയേക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

സുരക്ഷാ ആശങ്കകള്‍ വര്‍ധിക്കുന്നതും ഇസ്രയേല്‍ പൗരന്മാരായ ജീവനക്കാരെ യുദ്ധത്തിന് വേണ്ടി വിളിക്കുന്നതും സാങ്കേതിക മേഖലയെ ബാധിക്കുമെന്ന് ഐടി കമ്പനിയായ എവറസ്റ്റ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് മേധാവി പീറ്റര്‍ ബെന്‍ഡോര്‍ സാമുവല്‍ പറഞ്ഞു. ഇസ്രയേലിലെ ആളുകള്‍ക്ക് മികച്ച കഴിവുള്ളതിനാല്‍ തന്നെ സ്ഥിരമായ മാറ്റമല്ല കമ്പനി ഉദ്ദേശിക്കുന്നതെന്നും ബെന്‍ഡോര്‍ പറയുന്നു.

ആഗോളതലത്തില്‍ ഉപഭോക്താക്കള്‍ അവരുടെ സൈബര്‍ സുരക്ഷയുടെ അടിസ്ഥാന സൗകര്യങ്ങള്‍ കര്‍ശനമാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ടിസിഎസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ ഗണപതി സുബ്രഹ്‌മണ്യവും വ്യക്തമാക്കി. സാഹചര്യം പരിശോധിച്ച് വരികയാണെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിസിഎസിന് 250 ജീവനക്കാരാണ് ഇസ്രയേലിലുള്ളത്. അതില്‍ ഭൂരിപക്ഷം പേരും ഇസ്രയേലിലുള്ളവരാണ്.

ഗൂഗിളിന് ഇസ്രയേലില്‍ രണ്ട് ഓഫീസുകളിലായി 2000 ജോലിക്കാരുണ്ടെന്നും ജീവനക്കാരുടെ സുരക്ഷയിലാണ് തങ്ങളുടെ ശ്രദ്ധയെന്നും സിഇഒ സുന്ദര്‍ പിച്ചൈ എക്‌സില്‍ കുറിച്ചു. പ്രാദേശിക ജീവനക്കാരുമായി ബന്ധപ്പെടാറുണ്ടെന്നും അവരെ പിന്തുണക്കുന്നുണ്ടെന്നും സുന്ദര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ജീവനക്കാരുടെയും കണക്കെടുത്തിട്ടുണ്ടെന്നും ഇനിയൊരു അറിയിപ്പുണ്ടാക്കുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിപ്രോയും അറിയിച്ചു. വിപ്രോയില്‍ ജോലി ചെയ്യുന്ന 80 പേരും ഇസ്രയേലികളാണെന്ന ആശങ്കയും നിലവിലുണ്ട്.

ശനിയാഴ്ച ഹമാസ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചതോടെ പ്രത്യാക്രമണത്തിന് വേണ്ടി ആവശ്യമെങ്കില്‍ 3,00,000 പൗരന്മാരെ സൈനിക ഓപ്പറേഷന് വിളിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം