WORLD

'വെള്ളത്തുണി ഉയർത്തിയിട്ടും വെടിവച്ചു', ഇസ്രയേലിന്റെ വീഴ്ച തുറന്നുകാട്ടി അന്വേഷണ സമിതി, നെതന്യാഹുവിന്മേൽ സമർദമേറുന്നു

ഈ സമ്മർദ്ദം മൂലം ഇസ്രായേൽ ഒന്നും അവസാനിപ്പിക്കാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

വെബ് ഡെസ്ക്

ഗാസയിൽ ഇസ്രായേൽ സൈന്യം ആളുമാറി വെടിവച്ച് കൊന്ന ഇസ്രയേലി തടവുകാർ വെടിയേൽക്കുമ്പോൾ കയ്യിൽ വെളുത്ത തുണി ഉയർത്തിക്കാണിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഇസ്രയേലി പട്ടാള ഉദ്യോഗസ്ഥനാണ് കാര്യം വെളിപ്പെടുത്തിയത്. വെള്ള തുണി ഉയർത്തിക്കാണിച്ചിട്ടും വെടിയുതിർത്തു എന്നത് തങ്ങളുടെ നിയമങ്ങൾക്കു വിരുദ്ധമാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കുന്നുണ്ടെന്നും പട്ടാള ഉദ്യോഗസ്ഥർ പറയുന്നു. യോട്ടം ഹൈം (28), സമീർ തലാൽക്ക (22) അലോൻ ഷാംരിസ് (26) എന്നിവരാണ് വെള്ളിയാഴ്ച ഇസ്രയേലി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്.

കൊല്ലപ്പെട്ട മൂന്നുപേരും ഷർട്ട് ധരിക്കാതെ സൈന്യത്തിന് നേരെ നടന്നു വരികെയായിരുന്നെന്നും, അതിലൊരാൾ ഒരു കമ്പിൽ വെള്ളത്തുണി കെട്ടിയിരുന്നു എന്നും, ഇസ്രയേലി ഡിഫൻസ് ഫോഴ്‌സിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. പട്ടാളക്കാരിൽ നിന്നൊരാൾ ഇവർ തീവ്രവാദികളാണെന്നു വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് പട്ടാളം വെടിയുതിർത്തത്. കേവലം പത്ത് മീറ്റർ ദൂരത്ത് മാത്രമായിരുന്നു ഇവർ. രണ്ടുപേർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഒരാൾക്ക് പരുക്ക് പറ്റുകയുമാണ് ആദ്യം സംഭവിച്ചത്. അവർ ഹീബ്രു ഭാഷയിൽ സഹായം ആവശ്യപ്പെട്ടപ്പോൾ സൈന്യത്തിന് വെടിനിർത്തൽ നിർദേശം നൽകിയിരുന്നെങ്കിലും പരുക്കേറ്റ വ്യക്തിയും പിന്നീട് മരിച്ചു.

ഇവരുടെ കൂടെ പുറത്തിറങ്ങിയ തായ് തടവുകാരൻ വിചിയൻ തെംതോങ്, ഇവരോടൊപ്പമുണ്ടായിരുന്ന അനുഭവങ്ങൾ പങ്കുവച്ചിരുന്നു. അവർക്ക് പരസ്പരം സംസാരിക്കാൻ ഒരു പൊതു ഭാഷയിലായിരുന്നു എന്നും പലപ്പോഴും ആംഗ്യഭാഷയിലാണ് പരസ്പരം ആശയസംവേദനം സാധ്യമാക്കിയതെന്നും അദ്ദേഹം പറയുന്നു. 50 ദിവസമാണ് അവർ ഒരുമിച്ചുണ്ടായിരുന്നത്. മരണവാർത്തയറിഞ്ഞ് ഞെട്ടലുണ്ടായെന്നും, ഏറെ വേദനിപ്പിച്ചെന്നും വിചിയൻ തെംതോങ് പറയുന്നു.

നിലവിൽ ഹമാസിന്റെ നിയന്ത്രണത്തിൽ തടവിൽ കഴിയുന്ന ഏകദേശം 120 പേരുടെ മോചനം എങ്ങനെ സാധ്യമാക്കും എന്ന സമ്മർദ്ദം ഇസ്രയേലി സർക്കാരിന് മുകളിലുള്ളപ്പോഴാണ് സ്വന്തം രാജ്യക്കാരായ മൂന്നുപേരെ സൈന്യം വെടിവച്ച് കൊന്നതായി വാർത്തകൾ പുറത്ത് വരുന്നത്. ഇത് വിഷയം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.

അമേരിക്കയുൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളിൽ നിന്ന് സമ്മർദമുണ്ടെങ്കിലും പൂർണമായ വെടിനിർത്തൽ എന്നതിനെ കുറിച്ച് ചിന്തിക്കാന്‍ ഇസ്രായേൽ തയ്യാറല്ല

എന്നാൽ ഈ സമ്മർദ്ദം മൂലം ഇസ്രായേൽ ഒന്നും അവസാനിപ്പിക്കില്ലെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പട്ടാളത്തിന് മുകളിലുള്ള സമ്മർദം തടവിലാക്കപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാൻ മാത്രമല്ല, ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ വിജയം കൈവരിക്കുന്നതിലും പ്രധാനമാണെന്നാണ് നെതന്യാഹു പറയുന്നത്. അതേസമയം മധ്യസ്ഥ ചർച്ചകൾക്ക് വന്നവരോട്, തങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാതെ തടവുകാരെ വിട്ടയക്കുന്ന കാര്യം പരിഗണിക്കില്ലെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.

ഇടക്കാല വെടിനിർത്തൽ അവസാനിച്ചത് മുതൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കണമെന്ന ആവശ്യം വളരെ കാര്യമായി തന്നെ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. 100 പേരെയാണ് വെടിനിർത്തൽ സമയത്ത് ഹമാസ് മോചിപ്പിച്ചത്. പകരം ഇസ്രയേലി ജയിലുകളിലുള്ള പലസ്തീനികളും മോചിക്കപ്പെട്ടു. തങ്ങൾക്കു നേരെയുള്ള എല്ലാ തരത്തിലുമുള്ള അതിക്രമങ്ങളും അവസാനിപ്പിച്ചാൽ മാത്രമേ ബന്ദികളെ മോചിപ്പിക്കൂ എന്ന് ഹമാസ് ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേലും പ്രഖ്യാപിച്ചിട്ടുണ്ട്. എങ്ങനെ ഒരു സമവായമുണ്ടാകും എന്നതാണ് ചോദ്യം. അമേരിക്കയുൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളിൽ നിന്ന് സമ്മർദമുണ്ടെങ്കിലും പൂർണമായ വെടിനിർത്തൽ എന്നതിനെ കുറിച്ച് ചിന്തിക്കാന്‍ ഇസ്രായേൽ തയ്യാറല്ല.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി