WORLD

ഗാസയിലെ രണ്ട് പ്രധാന ആശുപത്രികളും പൂട്ടിയെന്ന് ലോകാരോഗ്യ സംഘടന; നവജാത ശിശുക്കളുടെ മരണസംഖ്യ വർധിക്കുന്നതായി റിപ്പോർട്ട്

വെബ് ഡെസ്ക്

അൽ ഷിഫ ഉൾപ്പെടെ ഗാസയിലെ പ്രധാന രണ്ട് ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന. സ്ഥിതി ഭയാനകവും അപകടകരവുമാണെന്ന് ഡബ്ള്യു എച്ച് ഒ മേധാവി ടെഡ്രോസ് അധാനോം ഗെബ്രിയേസസ് അറിയിച്ചു. ഗാസയിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളായ അൽ-ഷിഫയും അൽ-ഖുദ്‌സുമാണ് അടച്ചുപൂട്ടിയിരിക്കുന്നത്. അൽ ഷിഫയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം മൂന്നായി വർധിച്ചുവെന്നും ഇസ്രയേൽ ആക്രമണത്തിൽ മൂന്ന് നഴ്സുമാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും യു എൻ റിപ്പോർട്ട് ചെയ്തു.

ആശുപത്രികളിൽ വൈദ്യുതിയും വെള്ളവും ഇല്ലാതെ ആയിട്ട് മൂന്ന് ദിവസമായി. മോശം ഇന്റർനെറ്റ് സംവിധാനങ്ങൾ ആശയവിനിമയത്തെ തടസപ്പെടുത്തുന്നുവെന്നും എക്‌സിൽ ഗെബ്രിയേസസ് കുറിച്ചു. അൽ ഷിഫ ആശുപത്രിക്ക് സമീവും ആരെയെങ്കിലും കണ്ടാൽ ഇസ്രയേൽ സൈന്യം വെടിയുതിർക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ ആയിരക്കണക്കിന് ആളുകളാണ് മറ്റിടങ്ങളിലേക്ക് മാറാൻ കഴിയാതെ ഈ ആശുപത്രികളിൽ കുടുങ്ങിക്കിടക്കുന്നത്. പ്രദേശത്തെ നിരന്തരമായ വെടിവയ്പ്പുകളും ബോംബാക്രമണങ്ങളും ഇതിനകം തന്നെ ഗുരുതരമായ സാഹചര്യങ്ങളെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ആശുപത്രികളിൽ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രണ്ടായിരത്തിലധികം പേരാണ് അൽ ഷിഫയിൽ കുടുങ്ങി കിടക്കുന്നത്. 600നും 650നുമിടയിൽ കിടപ്പുരോഗികളും അഞ്ഞൂറോളം ആരോഗ്യപ്രവർത്തകരും 1,500 ഓളം അഭയാർത്ഥികളും ആശുപത്രിയിലുണ്ട്. വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയുടെ അഭാവം ജീവന് അടിയന്തര ഭീഷണി ഉണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. സാധാരണ പൗരന്മാരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കണമെന്നും അതിനായി ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഡബ്ള്യു എച്ച് ഒ ആഹ്വാനം ചെയ്തിരുന്നു.

ആശുപത്രികളിലുള്ള അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികളെ ഒഴിപ്പിക്കുന്നതിന് താത്കാലിക വെടിനിർത്തൽ ആവശ്യമാണെന്ന് യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറലും പറഞ്ഞിരുന്നു. ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലായതോടെ മരണസംഖ്യ ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി അറിയാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഗാസ ആരോഗ്യ മന്ത്രാലയം കണക്കുകൾ പുതുക്കിയിട്ടില്ല.

യുഎൻ ഏജൻസിയുടെ കണക്കനുസരിച്ച് നവംബർ പത്താം തീയതി ഉച്ചയ്ക്ക് രണ്ടു മണിവരെ 11,708 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. അതിനുശേഷമുള്ള കണക്കുകൾ ആശയവിനിമയ സംവിധാനങ്ങൾ തകർന്നത് മൂലം ലഭ്യമായിട്ടില്ല. ശരാശരി 320 പേർ ഒരുദിവസം ഗാസയിൽ കൊല്ലപെടുന്നുണ്ടെന്നാണ് കണക്ക്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം