WORLD

പൊതു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബ്രിട്ടൻ; കൺസർവേറ്റീവ് പാർട്ടി ആധിപത്യം അവസാനിക്കുമോ ഇത്തവണ?

വെബ് ഡെസ്ക്

2024 ൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വളരെ അപ്രതീക്ഷിതമായ പ്രഖ്യാപനത്തിനിന്റെ ഫലമായാണ് ബ്രിട്ടൻ വ്യാഴാഴ്ച തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഋഷി സുനക്ക് സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെ എട്ടു മാസം മുമ്പേയാണ് ഋഷി സുനക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. അതും ഋഷി സുനക്കിന്റെ കൺസേർവേറ്റീവ് പാർട്ടിയുടെ സ്വാധീനത്തിൽ വ്യക്തമായ കുറവ് വന്നുവെന്ന് അഭിപ്രായ സർവേകൾ സൂചിപ്പിക്കുമ്പോൾ തന്നെ.

14 വർഷം നീണ്ട കൺസേർവേറ്റിവ് ഭരണത്തിനുശേഷം പ്രധാനപ്രതിപക്ഷമായ ലേബർ പാർട്ടി ഭൂരിപക്ഷം നേടിയേക്കാമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ബ്രിട്ടന്റെ രാഷ്ട്രീയഗതി മാറ്റുമോ ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പ്?

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമനിർമാണ സഭകളിലൊന്നാണ് യുകെ പാർലമെൻ്റ്. ബ്രിട്ടൻ കോളനിവൽക്കരിച്ചിരുന്ന പല രാജ്യങ്ങളുടെയും രാഷ്ട്ര സവിധാനങ്ങളെ രൂപപ്പെടുത്തിയതിനാൽ ബ്രിട്ടന്റെ പാർലമെന്റ് 'പാർലമെൻ്റുകളുടെ മാതാവ്' എന്നാണ് വിളിക്കപ്പെടുന്നത്.

ദ്വിസഭകളടങ്ങിയതാണ് പാർലമെന്റെങ്കിലും അതിന് മൂന്ന് ഭാഗങ്ങളാണുള്ളത്. മൊണാർക്ക് (രാജാവ് - പരമാധികാരി), ഹൗസ് ഓഫ് ലോർഡ്സ് , ഹൗസ് ഓഫ് കോമൺസ് എന്നിങ്ങനെയാണവ. നിയമനിർമാണത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്ന മൂന്ന് ഭാഗങ്ങളെയും കൂടി കിങ്-ഇൻ-പാർലമെൻ്റ് എന്ന് വിശേഷിപ്പിക്കുന്നു.

യുകെ പൊതു തിരഞ്ഞെടുപ്പ്

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, വെയിൽസ് എന്നിവ ഉൾപ്പെടുന്ന യുണൈറ്റഡ് കിങ്‌ഡത്തിൽ ഏകദേശം 6.7 കോടി ജനങ്ങളാണുള്ളത്. ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് യുകെ. യുകെയിലുടനീളമുള്ള പോളിങ് സ്റ്റേഷനുകളിൽ നാലിനു പ്രാദേശിക സമയം രാവിലെ ഏഴു മുതൽ രാത്രി 10 വരെയാണ് വോട്ടെടുപ്പ് നടക്കുക. രാജ്യത്തുടനീളം 650 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

വോട്ടർമാർ പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലേക്കുള്ള പ്രതിനിധികളെയാണ് തിരഞ്ഞെടുക്കുക. ഓരോ മണ്ഡലത്തിലും ഒരു സ്ഥാനാർത്ഥിക്കു വോട്ട് രേഖപ്പെടുത്തുകയും ഏറ്റവും കൂടുതൽ വോട്ട് നേടുന്ന വ്യക്തി വിജയിക്കുകയും ചെയ്യും. ഏതെങ്കിലും ഒരു പാർട്ടി കുറഞ്ഞത് 50 ശതമാനം അഥവാ 326 സീറ്റുകൾ നേടിയാൽ ഹൗസ് ഓഫ് കോമൺസിൽ അവർക്ക് ഭൂരിപക്ഷം ഉറപ്പിക്കാം. തുടർന്ന് ചാൾസ് രാജാവ് ഭൂരിപക്ഷം ലഭിക്കുന്ന പാർട്ടിയോട് സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെടും. ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ തൂക്കുപാർലമെൻറ് നിലവിൽ വരും.

അതേയമയം പാർലമെൻ്റിൻ്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്‌സിലെ അംഗങ്ങളെ തിരഞ്ഞെടുക്കുകയല്ല, പകരം നിയമിക്കുകയാണ് ചെയ്യുക.

ബ്രിട്ടനിലെ സർക്കാർ ക്രമീകരണം എങ്ങനെയാണ്?

യുകെയിൽ രാജവാഴ്ചയാണ്. രാജാവായ ചാൾസ് മൂന്നാമനാണ് രാഷ്ട്രത്തലവൻ. രാജാവിന്റെ പ്രവർത്തനങ്ങൾ കൂടുതലും ആചാരപരവും പ്രതീകാത്മകവുമാണ്. ബില്ലുകളിലും സുപ്രധാന തീരുമാനങ്ങളിലും രാജകീയ സമ്മതം ആവശ്യമാണ്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് മിക്ക സമയങ്ങളിലും രാജാവ് പ്രവർത്തിക്കുക.

ദ്വിസഭകളാണ് യുകെ പാർലമെന്റിനുള്ളത്. ഹൗസ് ഓഫ് കോമൺസും ഹൗസ് ഓഫ് ലോർഡ്‌സും. വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലാണ് ഇരു സഭകളും ചേരുക. നിയമനിർമാണം വൈകിപ്പിക്കാൻ മാത്രമേ ഹൗസ് ഓഫ് ലോർഡ്സിന് കഴിയൂ. അതിനാൽ അധികാരം ഹൗസ് ഓഫ് കോമൺസിൽ നിക്ഷിപ്തമാണ് .

ഋഷി സുനക്ക്

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട 650 പാർലമെൻ്റംഗങ്ങൾ (എംപിമാർ) ചേർന്നതാണ് ഹൗസ് ഓഫ് കോമൺസ്. അഞ്ച് വർഷത്തിലൊരിക്കൽ വോട്ടെടുപ്പിലൂടെയാണ് ഈ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. ഭരണഘടന നിർദേശപ്രകാരം , പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും ഹൗസ് ഓഫ് കോമൺസിലെ അംഗങ്ങളാണ്. അപൂർവമായി ഹൗസ് ഓഫ് ലോർഡിസിന്റെ ഭാഗവുമാകാറുണ്ട്. നിലവിൽ ഹൗസ് ഓഫ് കോമൺസ് ആകെ 13 പാർട്ടികളെയും 17 സ്വതന്ത്രരെയും ഉൾകൊള്ളുന്നു.

ഭൂരിപക്ഷം സീറ്റുകളിലും കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണ് നിലവിൽ തിരഞ്ഞെടുക്കപ്പെട്ടത്. 344 സീറ്റ് (52.9 ശതമാനം) ആണ് പാർലമെന്റിലെ പാർട്ടിയുടെ പ്രാതിനിധ്യം. മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് 205 സീറ്റ് (31.5 ശതമാനം) ആണുള്ളത്. 43 സീറ്റുള്ള സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി), 15 സീറ്റുള്ള ലിബറൽ ഡെമോക്രാറ്റുകൾ തുടങ്ങിയവരാണ് ഹൗസ് ഓഫ് കോമൺസിലെ പ്രധാനികൾ. ബാക്കിയുള്ള 43 സീറ്റുകൾ മറ്റ് ഒമ്പത് പാർട്ടികളും സ്വതന്ത്രരും കൈവശം വെച്ചിരിക്കുകയാണ്. ഹൗസ് ഓഫ് കോമൺസിൽനിന്ന് വ്യത്യസ്തമായി, ഹൗസ് ഓഫ് ലോർഡ്സിലെ അംഗങ്ങളുടെ എണ്ണം നിശ്ചിതമല്ല. 2024 ജൂൺ 20 വരെ, സഭയിൽ 784 സിറ്റിങ് അംഗങ്ങളുണ്ട്.

നിയമങ്ങൾ നടപ്പിലാക്കുന്ന സർക്കാരിന്റെ എക്സിക്യൂട്ടീവ് ബ്രാഞ്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ഉണ്ടാവുക. മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നതിനുള്ള അധികാരം പ്രധാനമന്ത്രിക്കാണ്.

അതേസമയം സ്കോട്ടിഷ്, വെയിൽസ് പാർലമെൻ്റുകൾ, നോർത്തേൺ ഐറിഷ് അസംബ്ലി തുടങ്ങിയവും യുകെ ആവിഷ്കരിച്ചിട്ടുണ്ട്. ഇവക്കെല്ലാം നിയമനിർമാണ അധികാരവുമുണ്ട്.

രാഷ്ട്രീയ സാഹചര്യം

14 വർഷമായി കൺസർവേറ്റീവ് പാർട്ടിയാണ് യുകെയിൽ അധികാരത്തിലുള്ളത്. 2019 ലെ തിരഞ്ഞെടുപ്പിൽ, കൺസർവേറ്റീവുകൾ 365 സീറ്റ് (43 ശതമാനം വോട്ട്) നേടുകയും ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദത്തിൽ എത്തുകയും ചെയ്തു. നിലവിൽ 344 സീറ്റാണ് പാർട്ടിക്ക് പാർലമെന്റിലുള്ളത്. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്കാണ് പാർട്ടിയെ ഇപ്പോൾ നയിക്കുന്നത്.

സമ്പദ്‌വ്യവസ്ഥ, ആരോഗ്യസംരക്ഷണം, കുടിയേറ്റം, ഭവന പ്രതിസന്ധി, പരിസ്ഥിതി എന്നിവയാണ് ബ്രിട്ടിഷുകാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, പ്രതിരോധവും സുരക്ഷയും, ബ്രെക്സിറ്റ്‌, വിദ്യാഭ്യാസം എന്നീ മേഖകളിലും രാജ്യത്ത് പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാക്കുമെന്ന വാഗ്ദാനമാണ് ഇരുപക്ഷവും ഉയർത്തുന്നത്. സുനക്കിന്റെ പിന്‍ഗാമിയായ ലിസ് ട്രസ് വരുത്തിയ പരിഷ്കാരങ്ങളിലെ പാളിച്ചകളും ലേബർ പാർട്ടി ഉയർത്തിക്കാണിക്കുന്നു. മാറ്റം അനിവാര്യം എന്ന മുദ്രാവാക്യവുമായാണ് ലേബർ പാർട്ടി ജനങ്ങള്‍ക്കിയടിലേക്ക് ഇറങ്ങിയിരിക്കുന്നത്. പൊതുസംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം. പ്രത്യേകിച്ചും ആരോഗ്യമേഖലയില്‍. കുടിയേറ്റമാണ് തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന വിഷയം. ഇരുപക്ഷവും സമാന നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കാനാണ് സാധ്യത.

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?