WORLD

ഗാസയിലെ മാനുഷിക ദുരന്തങ്ങൾ: ഇസ്രയേലുമായുള്ള വ്യാപാരം നിർത്തിവെച്ച് തുർക്കി

വെബ് ഡെസ്ക്

ഗാസയിലെ ആക്രമണങ്ങളുടെ പേരിൽ ഇസ്രയേലുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവെച്ച് തുർക്കി. മുനമ്പിൽ മാനുഷിക ദുരന്തങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നും തുർക്കി ചൂണ്ടിക്കാട്ടി. ഗാസയിലേക്ക് തടസമില്ലാത്തതും മതിയായതുമായ സഹായം ഇസ്രയേൽ അനുവദിക്കുന്നതുവരെ നടപടികൾ നിലനിൽക്കുമെന്ന് തുർക്കി വ്യാപാര മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ വർഷം ഏകദേശം 700 കോടി ഡോളറിൻ്റെ വ്യാപാരം നടന്നിരുന്നു.

തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി കാറ്റ്സ് ആരോപിച്ചു. എർദോഗൻ തുർക്കി ജനതയുടെയും വ്യവസായികളുടെയും താൽപ്പര്യങ്ങൾ അവഗണിക്കുകയും അന്താരാഷ്ട്ര വ്യാപാര കരാറുകൾ അവഗണിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം എക്‌സിൽ പറഞ്ഞത്. പ്രാദേശിക ഉൽപ്പാദനത്തിലും മറ്റ് രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് തുർക്കിയുമായുള്ള വ്യാപാരത്തിന് ബദൽ മാർഗങ്ങൾ കണ്ടെത്താൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാപാരം അവസാനിപ്പിച്ചത് എല്ലാ ഉല്പന്നങ്ങൾക്കും ബാധകമാണെന്ന് തുർക്കി ഒരു പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. "ഗാസയിലേക്ക് തടസമില്ലാത്തതും മതിയായതുമായ മാനുഷിക സഹായം ഇസ്രായേൽ സർക്കാർ അനുവദിക്കുന്നതുവരെ തുർക്കി ഈ പുതിയ നടപടികൾ കർശനമായും നിർണായകമായും നടപ്പിലാക്കും," പ്രസ്താവന വ്യക്തമാക്കുന്നു.

1949-ൽ ഇസ്രയേലിനെ അംഗീകരിച്ച ആദ്യത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നു തുർക്കി. എന്നാൽ സമീപ ദശകങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി. 2010-ൽ, ഗാസ മുനമ്പിലെ ഇസ്രയേലിൻ്റെ സമുദ്ര ഉപരോധം തകർക്കാൻ ശ്രമിച്ച തുർക്കി ഉടമസ്ഥതയിലുള്ള കപ്പലിൽ കയറിയ ഇസ്രയേൽ കമാൻഡോകളുമായുള്ള ഏറ്റുമുട്ടലിൽ 10 പലസ്തീൻ അനുകൂല തുർക്കി പ്രവർത്തകർ കൊല്ലപ്പെട്ടതിനെത്തുടർന്ന് തുർക്കി ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. 2016-ലാണ് പിന്നീട് ഈ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും ഗാസ-ഇസ്രായേൽ അതിർത്തിയിലെ പ്രതിഷേധങ്ങൾക്കിടയിൽ ഇസ്രായേൽ പലസ്തീനികളെ കൊലപ്പെടുത്തിയതിനെ തുടർന്ന് വീണ്ടും വഷളാവുകയായിരുന്നു.

ഗാസയിൽ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങളിൽ ഇസ്രേയലിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച രാജ്യമായിരുന്നു തുർക്കി. കഴിഞ്ഞ ജനുവരിയിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയിൽ നടത്തിയ സൈനിക ആക്രമണം ഹിറ്റ്‌ലർ ചെയ്തതിനേക്കാൾ കുറവല്ലെന്ന് തുർക്കി പറഞ്ഞിരുന്നു.

ഗാസയിൽ പട്ടിണി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേലിനെതിരെ ആഗോളതലത്തിലും വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്. പ്രദേശത്തേക്കുള്ള സഹായപ്രവാഹം സുഗമമാക്കാൻ യുഎസ് സൈന്യം നിർമിച്ച പിയർ ദിവസങ്ങൾക്കുള്ളിൽ തുറക്കുമെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. എന്നാൽ മാരിടൈം കോറിഡോർ ഒരിക്കലും കരവഴിയുള്ള സഹായമെത്തിക്കലിന് പകരമാവില്ലെന്നും ആവശ്യമായ വസ്തുക്കളിൽ ഭൂരിഭാഗവും കൊണ്ടുവരാനുള്ള ഏക മാർഗം കരമാർഗമാണെന്നും യുഎൻ പറയുന്നു.

ഈ ആഴ്ചയാദ്യം, പാശ്ചാത്യ സഖ്യകക്ഷികളുടെയും അന്താരാഷ്ട്ര സഹായ സംഘടനകളുടെയും ആവർത്തിച്ചുള്ള അഭ്യർത്ഥനകളെത്തുടർന്ന് സഹായ സംഘങ്ങൾക്കായി ഇസ്രയേൽ വടക്കൻ ഗാസ സ്ട്രിപ്പിലേക്ക് എറെസ് ക്രോസിങ് വീണ്ടും തുറന്നിരുന്നു. എന്നാൽ ക്രോസിങ് എത്തുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ചില സഹായ ലോറികൾ ഇസ്രായേലി കുടിയേറ്റക്കാർ ആക്രമിച്ചതായി ജോർദാൻ ആരോപിച്ചു.

ഒക്ടോബർ മുതൽ ഗസയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ ആക്രമങ്ങളിൽ 34, 500-ലധികം ആളുകൾ ഗാസയിൽ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും