WORLD

വെസ്റ്റ് ബാങ്കിലും സുരക്ഷയില്ല; ഇസ്രേയലി സ്നൈപ്പറുടെ വെടിയേറ്റ് യുഎൻ പ്രവർത്തകൻ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

വീണ്ടും ഐക്യരാഷ്ട്ര സഭ (യുഎൻ) പ്രവർത്തകരെ ലക്ഷ്യമിട്ട് ഇസ്രയേൽ. അധിനിവേശ വെസ്റ്റ് ബാങ്കിൽ യുഎൻ പ്രവർത്തകൻ ഇസ്രേയലി സ്നൈപ്പറുടെ വെടിയേറ്റ് മരിച്ചു. പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയിലെ ശുചീകരണ തൊഴിലാളിയായ സുഫ്യാൻ ജാബർ ആബേദ് ജവ്വാദാണ് കൊല്ലപ്പെട്ടത്.

സ്വന്തം വീടിന്റെ മേൽഭാഗത്ത് നില്‍ക്കുമ്പോഴാണ് സുഫ്യാന് വെടിയേറ്റത്. ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ യുഎസ്-തുർക്കി ആക്ടിവിസ്റ്റിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ തുർക്കിയിലേക്ക് പോയതായിരുന്നു അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും. ഈ സമയത്താണ് വ്യാഴാഴ്ച പുലർച്ചെ എൽ ഫറാ ക്യാമ്പിൽ സുഫ്യാൻ ജാബർ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഭാര്യയും അഞ്ച് കുഞ്ഞുങ്ങളും അടങ്ങുന്നതാണ് സുഫ്യാന്റെ കുടുംബം.

ഒരു ദശാബ്ദത്തിലേറെയായി വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെടുന്ന യുഎന്നിന്റെ ആദ്യ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി പ്രവർത്തകനാണ് സുഫ്യാൻ ജാബർ.

“ജലവും വൈദ്യുതി ശൃംഖലയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കപ്പെട്ടു. കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടെത്തുന്നതിനായി യാത്ര ചെയ്യുന്നതുപോലും അപകടകരമാണ്. ജീവനക്കാർക്കും ദുരിതമനുഭവിക്കുന്നവർക്കും നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാല്‍ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎൻആർഡബ്ള്യുഎ നിർബന്ധിതരായി," ജവ്വാദിൻ്റെ മരണത്തെക്കുറിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ യുഎൻ പറഞ്ഞു.

അതേസമയം, എൽ ഫാറ ക്യാമ്പിലെ വീടിൻ്റെ മേൽക്കൂരയിൽ നിന്ന് സുഫ്യാൻ സൈനികർക്ക് നേരെ സ്ഫോടകവസ്തുക്കൾ എറിയുകയായിരുന്നുവെന്ന് ഇസ്രയേൽ സൈന്യം ആരോപിച്ചു.

ഈ മാസം ഏഴാം തീയതിയാണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേലിനെതിരായ പ്രതിഷേധത്തിനിടെ അമേരിക്കൻ-തുർക്കി വംശജയായ അയ്‌ശ്നൂർ എസ്‌ഗി ഈഗി കൊല്ലപ്പെട്ടത്. വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യുഎൻ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ സൈന്യമാണ് അയ്‌ശ്നൂറിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. യുഎന്നിന് പുറമെ അമേരിക്കയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച നൂറുകണക്കിന് ആളുകൾ തുർക്കി തീരദേശ പട്ടണമായ ദിദിമിൽ അയ്‌ശ്നൂറിന്റെ സംസ്കാരത്തിനായി ഒത്തുകൂടിയത്. തുർക്കി സൈന്യത്തിൽ നിന്നുള്ള ഹോണർ ഗാർഡ് മൃതദേഹം ഏന്തിയ പെട്ടി വഹിച്ചിരുന്നു. ജനക്കൂട്ടത്തിൽ പലരും പലസ്തീൻ പതാകകളും യുവതിയുടെ ഫോട്ടോകളും വഹിക്കുകയും ചെയ്തിരുന്നു.

തലയില്‍ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് അയ്‌ശ്നൂറിനെ പ്രവേശിപ്പിച്ച റാഫിദ ഹോസ്പിറ്റലിന്റെ ചീഫ് ഡോ. ഫൗദ് നഫാ അറിയിച്ചു. ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി ക്രൂരമാണെന്ന് തുർക്കി പ്രസിഡന്റ് റജപ് ത്വയ്‌ബ് എർദോഗൻ പറഞ്ഞിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും