WORLD

യുകെ കുടിയേറ്റ-മുസ്ലിം വിരുദ്ധ കലാപം: അക്രമങ്ങളെ പ്രതിരോധിക്കാൻ ഫാസിസ്റ്റ് വിരുദ്ധ ചേരി തെരുവിൽ, പലയിടങ്ങളിലും പ്രകടനമടക്കം റദ്ദാക്കി തീവ്രവലതുപക്ഷം

വെബ് ഡെസ്ക്

ദിവസങ്ങളായി യുകെ തെരുവുകളിൽ തീവ്രവലതുപക്ഷം അഴിച്ചുവിടുന്ന ആക്രമണങ്ങളെ ചെറുക്കാൻ ഫാസിസ്റ്റ് വിരുദ്ധ ചേരി തെരുവിലിറങ്ങി. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ ആയിരക്കണക്കിന് വംശീയ വിരുദ്ധർ കൂടി രംഗത്തിറങ്ങിയതോടെ അക്രമിക്കൂട്ടങ്ങൾക്ക് പ്രകടനം നടത്താൻ പോലുമായില്ല.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്തും തീവ്രവലതുപക്ഷം ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച ഇടങ്ങളെ സംരക്ഷിച്ചുമായിരുന്നു വംശീയ വിരുദ്ധ മുന്നണി പ്രതിരോധം തീർത്തത്. ജൂലൈ 29ന് സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികളെ കുത്തിക്കൊന്ന സംഭവത്തിന് പിന്നാലെയായിരുന്നു കുടിയേറ്റ-മുസ്ലിം വിരുദ്ധത അഴിച്ചുവിട്ട് തീവ്രവലതുപക്ഷങ്ങൾ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചത്.

ബുധനാഴ്ച യുകെയിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നീങ്ങിയ തീവ്രവലതുപക്ഷത്തെ നേരിടാൻ കനത്ത പോലീസ് സേനയെ ആയിരുന്നു ബ്രിട്ടീഷ് സർക്കാർ വിന്യസിച്ചിരുന്നത്. നിരവധി ഇടങ്ങൾ തകർക്കാനുള്ള ഹിറ്റ്ലിസ്റ്റ് പോലും സമൂഹമാധ്യമങ്ങൾ വഴി തീവ്രവലതുപക്ഷ സംഘങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ മിക്ക ഇടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ പോലും നടത്താൻ കുടിയേറ്റ-മുസ്ലിം വിരുദ്ധ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

ചാറ്റിങ് ആപ്പായ ടെലിഗ്രാമിലെ തീവ്രവലതുപക്ഷ ചാറ്റിംഗ് ഗ്രൂപ്പു കളിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമസ്ഥാപനങ്ങളും അഭയാർത്ഥി കേന്ദ്രങ്ങളും തകർക്കാനുള്ള ആഹ്വാനമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കലാപത്തെ നേരിടാനുള്ള പരിശീലനം ലഭിച്ച ഏകദേശം 6000 പോലീസ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയതോടെ ആക്രമണങ്ങൾ തടയാനായി. കൂടാതെ, ലിവർപൂൾ, ബർമിംഗ്ഹാം, ബ്രിസ്റ്റോൾ, ബ്രൈറ്റൺ, ലണ്ടൻ എന്നിവിടങ്ങളിൽ തീവ്രവലതുപക്ഷ വിരുദ്ധരും സംഘടിച്ചു.

"ഫാസിസവും വംശീയതയും തകർക്കുക", "അഭയാർഥികൾക്ക് സ്വാഗതം, തീവ്രവലതുപക്ഷത്തെ തടയുക" തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയുമായിരുന്നു വംശീയ വെറുപ്പിനെതിരെയുള്ള പ്രതിഷേധം. ബ്രൈറ്റൻ പോലെയുള്ള സ്ഥലങ്ങളിൽ ഇക്കൂട്ടരുടെ വലിയ ജനാവലി കാരണം തീവ്രവലതുപക്ഷക്കാർ പുറത്തിറങ്ങിയിട്ടുണ്ടായിരുന്നില്ല. ഇത്രയും ദിവസം മുസ്ലിങ്ങളും കുടിയേറിയവരും കടുത്ത ആശങ്കയിലായിരുന്നു യുകെയിൽ കഴിഞ്ഞിരുന്നത്. അവർക്കൊരു ചെറിയ ആശ്വാസം നൽകുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

കഴിഞ്ഞ ദിവസം ലിവർപൂളിൽ വൈകിട്ട് ഏഴുമണിയോടെ, ഇമിഗ്രേഷൻ ഉപദേശക കേന്ദ്രമായി പ്രവർത്തിക്കുന്ന പള്ളിക്ക് പുറത്ത് നൂറുകണക്കിന് ആളുകളാണ് മനുഷ്യകവചം തീർത്തത്. 'നാസികൾക്കെതിരെയുള്ള പ്രതിരോധം' എന്ന ബാനർ ഉയർത്തിയായിരുന്നു തീവ്രവലതുപക്ഷത്തിന്റെ ആക്രമണത്തിൽനിന്ന് പള്ളിയെ ഇവർ സംരക്ഷിച്ചത്.

ജൂലൈ 29ന് സൗത്ത്പോർട്ടിലെ കുട്ടികൾക്കായുള്ള നൃത്ത പരിശീലന കേന്ദ്രത്തിലാണ് കൊലപാതകം ഉണ്ടായത്. കൊലപാതകത്തിന് പിന്നിൽ മുസ്ലിം കുടിയേറ്റക്കാരൻ ആണെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ നിറയെ വ്യാജപ്രചാരണങ്ങളും നടന്നിരുന്നു, വെയിൽസിൽ ജനിച്ചുവളർന്ന അക്സെൽ റുഡാക്‌ബാന എന്ന പതിനേഴുകാരനാണ് പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കുടിയേറ്റവിരുദ്ധരായ തീവ്രവലതുപക്ഷ സംഘങ്ങൾ യുകെ തെരുവുകളിൽ അക്രമം അഴിച്ചുവിടുകയായിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും