WORLD

ബലൂചിസ്ഥാനിൽ ബസ് യാത്രികരുടെ ഐഡന്റിറ്റി കാർഡ് പരിശോധിച്ച ശേഷം വെടിവെച്ചുകൊന്നു; പാകിസ്താനിൽ ഭീകരാക്രമണ പരമ്പര, കൊല്ലപ്പെട്ടത് എഴുപതിലധികം പേർ

തിരിച്ചടിയെന്നോണം നടത്തിയ നീക്കത്തിൽ പാകിസ്താൻ സേന, 21 തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്

വെബ് ഡെസ്ക്

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിഘടനവാദികൾ ഒരൊറ്റ ദിവസം കൊണ്ട് കൊന്നുതള്ളിയത് 38 നിരപരാധികളെ. പാകിസ്താന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലായി നടന്ന ആക്രമണപരമ്പരയിൽ പിന്നിൽ ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ) യാണ് പഞ്ചാബിൽനിന്നെത്തിയ ബസ് ദേശീയപാതയിൽ തടഞ്ഞുനിർത്തി, ഐഡന്റിറ്റി കാർഡ് പരിശോധിച്ച ശേഷം 23 പേരെയാണ് ഭീകരവാദ സംഘം വെടിവച്ചുകൊലപ്പെടുത്തിയത്.

തിരിച്ചടിയെന്നോണം നടത്തിയ നീക്കത്തിൽ പാകിസ്താൻ സേന, 21 തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്. 14 സുരക്ഷാ ഉദ്യോഗസ്ഥരും ക്ലിയറൻസ് ഓപ്പറേഷനിൽ കൊല്ലപ്പെട്ടിട്ടിട്ടുണ്ട്. വർഷങ്ങളായി വിഘടനവാദം ശക്തമായ ബലൂചിസ്ഥാനിൽ, പോലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ ഉൾപ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായിട്ടായിരുന്നു സംഭവം.

പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) പ്രകാരം 2023-ൽ മാത്രം 650-ലധികം ആക്രമണങ്ങളാണ് ഉണ്ടായത്. ഇത് 286 മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു

പ്രവിശ്യാ തലസ്ഥാനത്തെ പാകിസ്താന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ബോലാൻ പട്ടണത്തിലെ റെയിൽ പാലം ഉൾപ്പെടെ ബിഎൽഎ തകർത്തു. സാധാരണക്കാരെയും നിയമപാലകരെയും അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ട് ബലൂചിസ്ഥാനിൽ നേരത്തെ നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിരുന്നാലും, ഏറ്റവും പുതിയ ആക്രമണങ്ങൾ അവയുടെ തോത് വർധിക്കുന്നതിന്റെ സൂചകമാണെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.

ബലൂചിസ്ഥാനിൽ പ്രവിശ്യയ്ക്കു പുറത്തുള്ളവർ സുരക്ഷതിരല്ലെന്ന സന്ദേശമാണ് ഐഡന്റിറ്റി കാർഡ് പരിശോധിച്ചശേഷം പഞ്ചാബി പ്രവിശ്യയിലുള്ളവരെ മാത്രം തേടിപ്പിച്ചുകൊന്നതിന് പിന്നിലെന്നാണ് വിലയിരുത്തൽ. എണ്ണ, സ്വർണം, ചെമ്പ് ഉൾപ്പെടെയുള്ളവയാൽ സമ്പുഷ്ടമായ പ്രദേശമാണ് ബലൂചിസ്ഥാൻ. എന്നിട്ടും പാകിസ്താനിലെ ഏറ്റവും ദരിദ്രമേഖലകളിൽ ഒന്നാണിത്. പാകിസ്താൻ സർക്കാരിന്റെ ബലൂചിസ്ഥാൻ ജനങ്ങളോടുള്ള അവഗണനയാണ് വിഘടനവാദ സംഘടനങ്ങളുടെ പ്രധാന ആയുധം. ഏകദേശം 15 ലക്ഷമാണ് ഈ പ്രവിശ്യയിലെ ജനസംഖ്യ.

ബലൂച് വിഘടനവാദ നേതാവായിരുന്ന നവാബ് അക്ബർ ഖാൻ ബുട്ടി സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ 18-ാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു ആക്രമണങ്ങൾ. ബലൂചിസ്ഥാനിലെ വിമതനീക്കങ്ങളെ അമർച്ച ചെയ്യാൻ പാകിസ്താൻ സൈന്യം പലപ്പോഴായി നിരപരാധികൾ ഉൾപ്പെടെയുള്ളവരെ നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോകുകയും വെടിവെച്ചുകൊല്ലുകയും ചെയ്തിരുന്നു. ഇതിനെതിരെ ജനുവരിയിൽ ബലൂച് ജനത ഇസ്ലാമബാദിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബലൂച് യക്ജഹ്തി കമ്മിറ്റി എന്ന സംഘടനായിരുന്നു പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നത്.

2021 ഓഗസ്റ്റിൽ അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, പാകിസ്താനിൽ ആക്രമണ സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും. 2023-ൽ മാത്രം 650-ലധികം ആക്രമണങ്ങളിൽ 286 പേർ മരിച്ചതായാണു പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) പറയുന്നത്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്